കരയുദ്ധം ഉടൻ ഉണ്ടാകുമെന്ന് നെതന്യാഹു പ്രതികരിച്ചതിന് പിന്നാലെ ഇസ്രയേലിന്റെ സൈനിക ടാങ്കുകൾ വടക്കൻ ഗാസയിലേക്ക് കടന്ന് കയറി...

കരയുദ്ധം ഉടൻ ഉണ്ടാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചതിന് പിന്നാലെ, ഇസ്രയേലിന്റെ സൈനിക ടാങ്കുകൾ വടക്കൻ ഗാസയിലേക്ക് കടന്നു കയറി. ഒറ്റ രാത്രികൊണ്ടാണ് നിരവധി യുദ്ധ ടാങ്കുകൾ ഗാസ അതിർത്തിയിൽ കയറി ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ച് തിരിച്ചെത്തിയതെന്ന് ഇസ്രയേൽ പറയുന്നു. വ്യോമാക്രമണം നടത്തി വന്ന ഇസ്രയേൽ കഴിഞ്ഞ ദിവസങ്ങളിൽ കരമാർഗ്ഗം ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
കൂടാതെ കൂറ്റൻ പൈപ്പുകൾ ഹമാസിന്റെ തുരങ്കങ്ങളിലേയ്ക്ക് ഘടിപ്പിച്ച് വെള്ളപ്പൊക്കം ഉണ്ടാക്കുമെന്നും, ടണലുകളിലെ ബന്ദികളെ പോലും അവർ ത്യജിക്കുമെന്നും പുലിറ്റ്സർ ജേതാവായ യു.എസ് മാദ്ധ്യമ പ്രവർത്തകൻ സെയ്‌മൂർ ഹെർഷ് പറയുന്നു. ഗാസയിലേക്ക് കര മാർഗം ആക്രമണം കടുപ്പിക്കാനാണ് ഐഡിഎഫ് തയ്യാറെടുക്കുന്നത്. അതിനിടെ ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഗാസയിൽ മരണസംഖ്യ 6600 കടന്നു. സ്ഥിതി ചർച്ച ചെയ്ത യുഎൻ രക്ഷാസമിതി യോഗം നാലാം തവണയും സമവായത്തിൽ എത്താതെ പിരിഞ്ഞു.
അമേരിക്ക അവതരിപ്പിച്ച പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തതോടെയായിരുന്നു ഇത്. ഗാസയില്‍ വ്യോമാക്രമണം തുടരുകയാണ് ഇസ്രയേൽ. 24 മണിക്കൂറിനിടെ ഉണ്ടായ ആക്രമണത്തിൽ 756 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. അൽ ജസീറ അറബിക് ഗസ്സ ബ്യൂറോ മേധാവി വാഇൽ അൽ ദഹ്ദൂഹിന്റെ കുടുംബം ഇസ്രായേല്‍ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
തെക്കൻ ഗസ്സയിലെ നുസയ്റാതിലെ അഭയാർഥി ക്യാമ്പിനു നേരെ നടന്ന വ്യോമാക്രമണത്തിലാണ് വാഇലിന്റെ ഭാര്യയും, മകനും, ഏഴു വയസ്സുകാരി മകളും ഉൾപ്പെടെയുള്ള കുടുംബം കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണം തുടങ്ങിയതിനു പിന്നാലെ സുരക്ഷ പരിഗണിച്ച് കുടുംബത്തെ അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ആക്രമണത്തിൽ കുടുംബത്തിലെ ഏതാനും പേർ പരിക്കുകളോടെ രക്ഷപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
അൽ ജസീറ അറബിക് ചാനലിനു വേണ്ടി യുദ്ധമുഖത്ത് റിപ്പോർട്ടിങ്ങിൽ സജീവമായിരുന്നു വാഇൽ. കഴിഞ്ഞ ദിവസം വാഇൽ തത്സമയം റിപ്പോർട്ട് ചെയ്ത മേഖലയിൽ നടന്ന വ്യോമാക്രമണത്തിനിടെ ഇദ്ദേഹത്തിന് നിസ്സാര പരിക്കുകൾ പറ്റിയിരുന്നു. അതിനിടെ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലെ യുഎസിന്റെ നിലപാട് മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുകയാണെന്നും, മാത്രമല്ല മുഴുവന്‍ ലോകത്തെയും ഭീഷണിയിലാക്കുകയാണെന്ന വിമര്‍ശനവുമായി ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് രംഗത്ത് എത്തി.
വിഷയത്തില്‍ യുഎസ് സ്വപ്നാടനത്തിലാണെന്നും മസ്‌ക് പറയുന്നു. യുഎസ് യുക്രൈനില്‍ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും റഷ്യയുമായുള്ള സാധാരണ ബന്ധം പുനഃസ്ഥാപിക്കണമെന്നും മസ്‌ക് പറഞ്ഞു. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലെ 'സ്‌പേസസില്‍' ഇസ്രായേല്‍-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് മസ്‌കിന്റെ പ്രതികരണം.
അതേസമയം ഗാസയിൽ ഇന്ധനം ഇന്നത്തോടെ തീരും. അതോടെ ആറു ലക്ഷം അഭയാർത്ഥികൾക്ക് സഹായം നൽകിവരുന്ന യുഎൻ ഏജൻസികൾ പ്രവർത്തനം നിർത്തേണ്ടി വരും. ഇന്ധന ട്രക്കുകളെ ഗാസയിൽ കടക്കാൻ ഇസ്രയേൽ അനുവദിച്ചിട്ടില്ല. കനത്ത വ്യോമാക്രമണം ഇസ്രയേൽ തുടരുകയാണ്. യുദ്ധം കൂടുതൽ പടരുമോ എന്ന ആശങ്കയും കനക്കുകയാണ്. സിറിയക്കുള്ളിലെ സൈനിക കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ടു സൈനികർ കൊല്ലപ്പെട്ടു.
യെമനിൽ നിന്ന് സിറിയയിലെ അമേരിക്കൻ സൈനിക താവളത്തിനു നേരെ മിസൈൽ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെയും തുടർച്ചയായി ശിയാ സായുധ സംഘങ്ങൾ ആക്രമണം നടത്തുകയാണ്. ലെബനൻ അതിർത്തിയിൽ ഇസ്രായേലിനു നേരെ ഇന്നും ഹിസ്ബുല്ല ആക്രമണം നടത്തി. തിരിച്ചും ആക്രമണം ഉണ്ടായി. ഹിസ്ബുല്ല അടക്കം സായുധ സംഘങ്ങളെ മുൻനിർത്തി വലിയ ഏറ്റുമുട്ടലിന് ഇറാൻ പദ്ധതി ഒരുങ്ങുന്നുവെന്ന് യുഎസ് സംശയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























