മൂന്നുമാസമായി നിലയ്ക്കാതെ മഴ; പാക്കിസ്ഥാന്‍ പകുതിയും വെള്ളത്തില്‍, പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം

കനത്ത പ്രളയത്തിന്റെ പിടിയിലാണ് പാക്കിസ്ഥാന്‍. മൂന്നു മാസമായി നിലയ്ക്കാതെ പെയ്യുന്ന മഴ രാജ്യത്തിന്റെ പകുതിയോളം പ്രദേശത്തെ വിഴുങ്ങിക്കഴിഞ്ഞു. ആയിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ലക്ഷങ്ങള്‍ക്കു വീട് നഷ്ടപ്പെട്ടു. പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ് ആ രാജ്യം സാക്ഷ്യം വഹിക്കുന്നത്. പാക്കിസ്ഥാനില്‍ ഏകദേശം മൂന്നരക്കോടി ജനങ്ങളെ, അതായത് ജനസംഖ്യയുടെ 15 ശതമാനത്തെയും പ്രളയം ബാധിച്ചുകഴിഞ്ഞു. രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകര പ്രളയമാണിത്. ദുരന്തത്തെ തുടര്‍ന്ന് മരണസംഖ്യ 1100 കവിഞ്ഞതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു. ആളപായങ്ങള്‍ക്കു പുറമേ വന്‍കിട കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ജൂണ്‍ മുതല്‍ നിലയ്ക്കാതെ പെയ്യുന്ന അതിതീവ്ര മഴയില്‍ മിന്നല്‍പ്രളയമാണ് ഉണ്ടായത്. നദികളെല്ലാം കരകവിഞ്ഞൊഴുകുന്നു. രണ്ടുലക്ഷത്തി ഇരുപതിനായിരത്തോളം വീടുകള്‍ തകര്‍ന്നു. അതിലേറെ പേര്‍ പെരുവഴിയിലായി. നൂറുകണക്കിന് പാലങ്ങളും റോഡുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. നിലവിലെ വിലയിരുത്തലനുസരിച്ച് 1000 കോടി ഡോളറിന്റെ നഷ്ടമുണ്ടെന്നാണ് പാക്കിസ്ഥാന്‍ പ്ലാനിങ് മന്ത്രി അഹ്‌സാന്‍ ഇഖ്ബാല്‍ പറഞ്ഞത്. പ്രളയജലമിറങ്ങിക്കഴിഞ്ഞാലേ യഥാര്‍ഥ നഷ്ടം അറിയാനാവൂ. ഖൈബര്‍ പഖ്തൂല്ക്വ, ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍, സിന്ധ്, ബലൂചിസ്ഥാന്‍ തുടങ്ങിയ മേഖലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. 2010ല്‍ 2000 പേരുടെ ജീവനെടുത്ത മഹാപ്രളയത്തിനു സമാനമാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് പാക്കിസ്ഥാന്‍ ഫെഡറല്‍ മന്ത്രി ഷെറി റഹ്മാന്‍ പറയുന്നു.
നദികള്‍ കരകവിഞ്ഞൊഴുകിയതോടെ പല ഇടങ്ങളും വെള്ളത്തിനടിയിലായി. ചെളി കലര്‍ന്ന വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് ഹെലികോപ്റ്ററുകള്‍ നിലത്തിറക്കാന്‍ സാധിക്കാത്തത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പാലങ്ങളും റോഡുകളും തകര്‍ന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. രണ്ട് ദശലക്ഷം ഏക്കറോളം കൃഷിയിടങ്ങളും നാശമായതായാണ് റിപ്പോര്‍ട്ട് . രാജ്യത്തെ 33 മില്യണ്‍ ജനങ്ങള്‍ പ്രളയക്കെടുതികള്‍ നേരിടുകയാണ്. നാശമായ പാര്‍പ്പിടങ്ങളുടെ എണ്ണം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു. പ്രളയത്തെ തുടര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ നാശനഷ്ടം വളരെ വലുതാണെന്നും പ്രസ് മീറ്റില്‍ പ്രധാനമന്ത്രി അറിയിച്ചു. അതേസമയം പാക്കിസ്ഥാന്റെ സാമ്പത്തിക മേഖലയെയും പ്രളയം പിടിച്ചുലച്ചു കഴിഞ്ഞു. ഇതിനോടകം 79000 കോടിയുടെ നഷ്ടങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദുരിതാശ്വാസത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭരണകൂടം.
https://www.facebook.com/Malayalivartha



























