പോർക്കളത്തിലെ കുന്തമുനയായ ചിനൂക്കിനെ ഉപേക്ഷിച്ച് യുഎസ്! 'തീപിടിക്കുന്ന' ചർച്ചയുമായി ഇന്ത്യ

യുദ്ധമുഖത്തെ തീപ്പൊരി പോരാളിയായ, അമേരിക്കൻ വ്യോമസേനയുടെ കുന്തമുനയെന്ന വിശേഷണമുള്ള 'ചിനൂക്' ഹെലികോപ്റ്ററുകള്‍ പിന്‍വലിച്ച് കൊണ്ട് അമേരിക്ക ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ധന ചോർച്ചമുതൽ എഞ്ചിൻ തീപിടത്തം അടക്കമുള്ള അപകടങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് അമേരിക്കന്‍ സൈന്യത്തിന്റെ ഇത്തരമൊരു നടപടി. മുന്‍കരുതലിന്റെ ഭഗമായിട്ടാണ് ഈ നടപടിയെന്നാണ് ഔദ്യോഗികമായി നൽകിയിരിക്കുന്ന വിശദീകരണം.
ചിനൂക്കിന്റെ എഞ്ചിന് തീ പിടിക്കുന്നത് പതിവ് സംഭവമാണെങ്കിലും ജീവന്‍ നഷ്ടമാകുന്നതോ പരിക്ക് പറ്റുന്നതോ ആയ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നാണ് അമേരിക്കന്‍ സൈന്യം അവകാശപ്പെടുന്നത്. യു.എസ്. നൂറോളം ഹെലികോപ്റ്ററുകളാണ് ഇതിന്റെ പശ്ചാത്തലത്തിൽ പിന്‍വലിച്ചിരിക്കുന്നത്.
പരിശോധനയില്‍ 70-ഓളം ഹെലികോപ്റ്ററുകള്‍ക്ക് സാങ്കേതിക പ്രശ്‌നമുള്ളതായി സംശയിക്കുന്നുമുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെത്താണ് പിന്‍വലിക്കല്‍ നടപടി. ഇത് എത്രകാലത്തേക്കാണെന്ന് വ്യക്തമല്ലാത്തതിനാല്‍ 12 ടണ്‍ ഭാരംവരെ വഹിക്കുന്ന ചിനൂക്കിന്റെ അഭാവം അമേരിക്കന്‍ സൈന്യത്തിന് വലിയ വെല്ലുവിളിയാകുമെന്നാണ് കണക്കുകൂട്ടുന്നത്.
ഹെവിലിഫ്റ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളായ ചിനൂക്കിനെ അധികനാൾ അകറ്റി നിർത്താൻ അമേരിക്കൻ സേനയ്ക്ക് കഴിയില്ല. ആറ് പതിറ്റാണ്ടായി സൈന്യത്തിന്റെ കുന്തമുനയാണ് ഈ കരുത്തൻ. എയ്‌റോസ്‌പേസ് കമ്പനിയായ ബോയിംഗാണ് ചിനൂക്ക് നിർമ്മിച്ചിരിക്കുന്നത്. സൈനികർ, പീരങ്കികൾ, ഉപകരണങ്ങൾ, ഇന്ധനം എന്നിവ അതിവേഗം ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിക്കുവാനാണ് ചിനൂക്ക് ഉപയോഗിക്കുന്നത്.
1962-ല്‍ അമേരിക്കന്‍ കരസേനയാണ് ചിനൂക് ആദ്യം ഉപയോഗിച്ചത്. അഫ്ഗാനിസ്താന്‍, ഇറാഖ്, വിയറ്റ്‌നാം യുദ്ധങ്ങളില്‍ അമേരിക്കന്‍ സേന ഈ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചിരുന്നു. 400 ചിനൂക് ഹെലികോപ്റ്ററുകളാണ് അമേരിക്കന്‍ സൈന്യത്തിന്റെ പക്കലുള്ളത്. ചിനൂക് ഹെലികോപ്റ്ററുകള്‍ ഇന്ത്യയടക്കം 21 രാജ്യങ്ങളിലെ സൈന്യത്തിന്റെ കരുത്താണ്.
