അമേരിക്കന്‍ യുദ്ധവിമാനം പാകിസ്താനില്‍ എത്തുമ്പോള്‍ ഇന്ത്യ ഭയക്കേണ്ടതുണ്ടോ? കൊടും ചതിയ്ക്ക് തിരിച്ചടി

പാകിസ്താന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ നവീകരിക്കുന്നതിനായുള്ള സാങ്കേതിക സഹായങ്ങള്‍ക്കു വേണ്ടി 450 മില്യണ്‍ യു.എസ് ഡോളറിന്റെ വിപുലമായ ഒരു പാക്കേജിന് അമേരിക്ക അംഗീകാരം നല്‍കിയിരുന്നു. ഈ നീക്കത്തിലുള്ള പ്രതിഷേധം ഇന്ത്യ അമേരിക്കയെ നേരിട്ട് അറിയിക്കുകയും ചെയ്തു. യുദ്ധ നീക്കങ്ങള്‍ക്കുവേണ്ടി ഇത്രയും കോടികളുടെ സഹായം അമേരിക്ക പാകിസ്ഥാന് നല്‍കുമ്പോള്‍ ഇന്ത്യ ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടോ എന്നുള്ളതാണ് ഈ വീഡിയോയിലൂടെ നാം പരിശോധിക്കുന്നത്....
എല്ലാ കാലത്തും പാകിസ്താനുമായുള്ള ബന്ധത്തിലെ അമേരിക്കയുടെ തുറുപ്പുചീട്ടായിരുന്നു എഫ് 16 യുദ്ധവിമാനങ്ങളുടെ വിതരണവും അവയ്ക്കുള്ള തുടര്‍ സഹായങ്ങളും. 1980 കളിലും പിന്നീട് 1990 കളിലുമായാണ് അമേരിക്ക ഈ യുദ്ധ വിമാനങ്ങള്‍ പാകിസ്താന് കൈമാറുന്നൃത്. പാകിസ്താന്‍ വ്യോമസേനയുടെ നിര്‍ണായക ശക്തിയായി ഈ യുദ്ധ വിമാനങ്ങള്‍ പിന്നീട് മാറുകയും ചെയ്തു. എന്നാല്‍ 2018 ല്‍ ഡൊണാള്‍ഡ് ട്രംപ് ഇത്തരം സഹായങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ചതോടെയാണ് യുഎസ് പാക്ക് ബന്ധത്തിന് ഇളക്കം തട്ടിയിരുന്നു. ഇപ്പോഴിതാ ബൈഡന്‍ സര്‍ക്കാരിന്റെ ഇടപെടലിലൂടെ പാകിസ്ഥാനുള്ള സഹായങ്ങള്‍ വീണ്ടുമെത്തുകയാണ്.
എല്ലാ കാലാവസ്ഥയിലും രാത്രിയും പകലും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നവയാണ് എഫ് 16 യുദ്ധവിമാനങ്ങള്‍. ഇന്ത്യയ്ക്ക് വലിയ ഭീഷണി തന്നെയാണ്. എന്നാല്‍ ഈ വിമാനങ്ങളെ തുരത്തിയോടിച്ച ചരിത്രം ഇന്ത്യയ്ക്കുണ്ട്. ഒറ്റ എന്‍ജിന്‍ സൂപ്പര്‍ സോണിക് മള്‍ട്ടി റോള്‍ ഫൈറ്റര്‍ വിമാനമാണ് എഫ് 16. പീരങ്കികളും മിസൈലുകളും ബോംബുകളും വഹിക്കാന്‍ ശേഷിയുള്ള പോര്‍വിമാനങ്ങളാണിത്. മിഗ് 29, മിറാഷ് എഫ് 1 എന്നീ യുദ്ധവിമാനങ്ങളംയാണ് എഫ് 16ന്റെ പ്രധാന എതിരാളികളായി കണക്കാക്കുന്നത്. 1986ലെ സോവിയറ്റ്അഫ്ഗാന്‍ യുദ്ധകാലത്താണ് എഫ് 16 പാക് വ്യോമസേനയുടെ ഭാഗമാവുന്നത്. 2002ല്‍ താലിബാനെതിരേ ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ പാകിസ്താന് സാധിച്ചിട്ടുണ്ട്. ലേസര്‍ ഗൈഡഡ് ബോംബുകള്‍ വര്‍ഷിക്കാനാണ് ഈ വിമാനങ്ങള്‍ പ്രധാനമായി ഉപയോഗിക്കുന്നത്. പാകിസ്താന്‍ ആകെ 40 വിമാനങ്ങളാണ് അമേരിക്കയില്‍ നിന്ന് വാങ്ങിയത്. ഇതില്‍ 30 ല്‍ കൂടുതല്‍ എണ്ണം ഇപ്പോഴും സര്‍വീസിലുണ്ട്. 71 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും അമേരിക്ക പിന്നീട് കരാര്‍ റദ്ദാക്കുകയായിരുന്നു. നിലവിലുള്ള വിമാനങ്ങള്‍ കാലപ്പഴക്കവും പഴയ സാങ്കേതിക വിദ്യയും കാരണം പിന്‍വലിക്കാന്‍ പാകിസ്താന്‍ നിര്‍ബന്ധിതരായി നില്‍ക്കുന്ന സാഹചര്യത്തിലാണ് അമേരിക്ക പുതിയ സഹായ പാക്കേജെത്തുന്നത്.
