കരയാക്രമണത്തിന് മുമ്പ് ഗാസയിലെ ഹമാസ് ടണലുകളിൽ വെള്ളപ്പൊക്കം സൃഷ്ടിക്കാൻ പദ്ധതിയിട്ട് ഇസ്രായേൽ....

ഗാസ യുദ്ധം പശ്ചിമേഷ്യയിൽ ആളിപ്പടരുമെന്ന ആശങ്ക ശക്തമാകുന്നതിനിടെ ഇസ്രയേൽ കരയാക്രമണത്തിന് മുമ്പ് ഗാസയിലെ ഹമാസ് ടണലുകളിൽ വെള്ളപ്പൊക്കം സൃഷ്ടിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ടണലുകളിലെ ബന്ദികളെ പോലും അവർ ത്യജിക്കുമെന്നും പുലിറ്റ്സർ ജേതാവായ യു.എസ് മാധ്യമ പ്രവർത്തകൻ സെയ്‌മൂർ ഹെർഷ് പറഞ്ഞു. ഗാസയിൽ മരിച്ചവരിൽ ഏറെയും കുട്ടികളാണ്. 2,700 ലേറെ കുട്ടികളാണ് കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ 344 കുട്ടികളടക്കം 756 പേർ കൊല്ലപ്പെട്ടു. ഇന്നലെ സിറിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് ഓഫീസർമാരുൾപ്പെടെ 11 സിറിയൻ സൈനികർ കൊല്ലപ്പെട്ടു. 7 പേർക്ക് പരിക്കേറ്റു.
സിറിയൻ കരസേനയുടെ ഇൻഫൻട്രി യൂണിറ്റിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെ തെക്ക് പടിഞ്ഞാറൻ സിറിയയിലെ സൈനിക കേന്ദ്രങ്ങളും അലെപ്പോ വിമാനത്താവളവുമാണ് ആക്രമിച്ചത്. സിറിയയുടെ ആയുധ ഡിപ്പോയും വ്യോമപ്രതിരോധ റഡാറും തകർന്നു.സിറിയയിൽ നിന്ന് ഇസ്രയേലിലേക്ക് രണ്ട് മിസൈലുകൾ പ്രയോഗിച്ചതിന് തിരിച്ചടിയാണിത്.
തെക്കൻ സിറിയയിലെ പാലസ്‌തീൻ ഗ്രൂപ്പുകൾ അതിർത്തിയിൽ ഇസ്രയേൽ സേനയുമായി ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കുകയാണ്. കിഴക്കൻ സിറിയയിലെ അൽ ഒമർ എണ്ണപ്പാടത്തിലെ യു.എസ് സൈനിക താവളത്തിൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയെന്ന് റിപ്പോർട്ടുണ്ട്. ഇത് യു.എസ് സ്ഥിരീകരിച്ചില്ല.
ലെബനണിലെ ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കുകയാണ്. ഹിസ്ബുള്ള തലവൻ സയീദ് ഹസൻ നസ്രുള്ള ഹമാസ്, ഇസ്ലാമിക് ജിഹാദ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വെസ്റ്റ് ബാങ്കിലെ ഹെബ്രോണിൽ ഇസ്രയേൽ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. ഗാസയിലെ ആക്രമണങ്ങൾക്ക് നിർദ്ദേശം നൽകുന്നത് യു.എസ് ആണെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി ആരോപിച്ചു. ഇറാനോ അനുകൂല ഗ്രൂപ്പുകളോ അമേരിക്കക്കാരെ ആക്രമിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.
സംഘർഷം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ പശ്ചിമേഷ്യയിലേക്ക് ആളിപ്പടരുമെന്ന് ജോർദ്ദാനിലെ അബ്ദുള്ള രാജാവ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള സംഭാഷണത്തിൽ വ്യക്തമാക്കി. അതേസമയം, ഇസ്രയേലിന്റെ ഉപരോധം കാരണം ഇന്ധനക്ഷാമം രൂക്ഷമായതോടെ ഗാസയിലെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച രാത്രിയോടെ നിര്‍ത്തേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എ.യുടെ മുന്നറിയിപ്പ്.
ഹമാസിനോട് ഇന്ധനം ചോദിക്കൂവെന്ന് ഇസ്രയേല്‍ സൈന്യം മറുപടിനല്‍കി. അഞ്ചുലക്ഷം ലിറ്ററിലേറെ ഇന്ധനം ഹമാസ് പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു. ഇന്ധനമില്ലാത്തതിനാല്‍ ഗാസയിലെ 35 ആശുപത്രികളില്‍ 15-ഉം പൂട്ടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.
ഗാസയ്ക്കാവശ്യമായ വൈദ്യുതിയുടെ പകുതിയും ഇസ്രയേലില്‍നിന്നാണെത്തുന്നത്. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ജനറേറ്ററുകളാണ് ബാക്കി പകുതി നല്‍കുന്നത്. ഹമാസ് ബന്ദികളെയെല്ലാം വിട്ടയക്കുംവരെ ഗാസയ്ക്ക് വൈദ്യുതിനല്‍കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേല്‍. ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഡീസല്‍ മിക്കയിടത്തും തീര്‍ന്നു. ഇസ്രയേല്‍വഴിയാണ് ഗാസയിലേക്ക് ഡീസല്‍ എത്തുന്നത്. അതും ഇസ്രയേല്‍ തടഞ്ഞു. കുടിവെള്ളവും ഇസ്രയേലില്‍നിന്ന് പൈപ്പുവഴിയാണെത്തുന്നത്. അതുകഴിഞ്ഞുള്ളത് കടല്‍വെള്ളം ശുദ്ധീകരിച്ചെടുക്കുന്നു. കുടിവെള്ള പൈപ്പ്ലൈന്‍ ഇസ്രയേല്‍ അടച്ചു. വൈദ്യുതിയില്ലാത്തതിനാല്‍ മിക്ക കടല്‍വെള്ള ശുദ്ധീകരണപ്ലാന്റുകളും പൂട്ടി.
ഈജിപ്ത് അതിര്‍ത്തിവഴി ഇതുവരെ എഴുപതോളം ട്രക്കുകള്‍ അവശ്യവസ്തുക്കളുമായി ഗാസയിലെത്തിയെങ്കിലും ഇന്ധനവിതരണം ഇസ്രയേല്‍ വിലക്കിയിരിക്കുകയാണ്. ഡീസല്‍ ഹമാസ് കൈക്കലാക്കുമെന്നും ആയുധങ്ങളുടെയും സ്‌ഫോടകവസ്തുക്കളുടെയും നിര്‍മാണത്തിന് ഉപയോഗിക്കുമെന്നും ഇസ്രയേല്‍ കരുതുന്നു. അതിനാലാണ് ഇന്ധനത്തിന് അനുമതി നിഷേധിക്കുന്നത്.
ഇന്ധനം കിട്ടിയില്ലെങ്കില്‍ ഗാസയിലെ ജീവിതം പൂര്‍ണമായും സ്തംഭിക്കും. ആരോഗ്യസംവിധാനങ്ങളുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനവും നിലയ്ക്കുന്നത് ഗാസയെ സമാനതകളില്ലാത്ത ദുരന്തത്തിലെത്തിക്കുമെന്നാണ് സന്നദ്ധസംഘടനകളുടെ മുന്നറിയിപ്പ്. ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചാല്‍ ആശുപത്രികള്‍ മോര്‍ച്ചറികളാകുമെന്ന് റെഡ് ക്രോസ് മുന്നറിയിപ്പുനല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























