ആകാശ യുദ്ധം തുടങ്ങി അമേരിക്കയെ ചൈന തകര്‍ക്കും; അടിയുടെ ആഘാതം കുറയ്ക്കാന്‍ പാടുപെട്ട് യുഎസ് 2032 ല്‍ അത് സംഭവിച്ചേക്കും?

ബഹിരാകാശ ശാസ്ത്ര രംഗത്ത് അവഗണിക്കാനാവാത്ത ശക്തിയായി മാറിയ ചൈന 2032 ആകുമ്പോഴേക്കും അമേരിക്കയേയും മറികടക്കുമെന്ന് മുന്നറിയിപ്പ്. അമേരിക്കന്‍ ബഹിരാകാശ സേനയും എയര്‍ഫോഴ്‌സ് റിസര്‍ച്ച് ലബോറട്ടറിയും സംയുക്തമായി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് അമേരിക്കയെ വൈകാതെ ചൈന മറികടക്കുമെന്നുള്ളത്. അമേരിക്കയുടെ ബഹിരാകാശ രംഗത്തെ മുന്നേറ്റം ജനാധിപത്യത്തിന്റെ ചുവപ്പുനാടകളില്‍ കുരുങ്ങി കിടക്കുമ്പോള്‍ ചൈന അതിവേഗത്തിലാണ് മുന്നേറുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അടുത്ത അര നൂറ്റാണ്ട് കാലത്തും തുടര്‍ന്നും സാങ്കേതികവും, സാമ്പത്തികവും, പാരിസ്ഥിതികവും, സാമൂഹ്യവും, പ്രതിരോധവും അടക്കമുള്ള മേഖലകളിലെ അമേരിക്കയുടെ മുന്നേറ്റം തുടരുന്നതിന് വേണ്ട മാര്‍ഗങ്ങളെക്കുറിച്ചാണ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത്. ഇപ്പോള്‍ തന്നെ അമേരിക്കയേക്കാള്‍ അഞ്ചോ ആറോ ഇരട്ടി വേഗത്തിലാണ് ബഹിരാകാശ രംഗത്ത് ചൈന കുതിച്ചുകൊണ്ടിരിക്കുന്നത്. ബഹിരാകാശ ശാസ്ത്രരംഗത്ത് പുതിയ സാങ്കേതികവിദ്യകള്‍ കണ്ടെത്തുന്നതിലും പ്രായോഗികമാക്കുന്നതിലും ചൈന മറ്റു രാജ്യങ്ങളേക്കാള്‍ വളരെ മുന്നിലാണ്. കൃത്രിമോപഗ്രഹങ്ങളെ ആവശ്യമെങ്കില്‍ നിരായുധമാക്കാനും സ്തംഭിപ്പിക്കാനും വേണ്ടിവന്നാല്‍ തകര്‍ക്കാനുമൊക്കെയുള്ള ശേഷി ചൈന പലതവണ ലോകത്തിന് കാണിച്ചുകൊടുത്തിട്ടുമുണ്ട്.
'ബഹിരാകാശ രംഗത്തെ മേല്‍ക്കോയ്മ നിലനിര്‍ത്തണമെങ്കില്‍ അമേരിക്ക വലിയ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. അത് ഒരിക്കലും അഞ്ചോ പത്തോ വര്‍ഷത്തേക്കുള്ളതാവരുത്. 21ാം നൂറ്റാണ്ടിലേക്കു മുഴുവനായുള്ളതാവണം. അങ്ങനെയെങ്കില്‍ മാത്രമേ നമ്മുടെ ദീര്‍ഘകാല ലക്ഷ്യങ്ങളെക്കുറിച്ചും അവയിലേക്കെത്തിപ്പെടാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും നമുക്ക് അറിയാനാവൂ എന്ന് ഡിഫന്‍സ് ഇന്നവേഷന്‍ യൂണിറ്റ് ഡയറക്ടര്‍ സ്റ്റീവ് ബട്ടൗ പറയുന്നു.
അമേരിക്കയെ അപേക്ഷിച്ച് ചൈനയുടെ ഏറ്റവും വലിയ നേട്ടം അവര്‍ക്ക് ബഹിരാകാശ ശാസ്ത്രത്തെ തങ്ങളുടെ ദേശീയതയുമായി ചേര്‍ത്തു നിര്‍ത്താനായി എന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ജോണ്‍ എഫ് കെന്നഡി 1961ല്‍ ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ചതിനു ശേഷം അമേരിക്കയില്‍ ബഹിരാകാശ ശാസ്ത്രത്തിന് ദേശീയതയുടെ മാനം കൈവന്നിരുന്നു. പിന്നീട് ഇത് കുറഞ്ഞു വരികയായിരുന്നു. നാസയും പ്രതിരോധ മന്ത്രാലയവുമെല്ലാം അമേരിക്കയുടെ ബഹിരാകാശ രംഗത്തെ ഒന്നാം സ്ഥാനത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നവരാണ്. എന്നാല്‍ ബ്യൂറോക്രസിയാണ് പ്രധാന പ്രശ്‌നമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അമേരിക്കയുമായി സഹകരിക്കുന്ന ബഹിരാകാശ കമ്പനികള്‍ക്കും നാസക്കുമെല്ലാം പുതിയ പദ്ധതികളുടെ നയപരമായ തീരുമാനത്തിനും പാരിസ്ഥിതിക പ്രത്യാഖാത പഠനങ്ങള്‍ക്കുമെല്ലാം വലിയ തോതില്‍ സമയം ചെലവാവുന്നുണ്ട്. എന്നാല്‍ ചൈനയെ സംബന്ധിച്ച് ഇങ്ങനെയൊരു വൈകിപ്പിക്കല്‍ ഇല്ലെന്നതും മുന്നേറ്റത്തെ വേഗത്തിലാക്കുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ അമിതമാവുന്നത് ബഹിരാകാശ സാങ്കേതിക രംഗത്തെ മുന്നേറ്റത്തെ ബാധിക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാന്‍ഡേഡ്‌സ് ആന്‍ഡ് ടെക്‌നോളജി തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള ബഹിരാകാശ മത്സരം കൂടുതല്‍ മുറുകുമെന്നു തന്നെയാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha



























