നശിച്ച് നാറാണക്കല്ലെടുത്തു! മൂക്കും കുത്തി പടുകഴിയിലേക്ക് ചൈനീസ് സമ്പദ്‌വ്യവസ്ഥ.... ചൈന നശിക്കുമ്പോൾ കുതിച്ചുയർന്ന് ഇന്ത്യ

കൊവിഡ് ലോക സമ്പദ്‌വ്യവസ്ഥയെ മുച്ചൂടും തകര്‍ത്താണ് ബാധിച്ചിട്ടുണ്ടായിരുന്നത്. അതിന്റെ ഭവിഷ്യത്ത് ഏറ്റവുമധികം അനുഭവിച്ചതാകട്ടെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട അതേ രാജ്യമായ ചൈനയെ തന്നെ. ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ സമ്പദ്‌വ്യവസ്ഥ ഏറ്റവും വലിയ തകർച്ചയിലേക്കെന്ന് സർവ്വേ റിപ്പോർട്ടുകൾ സൂചിപ്പിക്കുകയാണ്. ഓക്സ്ഫോർഡ് ഇക്കണോമിക്സിന്റെ സർവ്വേയിലാണ് ഇക്കാര്യം ലോകത്തിന് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. ചൈന സാവധാനം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
നേരത്തേ ചൈനയുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു, പക്ഷേ ഇത്രയധികം താഴ്ന്ന സ്ഥിതിയിലേക്കാണ് നീങ്ങുന്നത് എന്ന് കരുതിയിരുന്നില്ല. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇക്കൊല്ലം തങ്ങളുടെ പ്രതീക്ഷിത വരുമാനത്തിൽ 60 ശതമാനത്തോളം കുറവ് വരുമെന്നാണ് ചൈനയിലെ യൂറോപ്യൻ വ്യവസായ സ്ഥാപനങ്ങളുടെ കണക്കുകൂട്ടൽ. അതേസമയം ഇന്ത്യയാകട്ടെ വൻ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. ഒപ്പം വൻ നേട്ടങ്ങളും...
കഴിഞ്ഞ 40 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സ്ഥിതിവിശേഷം. ബാങ്കുകൾക്ക് ചൈനയുടെ കേന്ദ്ര ബാങ്ക് നൽകുന്ന വായ്പകളുടെ പലിശ നിരക്കും ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്ന വായ്പാ നിരക്കും ചൈന വെട്ടിച്ചുരുക്കി. കൊറോണ വ്യാപനം, യുക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം, അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളുമായുള്ള വ്യാപാര തർക്കങ്ങൾ എന്നിവ ചൈനയുടെ സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിച്ചതായി ഫിനാൻഷ്യൽ പോസ്റ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ചൈനയുടെ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ച ഈ ദശാബ്ദത്തിൽ 4.5 ശതമാനത്തിൽ ഒതുങ്ങുമെന്നാണ് ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സിന്റെ മറ്റൊരു സർവ്വെയിൽ വ്യക്തമാകുന്നത്. ഉയർന്ന ആഗോള പണപ്പെരുപ്പം, കർശനമായ കോവിഡ് സീറോ നയം മൂലമുള്ള ലോക്ക്ഡൗൺ എന്നിവയെല്ലാമാണ് ചൈനീസ് സമ്പദ് വ്യവസ്ഥയെ സമ്മർദ്ദത്തിലാഴ്ത്തുന്നത്. അതേസമയം, ഇപ്പോൾ നിലനിൽക്കുന്ന വൈദ്യുതി ക്ഷാമവും, രാജ്യത്തുടനീളമുള്ള കനത്ത ചൂടും ചൈനയെ പ്രതികൂലമായാണ് ബാധിക്കുന്നത്.
ചൈനയിൽ കൊറോണ പടർന്നു പിടിച്ചതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും അവരുടെ ആഗോള വിതരണ ശൃംഖലയെ ബാധിക്കുകയും ചെയ്തിരുന്നു. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഫാക്ടറികളും നിർമാണ പ്ലാന്റുകളും അടച്ചുപൂട്ടിയതോടെ ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ ചൈനയുടെ വളര്‍ച്ച 6.8% കുറവാണ് രേഖപ്പെടുത്തിയിരുന്നത്.
