ഹമാസ് ഭീകരാക്രമണത്തെ അപലപിക്കുന്ന യുഎസിന്റെ കരട് പ്രമേയം....റഷ്യയും ചൈനയും തിരസ്‌കരിച്ചതിന് പിന്നാലെ വിമർശനവുമായി ഐക്യരാഷ്‌ട്ര സഭയിലെ ഇസ്രായേൽ അംബാസിഡർ...' ഇപ്പറഞ്ഞ രാജ്യങ്ങളാണ് സമാനമായ കൂട്ടക്കൊല നേരിട്ടിരുന്നതെങ്കിൽ അവർ, ഇസ്രായേലിനേക്കാൾ ശക്തമായി പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുമായിരുന്നു....' 3

ഹമാസ് ഭീകരാക്രമണത്തെ അപലപിക്കുന്ന യുഎസിന്റെ കരട് പ്രമേയം റഷ്യയും ചൈനയും തിരസ്‌കരിച്ചതിന് പിന്നാലെ വിമർശനവുമായി ഐക്യരാഷ്‌ട്ര സഭയിലെ ഇസ്രായേൽ അംബാസിഡർ ഗിലദ് എർദാൻ. ഇപ്പറഞ്ഞ രാജ്യങ്ങളാണ് സമാനമായ കൂട്ടക്കൊല നേരിട്ടിരുന്നതെങ്കിൽ അവർ ഇസ്രായേലിനേക്കാൾ ശക്തമായി പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുമായിരുന്നുവെന്ന് ഗിലദ് എർദാൻ ചൂണ്ടിക്കാട്ടി. നിലനിൽപ്പിന് വേണ്ടിയാണ് ഇസ്രായേൽ പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇത്തരം മനുഷ്യത്വരഹിതമായ ക്രൂരതകൾ ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താൻ, ഭീകരരുടെ കഴിവുകളും സാധ്യതകളും ഇല്ലാതാക്കാൻ കർശനമായ സൈനിക നടപടി ആവശ്യമാണെന്നും ഇസ്രായേൽ അംബാസിഡർ ഐക്യരാഷ്‌ട്രസഭയിൽ പറഞ്ഞു. യുഎൻ സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച യുഎസിന്റെ കരട് പ്രമേയം റഷ്യയും ചൈനയും ബുധനാഴ്ച വീറ്റോ ചെയ്തിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.പാലസ്തീനിൽ വേരുറപ്പിച്ചിട്ടുള്ള ഹമാസിനെയും അവരുടെ ഭീകരപ്രവർത്തനങ്ങളെയും അപലപിക്കുന്നതായിരുന്നു കരട് പ്രമേയം. കൂടാതെ ബന്ദികളെ മോചിപ്പിക്കാനും അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങൾ പാലിക്കാനും ഇസ്രായേൽ ആഹ്വാനം ചെയ്തിരുന്നു. പ്രമേയത്തിന് പത്ത് രാജ്യങ്ങളുടെ പിന്തുണ ലഭിച്ചെങ്കിലും റഷ്യ, ചൈന, യുഎഇ എന്നിവർ എതിർത്ത് വോട്ട് ചെയ്തു.രണ്ട് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നില്ലെങ്കിലും, സ്വയം പ്രതിരോധം തീർക്കാനുള്ള ഇരുരാജ്യങ്ങളുടെയും അവകാശങ്ങളെ പ്രമേയം അംഗീകരിച്ചു.വിമർശനം കനത്തതോടെ ഇസ്രയേലിനെതിരായ പ്രയോഗം തിരുത്തി യു എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് രംഗത്ത്.
