ഇത് തുടക്കം മാത്രം...യുദ്ധത്തിന്റെ രണ്ട് പ്രധാന ലക്ഷ്യങ്ങളെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു...

ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇത് തുടക്കം മാത്രമാണെന്നായിരുന്നു രാജ്യത്തോട് നടത്തിയ അഭിസംബോധനയിൽ നെതന്യാഹുവിന്റെ പരാമർശം. കരയുദ്ധം എപ്പോള്‍ ഏത് രീതിയിലായിരിക്കുമെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. യുദ്ധത്തിന്റെ രണ്ട് പ്രധാന ലക്ഷ്യങ്ങളെക്കുറിച്ച് അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
ചത്ത മനുഷ്യർക്ക് തുല്യരായാണ് ഓരോ ഹമാസ് ഭീകരനെയും കണക്കാക്കുന്നത്. ഹമാസിന്റെ സൈനികപരവും ഭരണപരവുമായ എല്ലാ കഴിവുകളെയും നശിപ്പിച്ച് ഭീകരസംഘടനയെ ഉന്മൂലനം ചെയ്യുകയെന്നതും ബന്ദികളാക്കപ്പെട്ടവരെ സുരക്ഷിതമായി തിരികെയെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുക എന്നുള്ളതുമാണ് ഈ യുദ്ധത്തിന്റെ രണ്ട് പ്രധാന ലക്ഷ്യങ്ങളെന്ന് നെതന്യാഹു ജനങ്ങളോട് പറഞ്ഞു.
നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് ഇസ്രായേൽ. ഗാസയ്‌ക്ക് അകത്തും പുറത്തുമുള്ള എല്ലാ ഹമാസ് അംഗങ്ങളും ചത്ത മനുഷ്യർക്ക് തുല്യമാണ്. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് രാപ്പകലില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും വിജയം കാണുന്നത് വരെ ഇതുതുടരുമെന്നും ബെഞ്ചമിൻ നെതന്യാഹു ആഹ്വാനം ചെയ്തു. പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, സുരക്ഷാ കാബിനറ്റ്, ചീഫ് ഓഫ് സ്റ്റാഫ് എന്നിവരുടെ അദ്ധ്വാനത്തെയും അദ്ദേഹം പ്രശംസിച്ചു.
വിജയം കൈവരിക്കുക, രാഷ്‌ട്രത്തെ സംരക്ഷിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും നെതന്യാഹു ഊന്നിപ്പറഞ്ഞു. ഹമാസിന്റെ തലയ്‌ക്ക് മുകളിൽ ഇസ്രായേൽ അഗ്നി വാർഷിക്കും. ആയിരക്കണക്കിന് ഹമാസ് ഭീകരർ ഇതിനോടകം ഇല്ലാതായിക്കഴിഞ്ഞു. ഒരു തുടക്കം മാത്രമാണിതെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ കരയുദ്ധം തുടങ്ങാൻ വൈകുന്നത് അമേരിക്കയുടെ ആവശ്യ പ്രകാരമാണെന്നാണ് റിപ്പോര്‍ട്ട്.
കരയാക്രമണത്തിന് മുമ്പായി ഗാസയിലെ ഹമാസ് ടണലുകളിൽ വെള്ളപ്പൊക്കം സൃഷ്ടിക്കാൻ പദ്ധതിയിടുകയാണ് ഇസ്രായേൽ. ടണലുകളിലെ ബന്ദികളെ പോലും അവർ ത്യജിക്കുമെന്നും പുലിറ്റ്സർ ജേതാവായ യു.എസ് മാദ്ധ്യമ പ്രവർത്തകൻ സെയ്‌മൂർ ഹെർഷ് പറയുന്നു. ഗാസയിലേക്ക് കര മാർഗം ആക്രമണം കടുപ്പിക്കാനാണ് ഐഡിഎഫ് തയ്യാറെടുക്കുന്നത്.
അതേ സമയം ഗാസയിലെ ഇസ്രയേൽ ആക്രമണത്തില്‍ മരണം 6600 കടന്നു. 24 മണിക്കൂറിനിടെ 756 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 344 കുട്ടികളും ഉള്‍പ്പെടുന്നു. അല്‍ജസീറ ഗാസ ലേഖകന്‍റെ ഭാര്യയും രണ്ട് മക്കളും വ്യേമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു. 150 ക്യാംപുകളിലായി ആറ് ലക്ഷം പേരാണ് കഴിയുന്നത്.
ഹമാസ് ബന്ദികളാക്കിയ 220 പേരില്‍ പകുതിയിലധികവും വിദേശികളാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഗാസയിലേക്ക് ആവശ്യ വസ്തുക്കള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭ രക്ഷാ സമതിയില്‍ അമേരിക്കയും റഷ്യയും സമവായത്തില്‍ എത്തിയില്ല. യുദ്ധത്തിന് ഇടവേള വേണമെന്ന് യുഎസ് ആവശ്യപ്പെട്ടപ്പോള്‍ എത്രയും പെട്ടന്നുള്ള വെടി നിര്‍ത്തലാണ് ആവശ്യമെന്ന് റഷ്യ വ്യക്തമാക്കി.
ഗസ്സയിൽ ഇന്ധനക്ഷാമം കനത്തതോടെ ആശുപത്രികൾ ഗുരുതര പ്രതിസന്ധിയിലാണ്. ആശുപത്രികൾ ഇന്ന് രാത്രിയോടെ പ്രവർത്തനം നിർത്താൻ നിർബന്ധിതരാകുമെന്ന് യു.എൻ ഏജൻസി അറിയിച്ചു. 130 നവജാത ശിശുക്കളടക്കമാണ് ജീവന് ഭീഷണി നേരിടുന്നത്. ഇന്ധനമെത്തിക്കുന്നതിനുള്ള വിലക്ക് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
യു.എൻ സെക്രട്ടറി ജനറൽ ഫലസ്തീന് അനുകൂലമായ നിലപാട് എടുത്തത് ജനറൽ അസംബ്ലിയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ഹമാസിന്റെ ഇസ്രായേൽ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ല എന്നാണ് അന്റോണിയോ ഗുട്ടറസ് തുറന്നടിച്ചത്.
56 വർഷം ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിനാണ് ഫലസ്തീൻ വിധേയമായതെന്നും യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു. ഇത് ഇസ്രായേലിനെ വല്ലാതെ ചൊടിപ്പിച്ചു. എല്ലാ ഇസ്രയേലികളുടെയും സുരക്ഷ ഉറപ്പാക്കുന്നത് വരെ യുദ്ധം തുടരുമെന്നും വെടിനിർത്തൽ നിർദ്ദേശം അംഗീകരിക്കില്ലെന്നുമുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇസ്രയേൽ.
https://www.facebook.com/Malayalivartha

























