ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി യുഎസ്; ആക്രമണങ്ങൾക്ക് ഉത്തരവിട്ടത് ജോ ബൈഡൻ...

ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തി. കിഴക്കൻ സിറിയിയിലെ രണ്ടു കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. യു എസ് താവളങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് വ്യോമാക്രമണം.
എഫ്- 16 വിമാനങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇറാന്റെ ആക്രമണം തുടരുകയാണെങ്കിൽ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും യു.എസ് അറിയിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണങ്ങൾക്ക് ഉത്തരവിട്ടത്. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിൻ പത്രക്കുറിപ്പിലൂടെ വിവരം അറിയിക്കുകയായിരുന്നു.
ഒക്ടോബർ 17 മുതൽ ഇറാഖിലെ യുഎസ് താവളങ്ങൾക്കും ഉദ്യോഗസ്ഥർക്കും നേരെ കുറഞ്ഞത് 12 ആക്രമണങ്ങളും സിറിയയിലെ യു എസ് കേന്ദ്രങ്ങൾക്ക് നേരെ നാല് ആക്രമണങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട് എന്നാണ് പെന്റഗൺ ആരോപിക്കുന്നത്. ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പുകൾ ഇറാഖിലെയും സിറിയയിലെയും യുഎസ് ഉദ്യോഗസ്ഥർക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെ പരമ്പരയ്ക്കുള്ള മറുപടിയാണ് വ്യോമാക്രമണമെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രസ്താവനയിൽ പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപ്തിയിലേക്ക് കടക്കുന്നുവെന്നാതാണ് അമേരിക്കൻ ആക്രമണം നൽകുന്ന സൂചന. ഹമാസിനെ സഹായിക്കാൻ ഇറാൻ രംഗത്തുവന്നാൽ പ്രതിരോധിക്കാനായി യുഎസ് മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വിമാനവാഹിനി കപ്പലുകളെ അടക്കം യുഎസ് ഗൾഫ് തീരത്ത് എത്തിച്ചിരുന്നു.
അതിനിടെ ഗാസയിൽ അടിയന്തര സഹായമെത്തിക്കാൻ വെടിനിർത്തൽ വേണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഗാസയിലെ മാനുഷിക പ്രതിസന്ധിയിൽ കടുത്ത ആശങ്കയറിയിച്ച് യൂറോപ്യൻ യൂണിയൻ സംയുക്ത പ്രസ്താവന ഇറക്കുകയായിരുന്നു. ബ്രസ്സൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗത്തിലാണ് ആവശ്യമുയർന്നത്. ഗാസയിലെ മരണസംഖ്യയിൽ സംശയം പ്രകടിപ്പിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനുള്ള മറുപടിയെന്നോണം ഗാസ ആരോഗ്യമന്ത്രാലയം കൊല്ലപ്പെട്ടവരുടെ മുഴുവൻ പേര് വിവരങ്ങൾ പ്രസിദ്ധീകരിച്ചു.
212 പേജുള്ള റിപ്പോർട്ടിൽ സംഘർഷം തുടങ്ങി ഇന്നലെ വരെ മരിച്ച 6,747 പേരുടെ വിവരങ്ങളുണ്ട്. പേരും വയസും ഐഡി നമ്പറുമടക്കമാണ് പ്രസിദ്ധീകരിച്ചത്. ഇനിയും തിരിച്ചറിയാത്ത 248 കുട്ടികൾ ഉൾപ്പെടെ 281 പേരുടെ പട്ടിക വേറയുമുണ്ട്. 7,028 ആണ് മൊത്തം മരണസംഖ്യ, ഇതിൽ കുട്ടികൾ 2913 പേർ കുട്ടികളാണ്.
കരയുദ്ധത്തിന് ഇസ്രായേൽ ടാങ്കുകൾ സജ്ജമാണ്. 900 സൈനികരെ പശ്ചിമേഷ്യയിലേക്ക് നിയോഗിച്ചതായി പെന്റഗൺ അറിയിച്ചു. കരയുദ്ധത്തിനെന്ന് സൂചന നൽകുന്ന വിധം ഇസ്രായേൽ ടാങ്കുകൾ ഗസ്സയിലേക്ക് നീങ്ങുന്ന ദൃശ്യങ്ങൾ ഇസ്രായേൽ സേന പുറത്തുവിട്ടു. അമേരിക്കയുടെ പൂർണ പിന്തുണയോടെയാണ് കരയുദ്ധത്തിനുള്ള ഒരുക്കം. രണ്ട് വ്യോമ പ്രതിരോധ സംവിധാനങ്ങളും പശ്ചിമേഷ്യയിലെത്തിക്കും.
പണം നൽകി ബന്ദികളെ മോചിപ്പിക്കാൻ സന്നദ്ധമാണെന്ന് ഇസ്രായേൽ ഇടനിലക്കാരെ അറിയിച്ചുവെന്ന് ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ റിപ്പോർട്ട് ചെയ്തു. 222 ബന്ദികളാണ് ഹമാസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ തിരിച്ചെത്തിക്കാൻ കഴിയാത്തതിൽ ഇസ്രായേലിൽ തന്നെ പ്രതിഷേധം പുകയുന്നുണ്ട്. ബന്ദികളുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു.
ഗാസയില്‍ ഇന്നലെ രാത്രിയും ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. 50 ബന്ദികള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. അതേ സമയം വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയം യു.എന്‍. ജനറല്‍ അസംബ്ലിയില്‍ ഇന്ന് വോട്ടിനിടും. ഹമാസ് പ്രതിനിധികള്‍ റഷ്യയിൽ എത്തിയിട്ടുണ്ട്. വെസ്റ്റ്ബാങ്കിലും ഇസ്രയേല്‍ സൈന്യത്തിന്റെ വ്യാപക റെയ്ഡ് തുടരുകയാണ്. ഇന്നലെ മാത്രം 60 പലസ്തീന്‍കാരെയാണ് അറസ്റ്റു ചെയ്തത്. യുദ്ധം തുടങ്ങി 20 ദിവസം പിന്നിടുമ്പോള്‍ ഗാസയില്‍ മരണസംഖ്യ ഉയരുകയാണ്.
https://www.facebook.com/Malayalivartha

























