തായ്വാന്‍ എന്നത് അമേക്കയ്ക്ക് രാഷ്ട്രീയ ലക്ഷ്യം... പെലോസിയുടേത് വെറും മുതലക്കണ്ണീര്‍....

നാന്‍സി അവകാശപ്പെടുന്നതുപോലെ തായ് വാന്റെ ജനാധിപത്യ സംരക്ഷണന്നുമല്ല പൊടുന്നനവേയുള്ള ഈ സന്ദര്‍ശനത്തിന്റെ പൊരുള്‍. അതിനൊരു കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. മൂന്നുമാസം കഴിഞ്ഞ് അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പു നടക്കുകയാണ്. നാന്‍സി അധ്യക്ഷയായ പ്രതിനിധി സഭയിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. 435 സീറ്റുള്ള പ്രതിനിധിസഭയില്‍ ബൈഡന്റേയും നാന്‍സി പെലോസിയുടേയും മറ്റും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ കാര്യം പരുങ്ങലിലാണ്.
2020-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ ഭൂരിപക്ഷം നന്നേ കറഞ്ഞിരുന്നു. അതിനിയും കുറഞ്ഞാല്‍ നാന്‍സി പെലോസിക്ക് സ്പീക്കറായി തുടരാന്‍ കഴിയില്ല. നിലവിലെ സെനറ്റില്‍ ഇരുപക്ഷത്തിനും ഒപ്പത്തിനൊപ്പമാണ് ബലം. വൈസ് പ്രസിഡന്റ് കമലാ ഹാരീസിന്റെ കാസ്റ്റിംഗ് വോട്ടിലും രണ്ടു സ്വതന്ത്രരുടെ പിന്തുണയിലുമാണ് സെനറ്റില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പിടിച്ചു നില്‍ക്കുന്നത്.
കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റൊണാള്‍ഡ് ട്രംപ് ഏഴുകോടിയിലധികം വോട്ടു നേടിയിരുന്നു. ഇതിനു മുമ്പ് ഒരിക്കലും ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു വിജയിക്കുപോലും ഇത്ര വോട്ട് ലഭിച്ചിട്ടില്ല. അമേരിക്കയില്‍ വലതുപക്ഷത്തിന്റെ തീവ്രത ബോധ്യപ്പെടുത്തുന്നതായിരുന്നു 2020-ലെ ഈ ഫലം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഇതിലെന്തെങ്കിലും കുറവു വന്നതായി സൂചനകളൊന്നുമില്ല. എന്നാല്‍ ഭരണത്തിലെ പോരായ്മകള്‍ കൊണ്ട് ഡെമോക്രാറ്റുകള്‍ താഴോട്ടു പോകാനുള്ള സാധ്യതയുമുണ്ട്്.
ഈ സാഹചര്യത്തില്‍ ചൈനാവിരോധം വളര്‍ത്തി തീവ്രവലതുപക്ഷത്തില്‍ ഒരു വിഭാഗത്തെ ആകര്‍ഷിക്കുവാനാണ് ഡെമോക്രാറ്റുകളുടെ നീക്കം. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് കളിച്ച കളിയുടെ ആവര്‍ത്തനമെന്നും പറയാം. ഇതാണ് നാന്‍സിയുടെ സന്ദര്‍ശനത്തിന്റെ പൊരുള്‍ അല്ലാതെ അവര്‍ അവകാശപ്പെടുന്നതുപോലെ ജാനാധിപത്യം പുനസ്ഥാപിക്കലൊന്നുമല്ല. നാന്‍സിയുടെ സന്ദര്‍ശനത്തെ വൈറ്റ്ഹൗസ് എതിര്‍ത്തിരുന്നു എന്നൊക്കയുള്ള റിപ്പോര്‍ട്ടുകളും ശുദ്ധനുണയാകാനാണ് സാധ്യത. ഇത് എല്ലാവരും അറിഞ്ഞുകൊണ്ടുള്ള കളിമാത്രം.
തായ് വാനെ ഒരിക്കലും ഉപേക്ഷില്ലെന്നാണ് അവിടെ നിന്നു മടങ്ങുന്നതിനു മുമ്പ് നാന്‍സി പ്രസ്താവിച്ചത്. അഫ്ഗാനിസ്ഥാനെ താലിബാന്റെ കയ്യിലേല്‍പ്പിച്ച് തലയൂരിയതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ അടുത്ത ദിവസമാണ് നാന്‍സിയുടെ തായ് വാന്‍ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ചൈനയുമായി പുനരേകീകരണം വേണമെന്നാവശ്യപ്പെടുന്ന വലിയൊരു പക്ഷം തായ് വാനിലുണ്ടെന്ന കാര്യവും ഇവിടെ പ്രസക്തമാണ്.
ചൈനയ്ക്കും രാഷ്ട്രീയമായ ചില നേട്ടങ്ങള്‍ ഈ സംഘഷത്തിലുണ്ടെന്ന കാര്യവും കൂടി ഓര്‍ക്കേണ്ടതുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസ് ഈ വര്‍ഷം അവസാനം നടക്കുകയാണ്. പാര്‍ട്ടിയുടെ സമുന്നത നേതാവും പ്രസിഡന്റുമായ ഷീ ജിന്‍ പിങ്ങിന് മൂന്നാം ഊഴവും ജീവിതാവസാനം വരെ പ്രസിഡന്റായി തുടരാനുള്ള അനുമതിയും ഈ പാര്‍ട്ടി കോണ്‍ഗ്രസ് നല്‍കുമെന്നാണ് സൂചനകള്‍. അതിനാല്‍ അദ്ദേഹത്തിന്റെ കരുത്തിനെ തൊടുന്നതൊന്നും ചൈന അനുവദിക്കില്ല. അതാണ് കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് പലരും കരുതുന്നതും ഭയപ്പെടുന്നതും. ഇതിനിടയിലും തായ് വാനെ ചൈനയോട് ചേര്‍ക്കാനുള്ള നടപടികള്‍ ചൈന തീവ്രമാക്കിയിട്ടുണ്ട്.
അമേരിക്കയുടെ ജനാധിപത്യ ഗീര്‍വാണങ്ങളുടെ പൊരുളറിയാന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ മാത്രം മതിയാകും. അവിടെ എത്ര ജനാധിപത്യ ഭരണകൂടങ്ങളെയാണ് അമേരിക്ക സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി അട്ടിമറിക്കുകയും പട്ടാളമേധാവികളേയും അഴിമതിക്കാരായ നേതാക്കളേയും കുടിയിരുത്തിയതും.
അതിനു വേണ്ടി എത്ര കൂട്ടക്കൊലകളാണ് ആസൂത്രണം ചെയ്യപ്പെട്ടത്. ഈ മനുഷ്യത്വ ഹീനമായ കാര്യങ്ങള്‍ അമേരിക്ക നടത്തുമ്പോള്‍ ഇപ്പോള്‍ 82 വയസുള്ള നാന്‍സി പെലോസി അമേരിക്കയില്‍ തന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ ചൈനയുടെ ജനാധിപത്യ ധ്വംസനത്തെക്കുറിച്ച് വിലപിക്കുന്ന നാന്‍സി അന്ന് എന്തെങ്കിലും പറഞ്ഞതായി അറിവില്ല. ഇതൊക്കെ അവരുടെ നാട്യം മാത്രം. അല്ലെങ്കില്‍ മുതലക്കണ്ണീര്‍.
https://www.facebook.com/Malayalivartha



























