20തോളം രാജ്യങ്ങൾക്ക് ഭീഷണിയായി 'അഗ്നി'... ചൈനയ്ക്ക് ചങ്കിടിപ്പേറി....

അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷം തുടരുന്നതിനിടെ, കഴിഞ്ഞ ദിവസം ഒഡിഷ തീരത്തു നിന്ന് ഇന്ത്യ വിജയകരമായി അഗ്നി 5 പരീക്ഷിച്ചു. ചൈനയ്‌ക്കുള്ള ശക്തമായ താക്കീതായി ഇത് മാറിയിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും കൂടുതൽ ദൂരപരിധിയുള്ള മിസൈൽ പരീക്ഷണമാണിത്. 5,500 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി 5ന് നിമിഷ നേരത്തിൽ ചൈനയെ മുഴുവൻ ആക്രമിക്കാനാകും.
അരുണാചൽ പ്രദേശ് അതിർത്തിയിലെ തവാങിൽ ചൈന നിയന്ത്രണരേഖ ലംഘിച്ചതിന് പിന്നാലെയുള്ള അഗ്നി 5ന്റെ പരീക്ഷണം അതുകൊണ്ടു തന്നെ ലോകശ്രദ്ധ നേടുകയാണ്. ഒഡിഷ തീരത്തെ എ.പി.ജെ. അബ്ദുൾകലാം ദ്വീപിൽ നിന്നാണ് ആണവായുധം വഹിക്കാവുന്ന അഗ്നി 5ന്റെ രാത്രികാല വിക്ഷേപണം നടന്നത്. ആണവ കമാൻഡിന്റെ ഭാഗമായ അഗ്നി 5 മുമ്പും പരീക്ഷിച്ചിട്ടുണ്ടെങ്കിലും പൂർണ ദൂരത്തിൽ വിജയകരമായി പരീക്ഷിക്കുന്നത് ആദ്യമാണ്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരം വരെ മിസൈൽ സഞ്ചരിച്ചു. പരീക്ഷണത്തിനു മുന്നോടിയായി ഇന്ത്യൻ സമുദ്രത്തിൽ മിസൈൽ കടന്നുപോകുന്ന പ്രദേശത്ത് വ്യോമഗതാഗതം നിരോധിച്ചുള്ള നിർദേശം (നോട്ടിസ് ടു എയർമെൻ) ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. തലസ്ഥാനമായ ബെയ്ജിങ് ഉൾപ്പെടെ ചൈന മുഴുവൻ ലക്ഷ്യമിടാൻ മിസൈലിനാവും. ആധുനിക സാങ്കേതിക വിദ്യകളുള്ള ഭാരം കുറഞ്ഞ മിസൈലിന്റെ ദൂരപരിധി ഇനിയും വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിലും ഇന്ത്യ അഗ്‌നി-5 പരീക്ഷണം നടത്തിയിരുന്നു. ജൂണിൽ ആണവശേഷിയുള്ള അഗ്നി-4 ബാലിസ്റ്റിക് മിസൈൽ രാത്രി വിക്ഷേപിച്ച് വിജയിച്ചിരുന്നു. അഗ്‌നി 5ന്റെ പ്രത്യേകതകൾ എന്തൊക്കെ എന്ന് ചോദിച്ചാൽ അതിന് മറുപടി അനവധിയാണ്. മിസൈലിന്റെ ദൂരപരിധി- 5500 കിലോമീറ്ററാണ്. ഇതിന്റെ ഭാരം- 50,000 കിലോഗ്രാമോളം വരും. നീളം- 17.5 മീറ്റർ.
പരമാവധി വേഗതയെന്നത് ശബ്ദത്തിന്റെ 24 മടങ്ങ്. യു.എസ്, റഷ്യ, ചൈന, ഫ്രാൻസ്, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്കാണ് അഗ്നിക്ക് സമാന മിസൈലുകൾ കൈവശമുള്ളത്. ഒരു മിസൈലിൽ ഒന്നിലധികം ലക്ഷ്യങ്ങൾ തകർക്കാനുള്ള സാങ്കേതിക വിദ്യ പരീക്ഷണ ഘട്ടത്തിലാണ്. 12,000-15,000 കി.മീ സഞ്ചരിക്കുന്ന ചൈനയുടെ ഡോങ്‌ഫെങ്-41 പോലുള്ള ആണവ മിസൈലുകളെ ശക്തമായി ഇവ പ്രതിരോധിക്കും.
20 രാജ്യങ്ങളിലേക്ക് വളരെ എളുപ്പത്തിൽ അഗ്നിക്ക് എത്തിച്ചേരാൻ സാധിക്കും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തരകൊറിയ, ഇന്റോനേഷ്യ, തായ്ലൻഡ്, മലേഷ്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, റഷ്യ, ഇറാക്ക്, ഈജിപ്ത്, സിറിയ, ജർമ്മനി, യുക്രെയിൻ, ഗ്രീസ്, ഇറ്റലി, സുഡാൻ, ലിബിയ.
https://www.facebook.com/Malayalivartha
























