ഒന്ന് നാട്ചുറ്റാനിറങ്ങിയതാ... 10 വര്‍ഷത്തെ യാത്രക്ക് ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തി യുവാവ്

ലോകത്തെ മുഴുവന്‍ രാജ്യങ്ങളും യാത്ര ചെയ്ത യുവാവ് 10 വര്‍ഷത്തിന് ശേഷം വീട്ടിലെത്തി. ഡെന്മാര്‍ക്ക് പൗരനായ പെഡേഴ്‌സണാണ് 10 വര്‍ഷത്തെ യാത്രക്ക് ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തിയത്. ഈ യുവാവിന്റെ യാത്രയ്ക്ക് ഒരു പ്രത്യേകത ഉണ്ട്. ലോകം മുഴുവന്‍ യാത്ര ചെയ്‌തെങ്കിലും യുവാവ് വിമാനം കയറിയിട്ടില്ല. മാല ദ്വീപിലാണ് പെഡേഴ്‌സണ്‍ അവസാനമായി സന്ദര്‍ശിച്ചത്. മാലദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗം ഡെന്മാര്‍ക്കിലേക്ക് തിരിക്കുകയായിരുന്നു.
2013ലാണ് തന്റെ 23ാം വയസ്സില്‍ പെഡേഴ്‌സണ്‍ തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി രണ്ടും കല്‍പ്പിച്ചിറങ്ങിയത്. വിമാനത്തില്‍ യാത്ര ചെയ്യാതെ ലോകത്തെ മുഴുവന്‍ രാജ്യങ്ങളും സന്ദര്‍ശിക്കുക എന്നതായിരുന്നു പെഡേഴ്‌സന്റെ ആഗ്രഹം. ഓരോ രാജ്യത്തും കുറഞ്ഞത് 24 മണിക്കൂറെങ്കിലും ചെലവഴിക്കണമെന്നും തീരുമാനിച്ചു. വീട്ടിലേക്ക് തിരിച്ചെത്താനുള്ള ത്വരയെ അടക്കി നിര്‍ത്താനും അദ്ദേഹം പല മാര്‍ഗങ്ങള്‍ തേടി. ലക്ഷക്കണക്കിന് ഡോളറൊന്നുമില്ലാതെ വളരെ ചെലവ് കുറഞ്ഞതായിരുന്നു ബജറ്റ്. പ്രതിദിനം ഏകദേശം 20 യുഎസ് ഡോളറില്‍ ജീവിക്കാനും അദ്ദേഹം തീരുമാനിച്ചു. തന്റെ യാത്രയിലുടനീളം ഈ നിബന്ധനയെല്ലാം തെറ്റാതെ നടപ്പാക്കുകയും ചെയ്തു. ഒടുവില്‍ 203ാമത്തെ രാജ്യമായ മാല ദ്വീപും സന്ദര്‍ശിച്ച് മെയ് 23ന് കപ്പലില്‍ സ്വന്തം ജന്മദേശമായ ഡെന്മാര്‍ക്കിലേക്ക് തിരിച്ചു. (ഇതുവരെ 196 രാജ്യങ്ങളാണ് യുഎന്‍ അംഗീകരിച്ചത്). ബസിലും ബൈക്കിലും സൈക്കിളിലും കപ്പലിലും കാറിലുമൊക്കെയായാണ് പെഡേഴ്‌സണ്‍ തന്റെ സഞ്ചാരം പൂര്‍ത്തിയാക്കിയത്.
കപ്പലില്‍ തിരികെയെത്തിയതിനും പെഡേഴ്‌സണ് കാരണങ്ങളുണ്ട്. കപ്പലില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചക്രവാളങ്ങളെ കാണാനും ഗാംഗ്‌വേയിലൂടെ ഇറങ്ങുമ്പോള്‍ നില്‍ക്കാനും കൈ വീശാനും കഴിയുംമെന്നും പെഡേഴ്‌സണ്‍ പറയുന്നു. ഡാനിഷ് റെഡ് ക്രോസിന്റെ ഗുഡ്‌വില്‍ അംബാസഡറായിട്ടാണ് പെഡേഴ്‌സണ്‍ യാത്ര ചെയ്തത്. മാല ദ്വീപ് സന്ദര്‍ശനത്തിന് ശേഷം 33 ദിവസത്തെ യാത്രയ്ക്കായി കൂറ്റന്‍ കണ്ടെയ്‌നര്‍ കപ്പലായ എംവി മിലാന്‍ മെഴ്‌സ്‌കിലാണ് തെരഞ്ഞെടുത്തത്. അതിനായി ശ്രീലങ്ക വഴി മലേഷ്യയിലേക്ക് മടങ്ങി.
നീണ്ട യാത്രക്ക് ശേഷം ജൂലൈ 26ന്, ഡെന്‍മാര്‍ക്കിന്റെ കിഴക്കന്‍ തീരത്തുള്ള ആര്‍ഹസ് തുറമുഖത്തെത്തി. ഏകദേശം 150 പേര്‍ അദ്ദേഹത്തെ സ്വീകരിക്കാനായി കാത്തുനിന്നു. ഭാര്യ, അച്ഛന്‍, സഹോദരങ്ങള്‍, സുഹൃത്തുക്കള്‍ എല്ലാവരും പെഡേഴ്‌സണെ സ്വീകരിക്കാനെത്തി. യാത്രക്കിടെ 2016ലായിരുന്നു വിവാഹം. തന്റെ കാമുകിയായ ലെയോട് 2016ല്‍ കെനിയ പര്‍വതത്തില്‍ വച്ച് വിവാഹാഭ്യര്‍ത്ഥന നടത്തി. അവര്‍ 2021ല്‍ വിവാഹിതരാകുകയും ചെയ്തു. കണ്ണീരോടെയാണ് ജന്മനാട് തന്നെ സ്വീകരിച്ചതെന്ന് പെഡേഴ്‌സണ്‍ പറയുന്നു. എന്നെക്കുറിച്ച് ഇപ്പോള്‍ എന്റെ കുടുംബം ശരിക്കും അഭിമാനിക്കുന്നു. ഒരുപാട് സ്‌നേഹമുണ്ടെന്നും പെഡേഴ്‌സണ്‍ പറഞ്ഞു.