പാക് അതിര്‍ത്തിക്കുള്ളില്‍ ഭീകരവിരുദ്ധ ആവശ്യങ്ങള്‍ക്ക് മാത്രമേ എഫ് 16 യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളു എന്നാണ് അമേരിക്കയുമായുള്ള കരാര്‍. മാത്രമല്ല വിമാനത്തില്‍ ആയുധം ഘടിപ്പിക്കുന്നതിന് മുന്‍പ് അമേരിക്കയെ അറിയിക്കണമെന്നും ചട്ടമുണ്ട്. പക്ഷേ, പാകിസ്താന്റെ പോര്‍വിമാനങ്ങളുടെ ലക്ഷ്യം എല്ലാ സാഹചര്യങ്ങളിലും ഇന്ത്യന്‍ അതിര്‍ത്തികള്‍ തന്നെയാണ്. അതാണ് ഇന്ത്യയുടെ ആശങ്കയുടെ അടിസ്ഥാനം. 2019 ല്‍ ഇന്ത്യക്കെതിരായ വ്യോമാക്രമണത്തില്‍ പാകിസ്താന്‍ എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു. ഈ വിമാനങ്ങളെ തുരത്തുന്നതിനിടെ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഒരു എഫ് 16 വിമാനം വെടിവെച്ചിട്ടിരുന്നു. ഇന്ത്യയുടെ മിഗ് 21 വിമാനത്തില്‍ നിന്നാണ് അഭിനന്ദന്‍ എഫ് 16 വെടിവെച്ചിട്ടതെന്നുള്ളത് ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. പ്രത്യേകിച്ച് അമേരിക്കയെ. എന്നാല്‍ ഇക്കാര്യം പാകിസ്താന്‍ ഇപ്പോഴും നിഷേധിക്കുകയാണ്. എന്നാല്‍ ആ പ്രസക്തമായ ആ ചോദ്യത്തിന് ഉത്തരം (അതായത് പാകിസ്ഥാന്റെ നവീകരിച്ച എഫ് 16 ഇന്ത്യയ്ക്ക് ഭീഷണിയാകുമോ എന്ന ചോദ്യത്തിന് ഉത്തരം എന്നുള്ളത്. നമുക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുള്ളതാണ്. എന്താണ് അതിന് കാരണം എന്ന് ചോദിച്ചാല്‍ അമേരിക്കന്‍ വമ്പനെ പിടിച്ചുകെട്ടാന്‍ ഇന്ത്യയുടെ ആവനാഴിയിലെ പുലിക്കുട്ടന്മാര്‍ ധാരാളമാണ്.
