ശിരഛേദം ചെയ്യപ്പെട്ട, കുഞ്ഞിനെ നെഞ്ചോട് ചേർത്ത് മരിച്ച്കിടക്കുന്ന 'അമ്മ'..! ഹമാസ് ക്രൂരതയെക്കുറിച്ച് സൈനികന്റെ വെളിപ്പെടുത്തൽ...

ഇസ്രയേലില്‍ നിന്ന് തട്ടികൊണ്ട് പോയ കുട്ടികളെ പരിപാലിക്കുന്ന ദൃശ്യങ്ങള്‍ ഹമാസ് ഭീകരർ ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വിട്ടിരുന്നു. ആയുധധാരികളായവര്‍ കുഞ്ഞുങ്ങളെ തൊട്ടിലാട്ടുന്നതും ഷൂലേസ് കെട്ടിക്കൊടുക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം. കരയുന്ന കുഞ്ഞുങ്ങളിൽ ഒരു കുഞ്ഞിന്റെ തോളില്‍ തട്ടി ആശ്വസിപ്പിക്കുന്നതും മടിയിലിരുത്തി ഭക്ഷണം നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്. കുഞ്ഞുങ്ങളെ ആക്രമിക്കുകയോ തലവെട്ടുകയോ ചെയ്തിട്ടില്ലെന്ന് വീഡിയോയിലൂടെ ആവർത്തിക്കുന്നുമുണ്ട്.
ഇപ്പോഴിതാ ഡ്യുട്ടിക്കിടയിൽ താൻ കണ്ട നെഞ്ച് പൊട്ടുന്ന അനുഭവം വെളിപ്പെടുത്തുകയാണ് ഇസ്രയേലി സൈനിക ഉദ്യോഗസ്ഥൻ. ഒക്ടോബര്‍ 7ന് നടന്ന ഹമാസ് ആക്രമണത്തിനു ശേഷം ബീരി കിബ്ബട്ട്സ് മേഖലയില്‍ നടത്തിയ തിരച്ചിലിനിടെ ഒരു അമ്മയുടെ മൃതദേഹം കണ്ടെത്തിയതായും ആ അമ്മ ശിരഛേദം ചെയ്യപ്പെട്ട ഒരു കുഞ്ഞിനെ നെഞ്ചോടടക്കിപ്പിടിച്ചതായും കേണല്‍ ഗോലന്‍ വഞ്ച് എഎഫ്പിയോട് വെളിപ്പെടുത്തി. അമ്മയുടെയും, ശിരഛേദം ചെയ്യപ്പെട്ട കുഞ്ഞിന്റെയും മൃതദേഹം തന്റെ കൈകള്‍ കൊണ്ടാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മാറ്റിയതെന്നും ഓഫീസര്‍ പറയുന്നു.
തെക്കന്‍ ഇസ്രയേലിലെ മിലിട്ടറി ആസ്ഥാനത്തുള്‍പ്പെടെ നടന്ന ഹമാസ് ആക്രമണത്തില്‍ 1400ഓളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായതായി ഇസ്രയേല്‍ വ്യക്തമാക്കുന്നു. ഈ മേഖലയില്‍ നിന്നും 229 ആളുകളെ ബന്ദികളാക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അതിര്‍ത്തി റെയ്ഡിനിടെ കുഞ്ഞുങ്ങളെ ആക്രമിച്ചില്ലെന്ന് ഹമാസ് ആവര്‍ത്തിക്കുന്നതിനിടെയാണ് സൈനിക ഓഫീസറുടെ വെളിപ്പെടുത്തല്‍.
ഇസ്രയേലി മാധ്യമങ്ങളാണ് ഹമാസ് കുഞ്ഞുങ്ങളുടെ തലവെട്ടുന്നതായി ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്, പിന്നാലെ ഉദ്യോഗസ്ഥരും സമാന ആരോപണം ഉന്നയിച്ചെങ്കിലും തെളിവുകള്‍ ലഭിച്ചില്ലെന്ന് പിന്നീട് വ്യക്തമാക്കിയിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും സമാനമായ ആരോപണം ഉന്നയിച്ചെങ്കിലും പിന്നീട് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അത് തിരുത്തി. എന്നാലിപ്പോള്‍ സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലോടെ വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്. എന്നാല്‍ സംഭവം സ്ഥിരീകരിക്കാവുന്ന ചിത്രങ്ങളോ ദൃശ്യങ്ങളോ എടുക്കാത്തതെന്തെന്ന ചോദ്യത്തിനു ഗോലന്‍ വഞ്ചിന്റെ മറുപടിയിതാണ്.
‘എനിയ്ക്കുമുണ്ട് കുഞ്ഞുങ്ങള്‍, എനിയ്ക്കുമുണ്ട് വേദനിക്കുന്ന മനസ്, ഇത്തരം ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഒരു സൈനിക ഉദ്യോഗസ്ഥനെങ്കിലും എനിയ്ക്കുമുണ്ട് ലിമിറ്റേഷന്‍സ്’, ഗോലന്‍ വഞ്ച് പറഞ്ഞവസാനിപ്പിക്കുന്നു. ഏതായാലും ആക്രമണം തുടങ്ങി ദിവസങ്ങള്‍ക്കു ശേഷം ഒരു സൈനിക ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തല്‍ നടത്തിയത് യുദ്ധമുനമ്പിലെ ചര്‍ച്ചകളിലും ആരോപണപ്രത്യാരോപണങ്ങളിലും ആയുധമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ഹമാസിന്റേത് കൊടും ക്രൂരതയാണെന്നും നവജാതശിശുക്കളെ പോലും ചുട്ടെരിച്ചെന്നും ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍ ആരോപിച്ചിരുന്നു. ഇസ്രയേൽ സൈനികർ നടത്തിയ തെരച്ചിലിലാണ് വീടുകളിൽ കുട്ടികളടക്കം കൂട്ടക്കൊല ചെയ്യപ്പെട്ടതായി പറയപ്പെടുന്നത്. ആക്രമണസ്ഥലത്ത് നിന്നും മൃതശരീരം നീക്കം ചെയ്യാനെത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ നടുക്കുന്നായിരുന്നുവെന്ന് സന്നദ്ധപ്രവര്‍ത്തകനായ യോസി ലാന്‍ഡൂ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























