ചൈന എന്തിനുവേണ്ടി തായ്വാനെ വേട്ടായിടുന്നു? 'റിപ്പബ്ലിക്ക് ഓഫ് ചൈന' എന്ന് തായ്വാൻ....
ഇന്ത്യക്ക് ശ്രീലങ്കയെന്ന പോലെ ചൈനയുടെ തൊട്ടു താഴേയുള്ള ഒരു ചെറിയ ദ്വീപാണ് തായ് വാന്‍. കേരളത്തിന്റെ വലുപ്പമേയുള്ളു. രണ്ടു കോടി നാല്‍പതു ലക്ഷമാണ് ജനസംഖ്യ. തായ്‌പേയിയാണ് തലസ്ഥാനം. എട്ടോളം പ്രദേശിക ഭാഷകളുണ്ടെങ്കിലും ചൈനീസാണ് ഔദ്യോഗിക ഭാഷ. 95.7 ശതമാനം പേര്‍ ചൈനയിലേപ്പോലെ ഹാന്‍ വംശജരാണ്. ബുദ്ധമതവും താവോ മതവുമാണ് പ്രധാന മതങ്ങള്‍.
ജനസംഖ്യയില്‍ അറുപതു ശതമാനത്തോളം വരുമിത്. 26 ശതമാനം പേര്‍ക്ക് മതമേതുമില്ല. 3.9 ശതമാനം പേര്‍ ക്രിസ്തുമത വിശ്വാസികള്‍. മനോഹരമായ ദ്വീപ് എന്ന അര്‍ഥം വരുന്ന 'ഫോര്‍മോസാ' എന്നായിരുന്നു തായ് വാന്റെ പഴയ പേര്. പില്‍ക്കാലത്ത് അത് തായ് വാന്‍ എന്നു മാറുകയായിരുന്നു. ഏതു കോണിലൂടെ നോക്കിയാലും തായ് വാന്‍ ഒരു കൊച്ചു ചൈനയാണെന്നു സമ്മതിച്ചേ തീരു.
1895 മുതല്‍ 1945 വരെ ജപ്പാന്റെ അധീനതയിലായിരുന്നു ഈ ദ്വീപ്. രണ്ടാം ലോക മഹായുദ്ധത്തില്‍ അവര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ചൈനയുടെ നിയന്ത്രണത്തിലായി. തായ് വാന്‍ ചൈനയുടെ ഭാഗമാണെന്ന് അമേരിക്കയും ഇന്ത്യയും അടക്കം ഭൂരിപക്ഷം ലോകരാജ്യങ്ങളും അംഗീകരിച്ചിച്ചുള്ളതാണ്. തായ് വാന്റെ ഔദ്യോഗിക നാമം ഇപ്പോഴും 'റിപ്പബ്ലിക്ക് ഓഫ് ചൈന' എന്നുമാണ്. 1949-ലെ ആഭ്യന്തര യുദ്ധത്തില്‍ കമ്മ്യൂണിസ്റ്റ്കാരോട് പരാജയപ്പെട്ട കുമിന്താങ്ങുകളാണ് തായ് വാനാണ് ചൈനീസ് സര്‍ക്കാരിന്റെ ആസ്ഥാനം എന്നവകാശപ്പെട്ട് അവിടം ഭരിച്ചത്. പോയപോക്കില്‍ ചൈനയുടെ അന്നത്തെ മുഴുവന്‍ കരുതല്‍ സ്വര്‍ണശേഖരവും കുമിന്താങ്ങുകള്‍ തായ് വാനിലേക്ക് കടത്തിയിരുന്നു. യു.എന്നിലും രക്ഷാ സമിതിയിലും ചൈനയെന്ന പേരില്‍ തായ് വാനായിരുന്നു അംഗത്വം. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ജനകീയ ചൈനയാണ് യഥാര്‍ഥ ചൈന എന്ന് അമേരിക്കയും മറ്റും അംഗീകരിച്ചത്. 1971-ല്‍ ചൈന യു.എന്നിലും രക്ഷാസമിതിയിലും അംഗവുമായി.
അതിനു ശേഷം തായ് വാന് സമ്പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കാന്‍ ചൈന തയ്യാറായിട്ടില്ല. ചൈന, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആധിപത്യത്തിലായപ്പോള്‍ തായ് വാന്‍ ബഹുകക്ഷി ജനാധിപത്യ ഭരണം കൊണ്ടുവന്നു. അറുപതുകള്‍ മുതല്‍ വലിയ ഉയര്‍ച്ചിയിലേക്ക് തായ് വാന്‍ എത്തിയെങ്കിലും ചൈനയുടെ പിടിയില്‍ നിന്ന് അവര്‍ക്ക് മോചനം ഉണ്ടായില്ല. ഇന്നും ഹോങ്കോങ്ങിനെപ്പോലെ ചൈനയുടെ ആധിപത്യത്തിലാണ് തായ് വാന്‍. അവരുടെ ഒരു സംസ്ഥാനം പോലെ തന്നെ.
മറ്റു ലോക രാഷ്ട്രങ്ങള്‍ക്ക് തായ് വാനുമായി നേരിട്ട് നയതന്ത്ര ബന്ധം സ്ഥാപിക്കുക സാധ്യമല്ല. 193 യു.എന്‍ അംഗരാജ്യങ്ങളില്‍ 13 എണ്ണത്തിനു മാത്രമേ തായ് വാനുമായി ഔപചാരിക നയതന്ത്രബന്ധമുള്ളു. മറ്റുള്ളവര്‍ പ്രതിനിധി ഓഫീസുകള്‍ വഴിയാണ് ബന്ധം പുലര്‍ത്തുന്നത്. അതിനപ്പുറത്തേക്ക് ആരു കടന്നാലും അത് യുദ്ധാന്തരീക്ഷം സൃഷ്ടിക്കും. ഇപ്പോഴത്തെ നാന്‍സി പെലോസി സന്ദര്‍ശനത്തിലും സംഭവിച്ചത് അതാണ്. ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്.
ഇത്തരത്തിലുള്ള സന്ദര്‍ശനങ്ങള്‍ക്ക് ആരു ശ്രമിച്ചാലും അതിനെ എതിര്‍ക്കുന്ന വലിയൊരു വിഭാഗം തായ് വാനില്‍ തന്നെയുണ്ട്. ചൈനയെ ഭയക്കുന്നവരും ചൈനയുടെ കൈ കടത്തല്‍ ഇഷ്ടപ്പെടുന്നവരും ഇക്കൂട്ടത്തില്‍പെടും. എന്തായാലും ചൈനയെ സംബന്ധിച്ച് തായ് വാനെ തൊടുന്നത് ചൈനയെ തൊടുന്നതു പോലെയാണ് ഇതൊക്കെ ലോകം അംഗീകരിച്ചിട്ടുള്ളതുമാണ്. ഇത്രയും കാര്യങ്ങള്‍ മനസില്‍വെച്ചു കൊണ്ടു വേണം ഇപ്പോഴത്തെ സംഭവങ്ങളെ വിലയിരുത്താന്‍.
https://www.facebook.com/Malayalivartha