2013ല്‍ യാത്ര തുടങ്ങുമ്പോള്‍ പെഡേഴ്‌സണ്‍ ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ് എന്നീ മേഖലയില്‍ ജോലി ചെയ്തു. ഇക്വറ്റോറിയല്‍ ഗിനിയ സന്ദര്‍ശിക്കാനായിരുന്നു ഏറെ പാട്. നാല് മാസമാണ് ഈ രാജ്യം സന്ദര്‍ശിക്കാന്‍ ശ്രമിച്ചത്. പരാജയപ്പെട്ടെന്ന് കരുതിയിടത്തുനിന്ന് അപ്രതീക്ഷിതമായി ഒരു വിസ സ്വന്തമാക്കി. കര അതിര്‍ത്തികള്‍ അടച്ചിരുന്നുവെങ്കിലും, ഇക്വറ്റോറിയല്‍ ഗിനിയയില്‍ ജോലി ചെയ്തിരുന്ന ഒരു അപരിചിതനുമായി കണ്ടുമുട്ടുകയും അദ്ദേഹം വിസ നല്‍കുകയും ചെയ്തു. മംഗോളിയന്‍ അതിര്‍ത്തിയില്‍നിന്ന് ചൈനീസ് വിസ നേടിയ ശേഷം പാകിസ്ഥാനിലേക്ക് പോകാമെന്ന് പെഡേഴ്‌സണ്‍ കരുതി. എന്നാല്‍ നീണ്ട പ്രോസസ്സിംഗ് സമയം കാരണം, വിസ കാലഹരണപ്പെടുന്നതിന് മുമ്പ് പാകിസ്ഥാനിലെത്താന്‍ അദ്ദേഹത്തിന് നിരവധി രാജ്യങ്ങളിലൂടെ ഏകദേശം 7,500 മൈല്‍ സഞ്ചരിക്കേണ്ടി വന്നു.
കൊവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഹോങ്കോങ്ങിലായിരുന്നു. രണ്ട് വര്‍ഷം അവിടെ കുടുങ്ങി. ഹോങ്കോങ്ങിലെത്തിയപ്പോള്‍ വെറും ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. എന്നാല്‍, യാത്ര ഉപേക്ഷിക്കാന്‍ മനസ്സുവന്നില്ല. കാത്തിരുന്നു. ഒടുവില്‍ കൊവിഡ് ഭീതി നീങ്ങി യാത്ര പുനരാരംഭിച്ചു. ഹോങ്കോങ് കാലയളവില്‍ നിരവധി സുഹൃത്തുക്കളെ ലഭിച്ചു. സുഹൃത്തുക്കളോടൊപ്പം അത്താഴം പാകം ചെയ്തും നഗരത്തിന്റെ ഭംഗിയാസ്വദിച്ചും ജീവിച്ചു. റെഡ് ക്രോസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഡാനിഷ് സീമെന്‍സ് ചര്‍ച്ചില്‍ ജോലി ചെയ്തു. ഒടുവില്‍ എംപ്ലോയ്‌മെന്റ് വിസയും ഹോങ്കോംഗ് റെസിഡന്‍സിയും നേടി. ഇതിനിടെ ഡെന്‍മാര്‍ക്കില്‍ തിരിച്ചെത്തിയ തന്റെ പ്രതിശ്രുത വധു ലെയെ യുഎസ് ആസ്ഥാനമായുള്ള വെര്‍ച്വല്‍ വെഡ്ഡിംഗ് സര്‍വീസ് വഴി വിവാഹം കഴിച്ചു. വിവാഹ ശേഷം ഭാര്യ ഹോങ്കോങ്ങിലെത്തി 100 ദിവസം താമസിച്ചു. എവറസ്റ്റ് കൊടുമുടിയുടെ പകുതിയിലധികം ഉയരത്തില്‍ 62 മൈല്‍ നീളമുള്ള മക്ലെഹോസ് ട്രയല്‍ പൂര്‍ത്തിയാക്കി. കൊവിഡിന് ശേഷം പസിഫിക്കിലൂടെ യാത്ര പുനരാരംഭിച്ചു.
203 രാജ്യങ്ങളില്‍ എത്താന്‍ നാല് വര്‍ഷമെടുക്കുമെന്നാണ് ആദ്യം കണക്കുകൂട്ടിയത്. എന്നാല്‍, സിറിയ, ഇറാന്‍, നൗറു, അംഗോള തുടങ്ങിയ സ്ഥലങ്ങളില്‍ മാസങ്ങളോളം നീണ്ട വിസ കാലതാമസം യാത്ര വൈകിച്ചു. ഘാനയിലെ സെറിബ്രല്‍ മലേറിയയെ അതിജീവിച്ച അദ്ദേഹം, ഐസ്‌ലാന്‍ഡില്‍ നിന്ന് കാനഡയിലേക്കുള്ള അറ്റ്‌ലാന്റിക് കടക്കുന്നതിനിടെ നാല് ദിവസത്തെ തീവ്രമായ കൊടുങ്കാറ്റിനെ അതിജീവിച്ചു. മരണത്തെ മുഖാമുഖം കണ്ടാണ് പലയിടത്തും യാത്ര പൂര്‍ത്തിയാക്കിയത്.
https://www.facebook.com/Malayalivartha





















