കരയുദ്ധത്തിന് ഇസ്രായേൽ ടാങ്കുകൾ സജ്ജമായപ്പോൾ 900 സൈനികരെ പശ്ചിമേഷ്യയിലേക്ക് നിയോഗിച്ചതായി പെന്റഗൺ:- കരയുദ്ധത്തിൽ വെല്ലുവിളിയാകാനിടയുള്ള സ്ഥലങ്ങളെല്ലാം ബോംബ് ഇട്ട്, തകർക്കും...

കരയുദ്ധം ഉടൻ ഉണ്ടാകുമെന്ന സൂചനകൾ പുറത്ത് വരുമ്പോൾ യുഎസിന്റെ അഭ്യർഥന മാനിച്ച് കുറച്ച് ദിവസം നീട്ടിവയ്ക്കാൻ ഇസ്രയേൽ സമ്മതിച്ചിട്ടുണ്ടെങ്കിലും, ഗാസയിൽ കരയുദ്ധമുണ്ടാകുമെന്നത് ഉറപ്പാണ്. ഗാസയിലുണ്ടായ 5 യുദ്ധങ്ങളിൽ ഏറ്റവും മാരകം ഇപ്പോഴത്തേതാണ്. ബോംബാക്രമണം ശക്തമാക്കുമെന്നാണ് ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുള്ളത്. കരയുദ്ധത്തിൽ വെല്ലുവിളിയാകാനിടയുള്ള സ്ഥലങ്ങളെല്ലാം ബോംബിട്ടു തകർക്കാനാണ് തീരുമാനം.
കരയുദ്ധത്തിനെന്ന് സൂചന നൽകുന്ന വിധം ഇസ്രായേൽ ടാങ്കുകൾ ഗസ്സയിലേക്ക് നീങ്ങുന്ന ദൃശ്യങ്ങൾ ഇസ്രായേൽ സേന പുറത്ത് വിട്ടിരുന്നു. കരയുദ്ധത്തിന് ഇസ്രായേൽ ടാങ്കുകൾ സജ്ജമായപ്പോൾ 900 സൈനികരെ പശ്ചിമേഷ്യയിലേക്ക് നിയോഗിച്ചതായി പെന്റഗൺ അറിയിച്ചു. അമേരിക്കയുടെ പൂർണ പിന്തുണയോടെയാണ് കരയുദ്ധത്തിനുള്ള ഒരുക്കം. രണ്ട് വ്യോമ പ്രതിരോധ സംവിധാനങ്ങളും പശ്ചിമേഷ്യയിലെത്തിക്കും.
പണം നൽകി ബന്ദികളെ മോചിപ്പിക്കാൻ സന്നദ്ധമാണെന്ന് ഇസ്രായേൽ ഇടനിലക്കാരെ അറിയിച്ചുവെന്ന് ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ റിപ്പോർട്ട് ചെയ്തു. 222 ബന്ദികളാണ് ഹമാസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ തിരിച്ചെത്തിക്കാൻ കഴിയാത്തതിൽ ഇസ്രായേലിൽ തന്നെ പ്രതിഷേധം പുകയുന്നുണ്ട്. ബന്ദികളുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു.
റഷ്യയും ഹമാസ് നേതാക്കളും മോസ്കോയിൽ കൂടിക്കാഴ്ച നടത്തിയത് ഇസ്രായേലിനെ പ്രകോപിപ്പിച്ചു. ബന്ദികളായി കഴിയുന്ന റഷ്യക്കാരുടെ മോചനത്തിനായാണ് ചർച്ച എന്നാണ് അധികൃതരുടെ വിശദീകരണം. സംഘർഷം മൂർഛിക്കുമ്പോൾ ഗസ്സക്കാർക്ക് സഹായവുമായി 12 വാഹനങ്ങൾ റഫ അതിർത്തി കടന്നെത്തി എന്നതാണ് ആശ്വാസം നൽകുന്ന വാർത്ത. അതിനിടെ, ഗസ്സയിലെ മരണസംഖ്യയിൽ സംശയം പ്രകടിപ്പിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനുള്ള മറുപടിയെന്നോണം ഗസ്സ ആരോഗ്യ മന്ത്രാലയം കൊല്ലപ്പെട്ടവരുടെ മുഴുവൻ പേര് വിവരങ്ങൾ പ്രസിദ്ധീകരിച്ചു.
212 പേജുള്ള റിപ്പോർട്ടിൽ സംഘർഷം തുടങ്ങി ഇന്നലെ വരെ മരിച്ച 6,747 പേരുടെ വിവരങ്ങളുണ്ട്. പേരും വയസും ഐഡി നമ്പറുമടക്കമാണ് പ്രസിദ്ധീകരിച്ചത്. ഇനിയും തിരിച്ചറിയാത്ത 248 കുട്ടികൾ ഉൾപ്പെടെ 281 പേരുടെ പട്ടിക വേറയുമുണ്ട്. മൊത്തം മരണസംഖ്യ 7,028 ഇതിൽ കുട്ടികൾ 2913. ഇസ്രയേൽ ബോംബാക്രമണത്തിൽ തങ്ങളുടെ പക്കലുള്ള ഏകദേശം 50 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചിരുന്നു. ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് ടെലിഗ്രാം അക്കൗണ്ടിലെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അടിയന്തരമായി ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് ഗാസയിൽ സമ്പൂർണ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിക്കേണ്ടതുണ്ടെന്ന് പലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ-മാലികി പറഞ്ഞു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ അദ്ദേഹം പ്രതികാരത്തിന്റെ യുദ്ധം എന്നും വിശേഷിപ്പിച്ചു.
സഹായം എത്തിക്കുന്നതിന്റെ ഭാഗമായി ഗാസയിലെ ബോംബാക്രമണം നിർത്തിവയ്ക്കാൻ യൂറോപ്യൻ യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. ആക്രമണത്തെ തുടർന്നുണ്ടായ പ്രതിസന്ധി സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയെ ഇസ്രയേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് വിമർശിച്ചു. യുദ്ധം സർക്കാരിൽ ആഘാതം ഉണ്ടാക്കുന്നത് മനസ്സിലാക്കാം
.
എന്നാൽ ആ ആഘാതത്തെ മറികടക്കാൻ കഴിയുന്നില്ല എന്നത് മനസ്സിലാക്കാൻ പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു. പലായനം ചെയ്ത പൗരന്മാർക്ക് മെച്ചപ്പെട്ട പരിചരണവും സാമ്പത്തിക പരിരക്ഷയുമുൾപ്പടെ നിരവധി ശുപാർശകൾ സർക്കാരിന് നൽകിയതായും അദ്ദേഹം പറഞ്ഞു.
അതേ സമയം ഇസ്രായേൽ-ലെബനൻ അതിർത്തിക്ക് സമീപം തെക്കൻ ലെബനനിൽ വ്യാഴാഴ്ച പുലർച്ചെ ഇസ്രയേൽ വ്യോമ- ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ലെബനൻ സ്റ്റേറ്റ് മീഡിയ പറഞ്ഞു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അതിർത്തി പട്ടണമായ ഐത അൽ ഷാബിന് സമീപമുള്ള വയലുകളിൽ തീ പടർന്നുപിടിച്ചതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha

