അതില്‍ മുന്‍പന്ഥിയില്‍ റഫാല്‍ തന്നെയാണ്. അംബാല വ്യോമതാവളത്തിലെത്തിയ റഫാല്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളില്‍ ഏറ്റവും കരുത്തനാണ്. ബഹുമുഖ യുദ്ധവിമാനമായ റഫാല്‍ കരയുദ്ധത്തിനു സഹായിക്കും. കപ്പലുകളെയും ആക്രമിക്കാം. ചെറിയ ആണവായുധങ്ങള്‍ വഹിക്കും. ഇരട്ട എഞ്ചിനാണ്. റഡാര്‍ മുന്നറിയിപ്പ് റിസീവറുകള്‍, ലോ ബാന്‍ഡ് ജാമറുകള്‍, ഇന്‍ഫ്രാറെഡ് തിരച്ചില്‍ സൗകര്യം, ട്രാക്കിങ് സംവിധാനം എന്നിവ ഇതിലുണ്ട്. ഫ്രാന്‍സിലെ ദസൊ ഏവിയേഷനാണ് ഇതിന്റെ നിര്‍മാതാക്കള്‍. 2016 സെപ്റ്റംബറിലാണ് ഇന്ത്യ കരാറൊപ്പിട്ടത്. 36 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഇതില്‍ 28 എണ്ണം സിംഗിള്‍ സീറ്റും എട്ടെണ്ണം ഡബിള്‍ സീറ്റുമാണ്. ആദ്യഘട്ടമായി അഞ്ച് വിമാനങ്ങളാണ് ബുധനാഴ്ച ഇന്ത്യന്‍ മണ്ണിലിറങ്ങിയത്. 2021 അവസാനത്തോടെ മുഴുവന്‍ വിമാനങ്ങളും വ്യോമസേനയുടെ ഭാഗമാകും. 10 ടണ്‍ ഭാരമാണുള്ളത്. 24,500 കിലോഗ്രാം ഭാരം വരെ വഹിക്കാന്‍ ശേഷിയുണ്ട്.
അടുത്തത് റഷ്യന്‍ കരുത്തന്‍ സുഖോയ്30. 2002ലാണ് ഇന്ത്യയിലെത്തുന്നത്. റഷ്യന്‍ നൂതന യുദ്ധവിമാനമായ സുഖോയ്30 ന് ഏറെ ദൂരം സഞ്ചരിക്കാനും എവിടേയും ബോംബിടാന്‍ സാധിക്കും. ആകാശത്ത് വെച്ച് ഏറ്റുമുട്ടാനും ആകാശത്ത് നിന്ന് കരയുദ്ധത്തിന് സഹായിക്കുകയും ചെയ്യും. ഇരട്ട എഞ്ചിനും ഡബിള്‍ സീറ്റുമുണ്ട് ഇതിന്. ഒരു എക്‌സ് 30 എംഎം ജിഎസ്എച്ച് തോക്കും 8000 കിലോ ആയുധങ്ങളും വഹിക്കാന്‍ ശേഷി. മണിക്കൂറില്‍ 2500 കിലോമീറ്റര്‍ വരെ വേഗത.
പിന്നെയുള്ളത് മിറാഷ് 2000. ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വൈവിധ്യമാര്‍ന്നതും മാരകവുമായ യുദ്ധ വിമാനങ്ങളിലൊന്നാണ്. 1985ലാണ് ആദ്യമായി കമ്മീഷന്‍ ചെയ്തത്. റഫാലിന്റെ നിര്‍മാതാക്കളായ ഫ്രാന്‍സിലെ ദസോ ഏവിയേഷനാണ് ഇതിന്റേയും നിര്‍മാതാക്കള്‍. സിംഗിള്‍ എഞ്ചിനും സിംഗിള്‍ സീറ്റുമുള്ള മിറാഷ് 2000 ന് പരമാവധി വേഗത മണിക്കൂറില്‍ 2495 കി.മീറ്റാണ്. രണ്ട് 30 എംഎം ഇന്റഗ്രല്‍ പീരങ്കികളും രണ്ട് മാട്രാ സൂപ്പര്‍ 530 ഡി മീഡിയം റേഞ്ചും രണ്ട് ആര്‍ 550 മാജിക് 2 ക്ലോസ് കോംബാറ്റ് മിസൈലുകളും വഹിക്കുന്നു.
അടുത്തത് മിഗ്27. മിഖായോന്‍ ഗുരേവിച്ച് രൂപകല്‍പ്പന ചെയ്ത മിഗ് 27 ലൈസന്‍സ് കരാര്‍ പ്രകാരം എച്ച്.എ.എല്ലാണ് നിര്‍മിച്ചത്. സിംഗിള്‍ എഞ്ചിന്‍, സിംഗിള്‍ സീറ്ററായ മിഗ് 27 ന്റെ പരമാവധി വേഗത 1700 കി.മീറ്ററാണ്. ഒരു 23 എം.എം.ആറ് ബാരല്‍ റോട്ടറി ഇന്റഗ്രല്‍ പീരങ്കി വഹിക്കുന്ന ഇതിന് 4,000 കിലോഗ്രാം വരെ മറ്റ് ആയുധങ്ങള്‍ ബാഹ്യമായി വഹിക്കാന്‍ കഴിയും.