1992 നുശേഷം ചൈനയുടെ സമ്പദ്‌വ്യവസ്ഥ ഇത്രമാത്രം തകര്‍ന്നടിഞ്ഞത് ആദ്യത്തെ സംഭവമായിരുന്നു. ദക്ഷിണ കൊറിയയിലെയും തായ്‌വാനിലെയും സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ മറ്റ് ഏഷ്യൻ രാജ്യങ്ങളെക്കാൾ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ചൈനയിൽ കൂടുതൽ സമയമെടുക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്.
4 ശതമാനത്തിൽ നിന്ന് 15 ശതമാനത്തിന്റെ വളർച്ചയാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് കയറ്റുമതി വഹിതത്തിൽ ചൈന നേടിയത്. അതേസമയം, യുഎസിന്റെ വിഹിതത്തിൽ ഇടിവുണ്ടാവുകയാണ് ചെയ്തത്. ഒരു വശത്തുകൂടി ചൈന യുഎസിനെ പിന്തള്ളി മുന്നേറുമ്പോൾ കോവിഡ് തീർത്ത ആഘാതങ്ങൾ ചൈനയുടെ സമ്പദ് വ്യവസ്ഥയെ പതിയെ കാർന്നുതിന്നുകയാണ്. ഈ വിഷയങ്ങൾ ഒക്കെ സാമ്പത്തിക രംഗത്തെ മാന്ദ്യത്തെയാണ് പ്രധാനമായും സൂചിപ്പിക്കുന്നത്.
ചൈനയുടെ സാമ്പത്തിക കേന്ദ്രങ്ങളിൽ രണ്ട് മാസം ഏർപ്പെടുത്തിയ ലോക്ഡൗൺ ഏപ്രിൽ ജൂൺ പാദത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പിന്നോട്ട് അടിച്ചിരുന്നു. 2022 ജൂണിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 13.5 ശതമാനത്തിലെത്തിയപ്പോഴാണ് ചൈനയുടെ നിരക്ക് 0.4 ശതമാനത്തിലൊതുങ്ങിയത്. കോവിഡിനു ശേഷമുള്ള കാലയളവിലെ ഏറ്റവും താഴ്ന്ന വളർച്ചയാണിത്. ആഗോള സമ്പദ്വ്യവസ്ഥകൾ പ്രതിസന്ധിയിലാകുകയും ചൈനീസ് സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന ഒരു സമയത്ത് ഇന്ത്യൻ വിപണി കുത്തിക്കുകയാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
ഇത്തരത്തിൽ വളർച്ച താഴോട്ട് പോകുമ്പോൾ പലിശനിരക്ക് കുറച്ച് കൂട്ടി ഡിമാൻസ് വർദ്ധിപ്പിക്കുക എന്ന സാമ്പത്തിക തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ചൈന പലിശ നിരക്ക് കുറച്ചത്. വർഷത്തിന്റെ രണ്ടാം പകുതിയിൽ തിരിച്ചു വരവ് പ്രവചിക്കുന്നുണ്ടെങ്കിലും 2022 ലെ പ്രഖ്യാപിത ലക്ഷ്യമായ 5.5 ശതമാനത്തിലെത്താൻ കഴിയില്ലെന്ന് സാമ്പത്തിക നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിലെ അകൽച്ച കാരണം 2030-40 കാലഘട്ടത്തിൽ വാർഷിക വളർച്ച ശരാശരി 3 ശതമാനമായി കുറയാൻ സാധ്യത ഉണ്ടെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഉൽപ്പാദന ക്ഷമത മന്ദഗതിയിലാണെങ്കിലും താൽക്കാലികമായി പിടിച്ചു നില്ക്കാൻ മാത്രമേ ഇതിലൂടെ സാധിക്കു. ചൈനയുടെ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കാൻ ഭരണകൂടം കാര്യമായി ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്നതാണ് വാസ്തവം
റിയൽ എസ്റ്റേറ്റ് രംഗത്തെ മാന്ദ്യവും ചൈനയ്‌ക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ സാഹചര്യം മനസ്സിലാക്കിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സാമ്പത്തിക വളർച്ച സാമൂഹികവും രാഷ്‌ട്രീയവുമായ ഘടകങ്ങളേക്കാൾ മുന്നിലല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് ഉൽപ്പാദനക്ഷമതയുടെ വളർച്ച മന്ദഗതിയിലാണെങ്കിലും മറ്റ് മേഖലകളിലുള്ള സാമ്പത്തിക ഇടപാടുകൾ കാരണം സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താൻ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷ അർപ്പിക്കുന്നത്.
