82കാരിയായ ഉരുക്കു വനിത... തായ്വാനിലെത്തിയ ഉദ്ദേശമെന്ത്? ഇനി നടക്കാനിരിക്കുന്നത് വമ്പൻ പോരാട്ടം!

അമേരിക്കന്‍ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി എന്ന എണ്‍പത്തിരണ്ടുകാരിയുടെ തായ് വാന്‍ സന്ദര്‍ശനമാണ് മേഖലയില്‍ പൊടുന്നനവേ യുദ്ധസമാനമായ അന്തരീക്ഷം സംജാതമാക്കിയത്. നാന്‍സിയുടെ പ്രായം ഓര്‍ത്തുവയ്ക്കുക. അതിനിവിടെ പ്രാധാന്യമുണ്ട്. അമേരിക്കന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും കഴിഞ്ഞാല്‍ വരുന്ന അമേരിക്കയിലെ പ്രമുഖ വ്യക്തിയാണ് നാന്‍സി. അതായത് ഈ രണ്ടു പേരുടേയും അസാന്നിധ്യത്തില്‍ നാന്‍സിക്ക് പ്രസിഡന്റിന്റെ അധികാരം ലഭിക്കുമെന്നര്‍ഥം. അപ്പോള്‍ ചെറിയ കക്ഷിയല്ല നാന്‍സി.
നാന്‍സിയുടെ തായ് വാന്‍ സന്ദര്‍ശനത്തില്‍ വൈറ്റ് ഹൗസിന് താല്‍പര്യമില്ലായിരുന്നു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ സര്‍ക്കാരിന്റെ രണ്ടു ശാഖകളില്‍ ഒന്നായ കോണ്‍ഗ്രസിന്റെ ഭാഗമാണ് സ്പീക്കര്‍. അതിനാല്‍ പ്രസിഡന്റിന് ഇടപെടാന്‍ കഴിയില്ലെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. എന്നാല്‍ നാന്‍സിയുടെ സന്ദര്‍ശനം ഈ ഘട്ടത്തില്‍ അനുചിതമാണെന്ന് വൈറ്റ് ഹൗസും അമേരിക്കന്‍ സൈന്യവും പറഞ്ഞിരുന്നു. കാല്‍ നൂറ്റാണ്ട് മുമ്പ് തായ്വാന്‍ സന്ദര്‍ശിച്ച അന്നത്തെ റിപ്പബ്ലിക്കന്‍ സ്പീക്കര്‍ ന്യൂട്ട് ഗാങ് ഗ്രിച്ചാണ് ഇതിനു മുമ്പ് തായ് വാനില്‍ എത്തിയ ഉന്നത യു.എസ്.നേതാവ്.
ഓഗസ്റ്റ് രണ്ടാം തീയതി രാത്രി 10.30-നാണ് നാന്‍സിയും അഞ്ചു കോണ്‍ഗ്രസ് അംഗങ്ങളും തലസ്ഥാനമായ തായ്‌പേയിലെ സോങ്ഷാന്‍ വിമാനത്താവളത്തിലിറങ്ങുന്നത്. ഈ വാര്‍ത്ത പുറത്തുവന്നതോടെ സമീപകാലത്തെ ഏറ്റവും വലിയ സൈനിക സന്നാഹങ്ങളുമായി ചൈന രംഗത്തു വന്നു. ഇതു മുന്‍കൂട്ടിക്കണ്ട അമേരിക്ക നാലു പടക്കപ്പലുകള്‍ തായ് വാന് കിഴക്ക് ശാന്ത സമുദ്രത്തില്‍ വിന്യസിച്ചിരുന്നു. തുടര്‍ന്നു വന്ന ദിവസങ്ങള്‍ ആയുധ പ്രദര്‍ശനങ്ങളും അഭ്യാസങ്ങളും പതിന്മടങ്ങ് വര്‍ധിച്ചു. രണ്ടു രാജ്യങ്ങളുടേയും കൈവശമുള്ള അത്യാധുനിക പടക്കപ്പലുകളും സൂക്ഷ്മായുധങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ടു. ലോകത്തെയാകെ ഭയപ്പെടുത്തുക എന്നൊരു ലക്ഷ്യം കൂടി രണ്ടു രാജ്യങ്ങള്‍ക്കുമുണ്ടായിരിന്നിക്കണം. അവര്‍ ആഗ്രഹിച്ചപോലെ ലോകം ഒന്നു ഭയപ്പെട്ടു. ലോകമാധ്യങ്ങളാകെ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്തതും ആശങ്കയോടെയായിരുന്നു.
ആയുധവിന്യാസങ്ങള്‍ക്ക് അപ്പുറമുള്ള ചില നടപടികളിലേക്കും ചൈന കടന്നു. യു.എസു മായി നടത്താനിരുന്ന സൈനിക, കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടുള്ള ചര്‍ച്ചകള്‍ റദ്ദാക്കി. നാന്‍സി പെലോസിയുടെ ബന്ധുക്കള്‍ക്ക് സന്ദര്‍ശന വിലക്കും ഏര്‍പ്പെടുത്തി. യു.എസു മായുള്ള പ്രതിരോധ ഏകോപന ചര്‍ച്ച, ചൈന-യു.എസ് സൈനിക സമുദ്ര ഉപദേശക കരാറിനായുള്ള യോഗം, അനധികൃത കുടിയേറ്റക്കാരുടെ പുനരധിവാസം, ക്രമിനല്‍ വിഷയങ്ങളിലെ നിയമസഹായം, രാജ്യാന്തര കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന വിരുദ്ധ നടപടികളിലെ സഹകരണം എന്നീ ഗൗരവമേറിയ വിഷയങ്ങളും വഴിയില്‍ വീണു. ഇങ്ങനെ
അങ്കം മുറുകി.
സമാനമായൊരു സംഭവം 1995-ല്‍ ഉണ്ടായിട്ടുണ്ട്. മുന്‍ തായ് വാന്‍ പ്രസിഡന്റ് 'ലീ തങ് ഹൂ' വിന് അമേരിക്ക വിസ നല്‍കി. ഇതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം. അന്ന് മിസൈല്‍ പരീക്ഷണങ്ങളുടെ ഒരു പരമ്പര തന്നെ നടത്തി മേഖലയെ വിറകൊള്ളിച്ച ശേഷമാണ് ചൈന പിന്മാറിയത്. തായ് വാനെ തൊടാനുള്ള ഏതു ശ്രമവും ചൈന വകവച്ചു കൊടുക്കില്ലെന്നര്‍ഥം. അതു ചെറുതായാലും വലുതായാലും.
https://www.facebook.com/Malayalivartha



























