ഇന്ത്യയില്‍ ക്രൂഡോയില്‍ ഒഴുക്കുമെന്ന് പുടിന്‍ കോടികള്‍ ലാഭം കൊയ്ത് എണ്ണ വിപണിയിലെ ഇന്ത്യന്‍ വിജയം

റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ തന്ത്രപരമായ ഇടപെടലുകള്‍ രാജ്യത്തെ വന്‍ നേട്ടങ്ങള്‍ കൊയ്യാന്‍ പ്രാപ്തമാക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യയിലേയ്ക്ക് ഇന്ധനം ഇറക്കും എന്ന് പുടിന്‍ തന്നെ പ്രഖ്യാപിക്കുമ്പോള്‍. രാജ്യത്തെ ജനങ്ങള്‍ ഏറ്റവും വലിയ പ്രതിസന്ധി അനുഭവിക്കുന്ന ഇന്ധനവിലയില്‍ വലിയ ആശ്വാസമാണ് ഉണ്ടാകാന്‍ പോകുന്നത്. നിലവില്‍ അത് ഇന്ത്യന്‍ എണ്ണ വിലയില്‍ പ്രതിഫലിക്കുന്നുണ്ടെങ്കിലും ആ ലാഭം സാധാരണക്കാരിലേയ്ക്ക് ഉടന്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
റഷ്യയുക്രൈന്‍ യുദ്ധത്തിനിടെ ഉണ്ടായ വിലക്കയറ്റത്തില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ലാഭം കണ്ടെത്തിയത് എണ്ണ വിപണിയിലാണ്. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യ ലാഭിച്ചത് 35,000 കോടി. പരമ്പരാഗതമായി എണ്ണ വാങ്ങിയിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധവുമായെത്തിയപ്പോള്‍ റഷ്യ വന്‍ വിലക്കിഴിവ് വാഗ്ദാനം ചെയ്തതാണ് ഇന്ത്യ നേട്ടമാക്കിയത്. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നുള്ള സമ്മര്‍ദം അവഗണിച്ചാണ് റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതോടെ ചൈനക്കു പുറമെ റഷ്യയില്‍നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ.
രാജ്യത്തെ ആവശ്യത്തിന്റെ ഒരു ശതമാനം മാത്രമായിരുന്നു നേരത്തെ റഷ്യയില്‍നിന്നുള്ള ഇറക്കുമതി. യുദ്ധം തുടങ്ങിയതോടെ 12ശതമാനത്തിലേറെയായി.ജൂലായില്‍ ഇന്ത്യയിലേയ്ക്കുള്ള രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി റഷ്യ. സൗദി അറേബ്യ മൂന്നാമതുമെത്തി. നിലവിലെ കണക്കു പ്രകാരം എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ ഇറാഖ് ഒന്നാമതും സൗദി രണ്ടാമതും റഷ്യ മൂന്നാമതുമാണ്.
ഏപ്രില്‍ജൂലായ് കാലയളവില്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ 10,350 കോടി(1.3 ബില്യണ്‍ ഡോളര്‍) രൂപയില്‍നിന്ന് 89,235 കോടി(11.2 ബില്യണ്‍ ഡോളര്‍)രൂപയിലേയ്ക്ക് ഉയര്‍ന്നതായി വാണിജ്യ മന്ത്രാലയത്തില്‍നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ ആവശ്യത്തിന്റെ 83ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍ സമ്പദ്ഘടനയെ ദുര്‍ബലമാക്കുന്ന അസംസ്‌കൃത എണ്ണ ഇറക്കുമതി ഇന്ത്യയെ സമ്പന്ധിച്ചെടുത്തോളും നിര്‍ണായകമാണ്. ഇറക്കുമതി ബില്‍ താഴ്ന്നതോടെ ഡോളര്‍ ആവശ്യകത കുറയ്ക്കാനും വ്യാപാര കമ്മി നിയന്ത്രിക്കാനും ഒരു പരിധിവരെ സര്‍ക്കാരിനായി.
വില പേശലിലൂടെ ക്രൂഡ് ഓയില്‍ ഇടപാടില്‍ രണ്ടാം തവണയാണ് ഇന്ത്യ നേട്ടമുണ്ടാക്കുന്നത്. 2020 ഏപ്രിലില്‍ കോവിഡ് മൂലം ലോകം അടച്ചിട്ടതിനെതുടര്‍ന്ന് വിലയിടിഞ്ഞപ്പോള്‍ വന്‍തോതില്‍ എണ്ണ ശേഖരിച്ചിരുന്നു. പിന്നീട് വില ഉയര്‍ന്നപ്പോള്‍ 25,000 കോടി രൂപയുടെ നേട്ടമാണ് ഇതിലൂടെ രാജ്യത്തിന് നേടാനായത്.
ഒരേസമയം ഒട്ടേറെ രാജ്യങ്ങളില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നൊരു തന്ത്രമാണ് ഇന്ത്യ പയറ്റുന്നത്. ക്രൂഡ് ഓയിലിന്റെ ഇറക്കുമതി സ്രോതസ്സുകള്‍ വൈവിദ്ധ്യവത്കരിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ മുതല്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വരെ ഇതിനായി ഇന്ത്യയുടെ അന്വേഷണങ്ങള്‍ നീളുകയാണ്. ഗയാന, കാനഡ, ഗാബോണ്‍, ബ്രസീല്‍, കൊളംബിയ എന്നീ രാജ്യങ്ങളില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നത് രാജ്യം പരിഗണിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
'ഞങ്ങളുടെ എണ്ണ ഇറക്കുമതി സ്രോതസ്സുകള്‍ വൈവിദ്ധ്യവത്കരിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഞങ്ങള്‍ ബ്രസീല്‍, ഗയാന, ഗാബോണ്‍, കൊളംബിയ, കാനഡ എന്നിവിടങ്ങളിലാണ് നോക്കുന്നത്,' കേന്ദ്ര സര്‍ക്കാരുമായി ബന്ധമുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതില്‍ ബ്രസീല്‍, കൊളംബിയ, ഗാബോണ്‍ എന്നീ രാജ്യങ്ങള്‍ ഇതിനകം തന്നെ ഇന്ത്യയ്ക്ക് ക്രൂഡ് വിതരണം നടത്തുണ്ട്. എന്നാല്‍ ചെറിയ അളവില്‍ മാത്രമാണ് ഇറക്കുമതി. ഇനിമുതല്‍ അളവ് വര്‍ദ്ധിപ്പിക്കുവാനാണ് ഇന്ത്യ താത്പര്യപ്പെടുന്നത്.
https://www.facebook.com/Malayalivartha



