പിന്നെ മിഗ്29 മിഖായോന്‍ ഗുരേവിച്ച് നിര്‍മിച്ച മറ്റൊരു യുദ്ധവിമാനമാണ് മിഗ് 29. 1970കളില്‍ യുഎസിന്റെ എഫ് സീരീസ് വിമാനങ്ങളായ എഫ്15, എഫ്16 എന്നിവയെ നേരിടുന്നതിനായിട്ടാണ് അവതരിപ്പിച്ചത്. 1985ലാണ് ഇത് ഇന്ത്യന്‍ വ്യോമസേനയിലെത്തുന്നത്. പ്രതിരോധത്തിന്റെ രണ്ടാം നിരയില്‍ ഉപയോഗിക്കുന്നു. ഇരട്ട എഞ്ചിന്‍, സിംഗിള്‍ സീറ്റ്, ആകാശത്ത് വ്യക്തമായ മേധാവിത്വമുള്ള മിഗ്29 ന്റെ പരമാവധി വേഗത മണിക്കൂറില്‍ 2445 കി.മീറ്ററാണ്. 17 കിലോമീറ്റര്‍ പോരാട്ട പരിധിയുണ്ട്. 30 എംഎം പീരങ്കിയും നാല് ആര്‍ 60 ക്ലോസ് കോംബാറ്റും രണ്ട് ആര്‍ 27 ആര്‍ മീഡിയം റേഞ്ച് റഡാര്‍ ഗൈഡഡ് മിസൈലുകളും വഹിക്കുന്നു.
ജാഗ്വര്‍. ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സും ഫ്രഞ്ച് വ്യോമസേനയും ചേര്‍ന്ന് വികസിപ്പിച്ചെത്ത ഒരു യുദ്ധവിമാനമാണ് ജാഗ്വാര്‍. ഇരട്ട എഞ്ചിനും സിംഗിള്‍ സീറ്റും. നുഴഞ്ഞുകയറി മിന്നലാക്രമണം നടത്തുന്ന വിമാനമാണിത്. മണിക്കൂറില്‍ 1350 കി.മീറ്റര്‍ വേഗതയില്‍ വരെ പറക്കും.
തേജസ് വ്യോമസേനയുടെ പക്കലുള്ള ഏക ഇന്ത്യന്‍ നിര്‍മിത യുദ്ധവിമാനമാണ് തേജസ്. ഭാരം കുറഞ്ഞ സൂപ്പര്‍സോണിക് യുദ്ധവിമാനമാണിത്. മണിക്കൂറില്‍ 2205 കി.മീറ്റര്‍ വരെ പരമാധി താണ്ടും. മിറാഷ്2000 സ്വീഡന്റെ ഗ്രിപ്പന്‍ തുടങ്ങിയവയോട് കിടപിടിക്കുന്നു. ആകാശമധ്യേ ഇന്ധനം നിറയ്ക്കാന്‍ കഴിയും. എച്ച്.എ.എല്ലാണ് നിര്‍മിച്ചിട്ടുള്ളത്.
പിന്നെ എഫ് 16നെ പോലും വെടുവച്ചിട്ട മിഗ്21 1961ലാണ് റഷ്യയില്‍ നിന്ന് മിഖായോന്‍ ഖുരേവിച്ച് മിഗ് 21 വിമാനം ഇന്ത്യ ഏറ്റെടുക്കുന്നത്. സിംഗിള്‍ എഞ്ചിനാണ്. സിംഗിള്‍ സീറ്റുള്ള ഇതിനെ വിവിധ ആക്രമണ രീതിക്ക് ഉപയോഗിക്കാം. വ്യോമസേനയുടെ നട്ടെല്ലായി അറിയപ്പെടുന്ന മിഗ്21 ന്റെ പരമാവധി വേഗത മണിക്കൂറില്‍ 2,230 കിലോമീറ്ററാണ്. നാല് ആര്‍60 ക്ലോസ് കോംബാറ്റ് മിസൈലുകളുള്ള ഒരു 23 മില്ലീമീറ്റര്‍ ഇരട്ട ബാരല്‍ പീരങ്കി വഹിക്കാനാകും. പക്ഷേ മിഗ് 21 ഉടന്‍ തന്നെ വ്യോമസേനയില്‍ നിന്ന് വിരമിക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha



























