കൊളോണിയല്‍ ഭൂതകാലത്തിന്‍റെ അവശേഷിപ്പുകള്‍ ഇനിയില്ല.... നാവിക സേനാ കപ്പലുകളിലെ ബ്രിട്ടീഷ് പതാകയ്ക്കു വിട.... പുതിയ പതാക നാളെ കൊച്ചിയില്‍ പ്രകാശനം ചെയ്യും

കൊളോണിയല്‍ കാലത്തിന്റെ അവശേഷിക്കുന്ന മുദ്രകളോടു രാജ്യം ഒന്നൊന്നായി വിടപറയുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അതിന്റെ തുടർച്ചയെന്നോണം, ബ്രിട്ടീഷ് കൊളോണിയല്‍ ചിനഹ്നം ഉപേക്ഷിച്ച് ഇന്ത്യന്‍ നാവികസേനക്ക് പുതിയ പതാക കൊണ്ടുവാരാൻ ഉദ്ദേശിക്കുകയാണ്. മൂന്നു സമുദ്രങ്ങളിൽ ഇന്ത്യയുടെ കാവലാളാണ് നമ്മുടെ നാവികസേന. നാവികസേനയുടെ പാതകയിലെ അവസാന കൊളോണിയൽ ചിഹ്നത്തിനാണ് ഇതോടെ അവസാനമാകുന്നത്.
ഇന്ത്യന്‍ നേവല്‍ഷിപ് പതാകയായ എന്‍സൈന്‍ ബ്രിട്ടീഷ് ചിഹ്നങ്ങള്‍ ഉപേക്ഷിച്ചു നവീകരിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. പുതിയ പതാകയുടെ ഉദ്ഘാടനം ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന വിമാനവാഹിനിക്കപ്പല്‍ വിക്രാന്തില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കൊച്ചിയില്‍ നിര്‍വഹിക്കും. തുടര്‍ന്ന് നാവിക സേനയുടെ മുഴുവന്‍ കപ്പലുകളും പുതിയ പതാക സ്വീകരിക്കും.
10 ഡിസൈനുകളില്‍നിന്നാണ് അനുയോജ്യമായ പുതിയ പതാക തിരഞ്ഞെടുത്തിരിക്കുന്നത്. വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പതാക പ്രകാശനം ചെയ്യുക. ഇന്ത്യയുടെ സമുദ്ര പാരമ്പര്യത്തിന് യോജിച്ചതാവും പുതിയ പതാകയെന്ന് പ്രധാനമന്ത്രിയുെട ഓഫിസ് പുറത്തിറക്കിയ സന്ദേശത്തില്‍ പറയുന്നത്.
കൊളോണിയൽ ഭൂതകാലത്തിന്‍റെ മുഴുവന്‍ അവശേഷിപ്പുകളും ഇല്ലാതാക്കിയാണ് പുതിയ പതാക രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാം തവണയാണ് നാവിക സേനയുടെ പതാകക്ക് മാറ്റം വരുത്തുന്നത്. 2014 ലാണ് പതാകയിൽ അവസാന മാറ്റമുണ്ടായത്. ഇത് അവസാനത്തെ മാറ്റമെന്നാണ് കരുതുന്നത്.
1879ല്‍ ബ്രിട്ടീഷുകാരാണ് ഇന്ത്യന്‍ നാവിക കപ്പലുകള്‍ക്ക് ആദ്യമായി പതാക ഏര്‍പ്പെടുത്തിയത്. ബ്രിട്ടന്റെ ദേശീയ പതാക ആലേഖനം ചെയ്ത നീല പതാക ആയിരുന്നു അത്. 1928ല്‍ അത് 'വൈറ്റ് എന്‍സൈന്‍' എന്നറിയപ്പെടുന്ന വെള്ള പതാകയായി മാറി. പതാകയെ സെന്റ് ജോര്‍ജ് ക്രോസ് എന്ന ചുവന്ന കുരിശു രൂപം കൊണ്ട് നാലായി വിഭജിക്കുന്ന ഡിസൈന്‍ അന്നാണു നിലവില്‍ വന്നത്. നാലിലൊന്നു ഭാഗത്ത് ബ്രിട്ടീഷ് പതാക ആലേഖനം ചെയ്യുകയും ബാക്കി ഭാഗം വെള്ള നിറത്തിലുമായിരുന്നു.
അന്നു മുതല്‍ ഇന്നു വരെ ഈ വെള്ള പതാകയാണ് നേവി ഉപയോഗിക്കുന്നത്. ഇന്ത്യ റിപ്പബ്ലിക്കായ 1950ല്‍ ഇതിലെ നാലിലൊന്നു ഭാഗത്ത് ബ്രിട്ടീഷ് പതാക മാറ്റി ഇന്ത്യന്‍ പതാക ആലേഖനം ചെയ്തു. റിപ്പബ്ലിക്കിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ച സമയത്ത് കോളോണിയല്‍ ചിഹ്നമായ സെന്റ് ജോര്‍ജ് ക്രോസ് പേറുന്ന പതാക ഇന്ത്യ ഉപയോഗിക്കുന്നതിനെതിരെ വലിയ വിമര്‍ശനം ഉണ്ടാവുകയും 2001ല്‍ ക്രോസ് മാറ്റുകയും പതാകയില്‍ നാവികസേനയുടെ നീലമുദ്ര ആലേഖനം ചെയ്യുകയും ചെയ്തു.
എന്നാല്‍ ഇത് അകലെനിന്നു കാണാനാവുന്നില്ലെന്നു നാവികര്‍ തന്നെ വ്യാപകമായി പരാതി ഉയര്‍ത്തി. ആകാശത്തിന്റെയും കടലിന്റെയും നീല നിറത്തിനൊപ്പം ചേര്‍ന്നു കാണുന്നതിനാല്‍ നേവിയുടെ നീലനിറത്തിലുള്ള മുദ്ര അകലെനിന്നു വ്യക്തമാവാത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്. തുടര്‍ന്ന് 2004ല്‍ സെന്റ് ജോര്‍ജ് ക്രോസ് ഉള്ള പഴയ പതാക തിരികെ കൊണ്ടുവന്നു.
ഒപ്പം കൃത്യം നടുവില്‍ അശോകസ്തംഭം ആലേഖനം ചെയ്തു. 2014ല്‍ ഇന്ത്യയുടെ ദേശീയ വാക്യമായ 'സത്യമേവ ജയതേ' എന്ന് ദേവനാഗരി ലിപിയില്‍ അശോക സ്തംഭത്തിന്റെ അടിയില്‍ ആലേഖനം ചെയ്തു. ഈ പതാകയാണ് കൊളോണിയല്‍ ചിഹ്നമായ സെന്റ് ജോര്‍ജ് ക്രോസ് എടുത്തു കളഞ്ഞ് ഇപ്പോള്‍ പരിഷ്‌കരിക്കുന്നത്. ഐഎന്‍എസ് വിക്രാന്തിന്റെ ക്വാര്‍ട്ടര്‍ ഡെക്കിലാണ് പ്രധാനമന്ത്രി പുതിയ പതാക ഉയര്‍ത്തുന്നത്. ഈ പതാകയ്ക്ക് അദ്ദേഹം സല്യൂട്ട് നല്‍കുന്നതോടെ വിക്രാന്ത് നാവിക സേനയുടെ ഭാഗമാവും. തദ്ദശീയമായി നിര്‍മിച്ച വിമാനവാഹനിയില്‍ തദ്ദേശീയ പതാക പാറും.
https://www.facebook.com/Malayalivartha



