ഇന്ത്യൻ സൈന്യവും ചിനൂക്ക് ഹെലികോപ്ടറുകൾ ഉപയോഗിക്കുന്നുണ്ട്. 15 ചിനൂക്ക് ഹെലികോപ്ടറുകളാണ് ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്. ചിനൂക്കിന്റെ കരുത്തിൽ ആകൃഷ്ടമായി കൂടുതൽ ഹെലികോപ്ടറുകൾ വാങ്ങണമെന്ന ശുപാർശയും വ്യോമസേന സർക്കാരിന് മുൻപിൽ അടുത്തിടെ വച്ചിരുന്നു. 2019 ഫെബ്രുവരിയിലാണ് ചിനൂക്ക് ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യക്ക് ലഭിച്ചത്.
അമേരിക്കന്‍ വ്യോമയാന കമ്പനിയായ ബോയിങ്ങില്‍ നിന്ന് ഇന്ത്യ പതിനായിരം കോടി രൂപ ചെലവിട്ടാണ് 15 ചിനൂക് ഹെലികോപ്റ്ററുകളാണ് വാങ്ങിയത്. 2019-ല്‍ ആദ്യ ബാച്ചില്‍ നാല് ഹെലികോപ്റ്ററുകള്‍ എത്തി. 2020-ഓടെ ബാക്കിയുള്ളവയും ലഭിച്ചു. സി.എച്ച്.47എഫ്. (1) വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററുകളാണ് കപ്പല്‍ മാര്‍ഗം ഗുജറാത്തിലെ മുന്ധ്ര തുറമുഖം വഴി ഇന്ത്യയില്‍ എത്തിച്ചത്. സംഭവം പുറത്തുവന്നതോടെ ഇന്ത്യൻ വായുസേനയും ഹെലികോപ്ടറിന്റെ നിർമാതാക്കളായ ബോയിങ് കമ്പനിയോട് വിശദീകരണം തേടിയിട്ടുണ്ട്.
സൈനികര്‍, ഭാരമേറിയ വാഹനങ്ങള്‍, ആയുധങ്ങള്‍ എന്നിവയെത്തിക്കുകയാണ് ഇവയുടെ പ്രധാന ദൗത്യം. സിയാച്ചിനും ലഡാക്കും പോലെ വളരെ ഉയര്‍ന്ന മേഖലകളില്‍പ്പോലും സൈനിക വിന്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് ഇന്ത്യന്‍ വ്യോമസേന ചിനൂക് ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 315 കിലോമീറ്ററാണ് വേഗം. ഒറ്റയടിക്ക് 741 കിലോമീറ്റര്‍ വരെ പറക്കാനാകും. 6100 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കും എന്നതാണ് ചിനൂക്കിന്റെ സവിശേഷത.
ലഡാക്ക്, സിയാച്ചിൻ മേഖലകളിൽ ഉയരങ്ങളിലേക്ക് സൈനികർക്ക് ആവശ്യമായ വസ്തുക്കൾ എത്തിക്കുവാനും, ടാങ്ക്, പീരങ്കി തുടങ്ങിയ ഭാരമേറിയ ആയുധങ്ങൾ എത്തിക്കുവാനും ചിനൂക്ക് ഉപയോഗിക്കുന്നുണ്ട്. എയർലിഫ്റ്റ് ഓപ്പറേഷനുകൾക്കുള്ള പ്രധാന സൈനിക ഉപകരണങ്ങളിൽ ചിനൂക്ക് ഇതിനകം മാറിയിട്ടുണ്ട്.
യുഎസ് സൈന്യത്തിന്റെ നീക്കം മറ്റ് രാജ്യങ്ങൾക്കും ആശങ്ക ഉണ്ടാക്കുന്നതാണ്. ബ്രിട്ടൻ അടക്കമുളള മുൻനിര സൈനിക ശേഷിയുളള രാജ്യങ്ങളും ചിനൂക്കിനെ ആശ്രയിച്ചുവരുന്നവരാണ്. ഇക്കൊല്ലം ആദ്യം 60 ഹെലികോപ്ടറുകൾ വാങ്ങുമെന്ന് ജർമ്മനിയും പ്രഖ്യാപിച്ചിരുന്നു. അർജന്റീന, ഫിലിപ്പീൻസ് ഉൾപ്പെടെയുളള രാജ്യങ്ങളും ഇതിന് പിന്നാലെ ചിനൂക്കിൽ താൽപര്യം പ്രകടിപ്പിച്ച് എത്തിയിരുന്നു. റഷ്യൻ നിർമിത ഹെലികോപ്ടറുകൾ വാങ്ങുന്നതിന് പകരമായിട്ടാണ് ഇവരെല്ലാം ചിനൂക്കിലേക്ക് തിരിഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha



























