കൈയ്യിൽ ആറ്റം ബോംബുണ്ട്.. ഇന്ത്യ അത് മറക്കരുത്! പാക്കിന്റെ ആണവായുധ ഭീഷണി... ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി പാക് വനിതാ നേതാവ്

ഇന്ത്യയ്‌ക്കെതിരെ ആണവായുധം നടത്തുമെന്ന് ഭീഷണി മുഴക്കി പാക് വനിതാ നേതാവ്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവായ ഷാസിയ മാരിയാണ് ഭീഷണിയുമായി രംഗത്തത്തിയത്. പാക്കിസ്ഥാനും ആറ്റം ബോംബുണ്ടെന്നതായിരുന്നു ഭീഷണി. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ ഇന്ത്യ രംഗത്ത് എത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഷാസിയ മാരിയും ഭീഷണിയുമായി എത്തിയിരിക്കുന്നത്. പാക്കിസ്ഥാനും ആറ്റം ബോംബ് ഉണ്ടെന്ന് മറക്കരുത്.
ഞങ്ങളുടെ ആണവ നിലപാടെന്നത് നിശബ്ദത പാലിക്കാനുള്ളതല്ല. ആവശ്യം വന്നാൽ അത് ഉപയോഗിക്കുന്നതിൽനിന്ന് പിന്നാക്കം പോകില്ലെന്നുമായിരുന്നു മാരിയുടെ ഭീഷണി. പാകിസ്താനെതിരെ വീണ്ടും ആരോപണങ്ങൾ ഉന്നയിച്ചാൽ തങ്ങൾ വെറുതെയിരിക്കില്ല. മോദി സർക്കാർ യുദ്ധത്തിനിറങ്ങിയാൽ തക്കതായ മറുപടി നൽകുമെന്നാണ് ഷാസിയയുടെ ഭീഷണി.
യു എന്നിൽ ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നടപടിയെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ നിശിതമായി വിമർശിച്ചിരുന്നു ഭീകരതയുടെ പ്രഭവകേന്ദ്രം എന്നാണ് അദ്ദേഹം പാകിസ്ഥാനെ വിശേഷിപ്പിച്ചത്. തീവ്രവാദ പ്രവർത്തനങ്ങളെല്ലാം നിർത്തി നല്ല അയൽക്കാരനാകാൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.
പാകിസ്താൻ സംരക്ഷണം നൽകുന്ന കൊടും ഭീകരരുടെ വിവരങ്ങളും ഇന്ത്യ തുറന്നുകാണിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് ബിലാവൽ ഭൂട്ടോ മോദിക്കെതിരെ പരാമർശം നടത്തിയത്. ലാദൻ മരിച്ചു. എന്നാൽ ഗുജറാത്തിലെ കശാപ്പുകാരൻ ഇന്ത്യയിലെ പ്രധാനമന്ത്രിയാണ് എന്നായിരുന്നു ഭൂട്ടോയുടെ പരാമർശം.
യു.എന്നിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ഗ്ലോബൽ കൗണ്ടർ ടെററിസം അപ്രോച്ച്: ചലഞ്ചസ് ആൻഡ് ഫോർവേഡ് എന്ന പരിപാടിക്ക് പിന്നാലെ മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുകൊല്ലത്തെ കോവിഡ് മഹാമാരി സൃഷ്ടിച്ച ഓർമക്കുറവുണ്ടെങ്കിലും എവിടെ നിന്നാണ് ഭീകരവാദത്തിന്റെ ഉത്ഭവം എന്ന കാര്യം അന്താരാഷ്ട്രസമൂഹം മറന്നിട്ടില്ലെന്നും പാകിസ്താനെ ഉന്നംവെച്ച് ജയ്ശങ്കർ വിമർശിച്ചു.
എന്നാൽ ഭൂട്ടോയുടേത് 'സംസ്‌കാര ശൂന്യമായ പൊട്ടിത്തെറി'യാണെന്നും ഭീകരരെ ഉപയോഗിക്കാനുള്ള പാക്കിസ്ഥാന്റെ കഴിവില്ലായ്മയാണ് പുറത്തു വരുന്നതെന്നും വിദേശകാര്യ മന്ത്രാലയവും ഇതിനോട് ഉടൻ തന്നെ പ്രതികരിച്ചിരുന്നു. ഈ അഭിപ്രായങ്ങൾ പാകിസ്ഥാന്റെ അധഃപതനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ബിലാവൽ ഭൂട്ടോ സർദാരി നടത്തിയ പരാമർശത്തെ അപലപിച്ച് കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ബുപേഷ് ബഗേലും രംഗത്തെത്തിയിരുന്നു. നമ്മുടെ പ്രധാനമന്ത്രിയെക്കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്താൻ ആർക്കും അവകാശമില്ല. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരാണങ്കിലും മോദി നമ്മുടെ പ്രധാനമന്ത്രിയാണ്. പാക് മന്ത്രിക്ക് ഉചിതമായ മറുപടി നൽകണമെന്നും ബാഗേൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























