പലസ്തീനിലെ ഇസ്ലാമിക് ജിഹാദിനും ഹമാസിനും വേണ്ടി ഏകദേശം അഞ്ഞൂറോളം പേരെ ഇറാൻ പരിശീലിപ്പിച്ചുവെന്ന് റിപ്പോർട്ട്; കരയുദ്ധം നടക്കുന്നത് മൂന്ന് ഘട്ടമായി...

ഇസ്രായേലിനെ ഹമാസ് ആക്രമിക്കുന്നതിന് മുന്നോടിയായി പലസ്തീനിലെ ഇസ്ലാമിക് ജിഹാദിനും ഹമാസിനും വേണ്ടി ഏകദേശം അഞ്ഞൂറോളം പേരെ ഇറാൻ പരിശീലിപ്പിച്ചുവെന്ന് ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. പലസ്തീൻ ഭീകരസംഘടനയായ ഹമാസിന് ഇറാൻ പിന്തുണ നൽകിയെന്നതിന് ഏറ്റവും വലിയ തെളിവാണ് ഇത്. ഹമാസ് ഭീകരർക്ക് കഴിഞ്ഞ മാസം ഇറാനിൽ വച്ച് പ്രത്യേക പരിശീലനം ലഭിച്ചുവെന്നാണ് റിപ്പോർട്ട് .
ഇന്റലിജൻസിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട്. ഇസ്രായേലിനെതിരെ നിരന്തരമായി ആക്രമണം നടത്താൻ ഹമാസിന് ഇറാൻ പിന്തുണ നൽകുന്നുവെന്ന ആരോപണം ഇസ്രായേൽ നേരത്തെ ഉന്നയിച്ചിരുന്നു.
എന്നാൽ ഹമാസുമായുള്ള ബന്ധം നിഷേധിക്കുകയാണ് ടെഹ്‌റാൻ ചെയ്തത്. കര, വായു, സമുദ്ര മാർഗങ്ങളിലൂടെ ഇസ്രായേലിനെ ആക്രമിക്കാൻ ഹമാസ് ഭീകരർക്ക് പ്രത്യേക പരിശീലനം നൽകിയത് ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്‌സ് ആണെന്നാണ് കണ്ടെത്തൽ. ഓഗസ്റ്റ് മുതൽ പരിശീലനം നടന്നിരുന്നു.
അതേ സമയം, ഹമാസിനെതിരെ കരയുദ്ധം ആരംഭിച്ചിരിക്കുകയാണ് ഇസ്രായേൽ. വടക്കൻ ഗാസയിൽ സൈനിക ടാങ്കുകൾ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടു. സൈന്യം വടക്കൻ ഗാസയിൽ പ്രവേശിച്ചതായും ഭീകരരുടെ ബങ്കറുകളും മിസൈൽ ലോഞ്ച് പോസ്റ്റുകളും തകർത്തതായും ഐഡിഎഫ് അറിയിച്ചു.
ബോംബാക്രമണം ശക്തമാക്കുമെന്നാണ് ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുള്ളത്. കരയുദ്ധത്തിൽ വെല്ലുവിളിയാകാനിടയുള്ള സ്ഥലങ്ങളെല്ലാം ബോംബിട്ടു തകർക്കാനാണ് തീരുമാനം. കരയാക്രമണം മൂന്ന് ഘട്ടമായായിരിക്കും നടക്കുന്നത്. ഘട്ടം ഒന്നിൽ, നിലവിൽ നടക്കുന്ന ശക്തമായ വ്യോമാക്രമണം ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിനും, പോരാളികളെ നിർവീര്യമാക്കുന്നതിനുമാണ് പ്രാഥമികകമായി ലക്ഷ്യമിടുന്നത്.
ഘട്ടം രണ്ടിൽ, ഗാസയിൽ ശേഷിക്കുന്ന തടസങ്ങൾ ഇല്ലാതാക്കും, രണ്ടാം ഘട്ടം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഘട്ടം മൂന്നിൽ, ഗാസയ്ക്ക് ചുറ്റും, ഇസ്രായേൽ ബഫർ സോൺ സൃഷ്ട്ടിക്കും. ആവശ്യവസ്തുക്കൾക്കായി ഗാസ പൂർണമായും അന്താരാഷ്‌ട്ര സമൂഹത്തെ ആശ്രയിക്കേണ്ടി വരും. ഹമാസ് തുരങ്കങ്ങൾ തകർക്കാൻ യു എസ് നിർമ്മിത ജി.ബി.യു-28 ബോംബുകൾ ഉപയോഗിച്ചേക്കാം.
എന്നാൽ ഹമാസുകളെ നാമാവശേഹസമാക്കാൻ കൂറ്റൻ പൈപ്പുകൾ ഹമാസിന്റെ തുരങ്കങ്ങളിലേയ്ക്ക് ഘടിപ്പിച്ച് കടൽവെള്ളം പമ്പ് ചെയ്ത് വെള്ളപ്പൊക്കം ഉണ്ടാക്കുമെന്നും, ടണലുകളിലെ ബന്ദികളെ പോലും അവർ ത്യജിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഏറ്റവുമൊടുവില്‍ നല്‍കിയ ടെലിവിഷന്‍ സന്ദേശത്തിലും കരയുദ്ധത്തിന് തയാറെന്ന് ബെന്യമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. ഗാസയില്‍ രണ്ടാംതവണയും കരസേനയുടെ സാന്നിധ്യം ഇതിനുള്ള മുന്നൊരുക്കമാണെന്നാണ് സൂചന.
ഹമാസ് ബന്ദികളാക്കിയ അമേരിക്കന്‍ പൗരന്മാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി നെതവന്യാഹു ചര്‍ച്ച നടത്തി. ഗാസയില്‍ ആശുപത്രികള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഇന്ധനമെത്തിക്കുന്നതിന് ഇസ്രയേല്‍ ഉപരോധം തുടരുന്ന സാഹചര്യത്തില്‍ ഗാസയിലെ സേവനം ഉടന്‍ നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് യുഎന്നും വ്യക്തമാക്കി. 24 മണിക്കൂറിനിടെ ഗാസയില്‍ 344 കുട്ടികള്‍ അടക്കം 756 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്.
അല്‍ ജസീറയുടെ ഗാസയിലെ ബ്യൂറോ ചീഫിന്‍റെ ഭാര്യയും മക്കളും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഗാസയില്‍ സഹായമെത്തിക്കാന്‍ യു.എന്‍ സുരക്ഷാസമിതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട യു.എസ് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. വെടിനിര്‍ത്തലിനെക്കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശമില്ലെന്നാരോപിച്ചായിരുന്നു നടപടി. ഇസ്രായേലും ഹമാസും ആക്രമണം താത്കാലികമായി അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഗാസയിലേക്ക് സഹായം എത്തിക്കാൻ വെടിനിർത്തൽ വേണമെന്ന പ്രമേയം പാസ്സാക്കി. ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് 27 രാജ്യങ്ങൾ ഒപ്പിട്ട പ്രമേയം പാസാക്കിയത്. അതേ സമയം സ്വയം പ്രതിരോധത്തിനുള്ള ഇസ്രയേലിന്റെ അവകാശത്തേയും യോഗം അംഗീകരിച്ചു.
https://www.facebook.com/Malayalivartha

