ഹമാസിന്റെ ആക്രമണം ശൂന്യതയിൽ നിന്നും ഉണ്ടായ ഒന്നല്ല എന്ന പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ പ്രയോഗത്തിൽ തിരുത്തുമായി രംഗത്തെത്തിയ യു എൻ സെക്രട്ടറി ജനറൽ, തന്റെ വാക്കുകൾ തെറ്റായാണ് പലരും വ്യാഖ്യാനിച്ചതെന്നും വിശദീകരിച്ചു. ഇസ്രയേൽ ഹമാസ് യുദ്ധം ചർച്ച ചെയ്ത യു എൻ രക്ഷാസമിതി യോഗത്തിലായിരുന്നു യു എൻ തലവൻ 'ഹമാസ് ആക്രമണം ശൂന്യതയിൽ നിന്നും ഉണ്ടായ ഒന്നല്ല' എന്ന പ്രസ്താവന നടത്തിയത്.ഇതിന് ഹമാസ് അനുകൂല നിലപാടായി വ്യാഖ്യാനിച്ചു. ഇതിനെതിരെ ഇസ്രയേൽ രംഗത്തു വന്നു. സെക്രട്ടറി ജനറലിന്റെ രാജിയും ആവശ്യപ്പെട്ടു. ഇതോടെയാണ് തിരുത്തുമായി സെക്രട്ടറി ജനറൽ എത്തുന്നത്. ഹമാസിന്റെ ആക്രമണത്തെ താൻ ന്യായീകരിച്ചിട്ടില്ലെന്നും ഗുട്ടറസ് പറഞ്ഞു. ഹമാസിന്റെ ആക്രമണത്തിന് പകരമായി ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലയെ ന്യായീകരിക്കാനാകില്ലെന്നും വിശദീകരിച്ചു. ഇസ്രയേലിന്റെ പ്രതിഷേധത്തെ തണുപ്പിക്കാനാണ് ഇത്.
അമേരിക്കയും പ്രസ്താവനയിൽ പ്രതിഷേധത്തിലായിരുന്നു. ഇതോടെയാണ് തിരുത്തൽ എത്തുന്നത്.ഫലസ്തീൻ ജനത 56 വർഷത്തെ ശ്വാസം മുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരായെന്നും യു എൻ രക്ഷാസമിതി യോഗത്തിൽ ഗുട്ടറസ് അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ ഭൂമി കയ്യേറുന്നതും വിഭജിക്കപ്പെടുന്നതും ഫലസ്തീൻ ജനത കണ്ടെന്നും കുടിയിറക്കപ്പെടുകയും അവരുടെ വീടുകൾ തകർക്കപ്പെടുകയും ചെയ്‌തെന്നും അദ്ദേഹം രക്ഷാസമിതി യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ഗസ്സയിൽ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നാണും ഗുട്ടറസ് അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലാം ഇസ്രയേലിനെ പ്രകോപിപ്പിച്ചു.ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതർ അല്ലെന്നും യു എൻ തലവൻ പ്രതികരിച്ചിരുന്നു. ഇതോടെ ഇസ്രയേലും കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. യു എൻ സെക്രട്ടറി ജനറൽ രാജിവെക്കണമെന്ന് ആവശ്യമാണ് ഇസ്രയേൽ മുന്നോട്ട് വച്ചത്. ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് യു എൻ തലവനോട് ഇസ്രയേൽ വിദേശകാര്യ മന്ത്രി ചോദിച്ചിരുന്നു. ഗുട്ടറസുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കുകയും ചെയ്തു. പ്രയോഗത്തിലെ തിരുത്തലും ഇസ്രയേലിനെ സന്തോഷിപ്പിക്കുന്നതല്ലെന്നതാണ് വസ്തുത.
ഹമാസ് ഭീകരാക്രമണത്തെ ന്യായീകരിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് രംഗത്ത് വന്നതിന് പിന്നാലെ കടുത്ത നടപടിയുമായി ഇസ്രയേൽ രംഗത്തു വന്നു. യുഎൻ ഉദ്യോഗസ്ഥർക്ക് വിസ നൽകുന്നത് ഇസ്രയേൽ നിർത്തിവെച്ചു. യുഎന്നിലെ ഇസ്രയേൽ പ്രതിനിധി ഗിലാദ് എർദാനാണ് വിവരം അറിയിച്ചത്. വിഷയത്തിൽ ഐക്യരാഷ്ട്രസഭ പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്നും ഗുട്ടറസിന്റെ കാഴ്‌ച്ചപ്പാടുകൾ ഭയാനകരമാണെന്നും ഇസ്രയേൽ പ്രതികരിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു പുനർ വിചിന്തനം ആവശ്യമാണെന്നും അവർ പറഞ്ഞു.
https://www.facebook.com/Malayalivartha

