രാജ്യത്ത് ഉൽപ്പാദന ക്ഷമത മെച്ചപ്പെടുത്തിയാൽ മാത്രമേ നിലനിൽപ്പുണ്ടാവു എന്നതാണ് ശരിക്കുമുള്ള വസ്തുത. ഏഷ്യയിലും ലോകമെമ്പാടും ഇന്ത്യയ്ക്ക് ഒരു രാഷ്ട്രീയ ശക്തിയായി നിലകൊള്ളാനുള്ള മികച്ച അവസരമാണിത്. ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നീ ദക്ഷിണേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കാൻ നിലവിലെ അവസരം പ്രയോജനപ്പെടുത്താവുന്നതുമാണ്.
മൂന്നുകോടി ഡോളറോളം വരുന്ന വിദേശ നാണ്യ ശേഖരമുള്ള രാജ്യം, അന്താരാഷ്ട്ര കയറ്റുമതി - ഇറക്കുമതി രംഗത്തെ ആധിപത്യം, ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തി - ചൈനയെ വിശേഷിപ്പിക്കാൻ ഇതൊക്കെ തന്നെ ധാരാളം. സമ്പദ്ഘടനയിൽ ചെറുതായി കാലിടറിപ്പോയ ചൈന ഇനി എങ്ങനെ മുന്നോട്ട് കുതിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ചൈനയുടെ സമ്പദ്ഘടനയുടെ തകർച്ച ഇന്ത്യ പ്രയോജനപ്പെടുത്തുമോയെന്ന് രാജ്യവും ഉറ്റുനോക്കുന്നുണ്ട്.
യുകെയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് റിപ്പോർട്ട് വന്നിട്ട് അധികാലം ആയില്ല. അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകൾ പ്രകാരം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യം മുന്നേറ്റം നടത്തിയിട്ടുണ്ട്. മാർച്ച് വരെയുള്ള പാദത്തിൽ 854.7 ബില്യൺ ഡോളറായിരുന്നു ഇന്ത്യയുടെ വളർച്ച എന്നാൽ യുകെയിൽ ഇത് 814 ബില്യൺ ഡോളറായിരുന്നു.
കൊറോണ മഹാമറിക്കാലത്ത് ഇന്ത്യ നടപ്പിലാക്കിയ സാമ്പത്തിക പാക്കേജുകൾ രാജ്യത്തെ ജനങ്ങളെയും സമ്പദ് വ്യസ്ഥയെയും കാര്യമായി ബാധിച്ചെന്ന് പറയുന്നു. പണമിടപാടുകൾ ശ്രദ്ധിച്ചു നടത്തിയത് കാരണം രാജ്യത്തിന് സാമ്പത്തിക രംഗത്ത് പിടിച്ച് നില്കക്കാൻ സാധിച്ചെന്നാണ് കണക്കുകൾ പറയുന്നത്. പ്രധാനമന്ത്രി ജനങ്ങളിൽ നടപ്പിലാക്കിയ ഗരീബ് കല്യാൺ യോജന അടക്കമുള്ള നിരവധി പദ്ധതികൾ രാജ്യത്ത് സാമ്പത്തിക അച്ചടക്കം വളർത്തിയെടുക്കാൻ സാധിച്ചു.
ഇന്ത്യയുടെ മൊത്തം ജിഡിപി 36.85 ലക്ഷം കോടി രൂപയാണ്. ഇത് കൊറോണയ്‌ക്കും മറ്റു പകർച്ചവ്യാധികൾക്ക് മുൻപുള്ള സാമ്പത്തിക നിലയേക്കാൾ 3.83% കൂടുതലാണ്. കാർഷിക മേഖലയിൽ 4.5 ശതമാനം വളർച്ചയും ഉൽപാദന മേഖലയിൽ 4.8 ശതമാനം വളർച്ചയും ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha



























