ആമസോണ്‍ ഇന്ത്യയിലെ കൂട്ട പിരിച്ചുവിടലിൽ വേദനിച്ചു ജീവനക്കാർ

ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ പോവുകയാണെന്ന് ആമസോണ്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 18,000 ജീവനക്കാരെ ആമസോണ്‍ ഒഴിവാക്കുമെന്നും, ഇന്ത്യയിലുള്ള ആമസോണിന്റെ ആകെ ജീവനക്കാരില്‍ ഒരു ശതമാനം പേരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നായിരുന്നു വിവരങ്ങള്‍.
അതേസമയം, വ്യാപകമായ രീതിയില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിനിടയില്‍ കമ്ബനിയുടെ ഇന്ത്യയിലെ ഓഫീസുകളിലെ ഭയാനകമായ രംഗങ്ങള്‍ വിവരിച്ചു കൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ഒരു ആമസോണ്‍ ജീവനക്കാരന്‍. ഏകദേശം 1,000 ജീവനക്കാരെ ഈ മാസം പിരിച്ചുവിടുമെന്ന് പ്രതീക്ഷിക്കുന്നു, ചിലരുടെ കാര്യത്തില്‍ ഇതിനകം തന്നെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
ആമസോണ്‍ ഇന്ത്യ ജീവനക്കാരന്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കായി നിര്‍മ്മിച്ച കമ്മ്യൂണിറ്റി ആപ്പായ ഗ്രേപ്‌വൈനില്‍ (Grapevine) പങ്കുവെച്ച പോസ്റ്റിലാണ് കമ്ബനിയില്‍ നിലനില്‍ക്കുന്ന സാഹചര്യം വിവരിച്ചിരിക്കുന്നത്. പോസ്റ്റില്‍ പറയുന്നത് പിരിച്ചുവിടല്‍ വാര്‍ത്തകള്‍ ലഭിച്ചതിന് പിന്നാലെ, ആളുകള്‍ ഓഫീസില്‍ വെച്ച് കരയുകയാണെന്നാണ്. താന്‍ ഇന്നലെ ഓഫീസില്‍ പോയിരുന്നെന്നും അവിടുത്തെ സാഹചര്യം വളരെ മോശമായിരുന്നെന്നും ജീവനക്കാരന്‍ കുറിച്ചു.
തന്റെ ടീമിലെ 75 ശതമാനം പേരെയും പിരിച്ചുവിട്ടെന്നും ജോലിയുണ്ടെങ്കിലും ജോലി ചെയ്യാന്‍ തനിക്ക് ഇപ്പോള്‍ ഒരു പ്രചോദനമില്ലെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ പറഞ്ഞു. ഏത് വകുപ്പിലാണ് ജോലി ചെയ്യുന്നതെന്ന് ജീവനക്കാരന്‍ വെളിപ്പെടുത്തിയിട്ടില്ല. "അവര്‍ ക്യാബിനുകളിലുള്ള ജീവനക്കാരെ പിരിച്ചുവിടുകയാണ്. ഓഫീസില്‍ ആളുകള്‍ കരയുന്നു''. -പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ വൈറലായിട്ടുണ്ട്, 4.5 ലക്ഷത്തിലധികം കാഴ്‌ചകളും നിരവധി കമന്റുകളും പോസ്റ്റ് നേടി.
ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് അനുസരിച്ച്, ഗുരുഗ്രാം, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ ഉടനീളമുള്ള ഇന്ത്യയിലെ നിരവധി ആമസോണ്‍ ഡിപാര്‍ട്ട്മെന്റുകളെ പിരിച്ചുവിടല്‍ ബാധിച്ചിട്ടുണ്ട്. ബാധിക്കപ്പെട്ട ജീവനക്കാരെ ഇമെയില്‍ വഴി അറിയിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നതിന് ഒരു നിശ്ചിത തീയതിയില്‍ നേതൃത്വ ടീമിനെ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























