തടവിലാക്കിയ ബന്ദികളെ വച്ച് ഹമാസിന്റെ വിലപേശൽ; രണ്ടാംഘട്ട യുദ്ധം തുടങ്ങിയെന്ന് ബെഞ്ചമിൻ നെതന്യാഹു; ഗാസയിലെ യുദ്ധം ദീർഘവും, പ്രയാസകരവുമാകും...

തടവിലാക്കിയ ബന്ദികളെവച്ച് വിലപേശുന്നതിനിടെ ഹമാസിന് നേരെയുള്ള രണ്ടാംഘട്ട യുദ്ധം തുടങ്ങിയെന്ന് ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഗാസയിലെ യുദ്ധം ദീർഘവും പ്രയാസകരവുമാകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസിനെ നശിപ്പിക്കുകയും തീവ്രവാദി സംഘം ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരികയുമാണ് ഈ ഘട്ടത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റരാത്രികൊണ്ട് എൻക്ലേവിൽ പ്രവേശിക്കുകയും, ഇസ്രായേലി കരസേന ഗാസയ്ക്കുള്ളിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പറഞ്ഞു.
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ നാവിക കമാൻഡർ റാത്തേബ് അബു സാഹിബാൻ കൊല്ലപ്പെട്ടതായും അറിയിച്ചു. വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങൾ ഇസ്രായേലി പ്രതിരോധ സേനയായ ഐഡിഎഫ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. സമുദ്രമാർഗേണ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഹമാസ് ഗൂഢാലോചനയുടെ സൂത്രധാരനാണ് കൊല്ലപ്പെട്ട റാത്തേബ് അബു സാഹിബാൻ എന്നാണ് വിവരം. ഒക്ടോബർ 24ന് ഇസ്രായേലിലെ സിക്കിം തീരപ്രദേശം വഴിയാണ് ഹമാസ് നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചത്. എന്നാൽ ഈ ശ്രമം ഐഡിഎഫ് പരാജയപ്പെടുത്തിയിരുന്നു.
നേരത്തെ ഹമാസ് വ്യോമാക്രമണ വിഭാഗം മേധാവിയെ ഇസ്രായേൽ വകവരുത്തിയിരുന്നു. അസെം അബു റക്കാബയെയാണ് ഇസ്രായേൽ വധിച്ചത്. ഒക്ടോബർ 7ന് നടന്ന ഹമാസ് ആക്രമണത്തിന്റെ കമാൻഡൻഡ് ആയിരുന്നു കൊല്ലപ്പെട്ട അസെം അബുവെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു. ഹമാസിന്റെ ഡ്രോൺ, പാരാഗ്ലൈഡ്, ആളില്ലാ ആക്രമണ വിമാനങ്ങൾ എന്നിവയുടെ ചുമതല റക്കാബയ്‌ക്കായിരുന്നു.
അതേ സമയം ഗാസയിലെ ഇസ്രായേൽ അതിക്രമത്തിനെതിരെ യുഎസ് നഗരങ്ങളിൽ ആയിരങ്ങൾ പ്രകടനങ്ങൾ നടത്തി. ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്‌ലിൻ ബ്രിഡ്ജിലൂടെയടക്കം നടന്ന ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ നിരവധിപേർ പങ്കെടുത്തു. ഫലസ്തീനിയൻ കമ്മ്യൂണിറ്റി ഗ്രൂപ്പായ 'വിത്തിൻ അവർ ലൈഫ് ടൈ'മാണ് മാർച്ച് സംഘടിപ്പിച്ചത്. ബ്രൂക്‌ലിൻ മ്യൂസിയത്തിൽ നിന്ന് ബ്രൂക്‌ലിസ് ബ്രിഡ്ജിലേക്ക് നടന്ന പ്രകടനത്തിൽ പ്രദേശം സ്തംഭിച്ചു.
ഫലസ്തീനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച വൈകീട്ടാണ് പ്രകടനങ്ങൾ നടന്നത്. 'ഇസ്രായേൽ ബോംബിടുന്നു, യുഎസ് പണം നൽകുന്നു, നിങ്ങൾ ഇന്ന് എത്ര കുട്ടികളെ കൊന്നു?', ഫ്രീ ഫലസ്തീൻ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ പ്രകടനങ്ങളിൽ ജനങ്ങൾ മുഴക്കിയത്. ഇസ്രായേലിന് സഹായം നൽകുന്നത് യുഎസ് നിർത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയായി നഗരത്തിൽ നിരവധി ഫലസ്തീൻ അനുകൂല പ്രകടങ്ങളാണ് നടന്നത്. സാൻഫ്രാൻസിസ്‌കോയിൽ 15,000 പേർ ഗസ്സയിലെ ജനങ്ങൾക്ക് പിന്തുണ അറിയിച്ച് പ്രകടനം നടത്തി.
നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട അധികൃതർ ഒരു നിലപാട് എടുക്കേണ്ടതുണ്ട്. ഒരു വംശഹത്യ അരങ്ങേറുന്നത് ലോകം ഉറ്റുനോക്കുകയാണ്. റാമല്ല മുതൽ ലണ്ടനും ന്യൂയോർക്ക് സിറ്റിയും വരെയുമുള്ള ലോകം ഗസ്സയെ പ്രതിരോധിക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ്' സാൻ ഫ്രാൻസിസ്‌കോ പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ അറബ് റിസോഴ്‌സ് ആൻഡ് ഓർഗനൈസിംഗ് സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ലാറ കിസ്‌വാനി പറഞ്ഞു.
വംശഹത്യ, യുദ്ധം, അധിനിവേശം എന്നിവ വേണ്ടെന്ന നിലപാടാണ് തങ്ങൾ സ്വീകരിക്കുന്നതെന്നും ഇപ്പോൾ വെടിനിർത്തൽ വേണമെന്നും കിസ്‌വാനി പറഞ്ഞു. ഗസ്സയിലെ ഇസ്രായേൽ അതിക്രമത്തിനെതിരെ ലണ്ടനിലും കൂറ്റൻ ഫലസ്തീൻ അനുകൂല റാലി നടന്നിരുന്നു. മൂന്നു ലക്ഷത്തോളം ആളുകളാണ് ഫലസ്തീൻ പതാകയുമായി റാലിയിൽ അണിനിരന്നത്. മാഞ്ചസ്റ്റർ, ഗ്ലാസ്ഗോ, ബെൽഫാസ്റ്റ് തുടങ്ങിയ നഗരങ്ങളിലും ഫലസ്തീൻ അനുകൂല റാലികൾ നടന്നു. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിട്ടുള്ളത്.
അതിനിടെ പശ്ചിമേഷ്യൻ സംഘർഷത്തിൽ നിലപാട് മാറ്റില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇസ്രയേലിനൊപ്പം തന്നെയാണെന്നും ഹമാസിനെതിരെയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പ്രതിപക്ഷ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
എന്നാല്‍, സർക്കാരിന് പലസ്തീൻ നയത്തിൽ ആശയക്കുഴപ്പമുണ്ടെന്ന് ശരദ് പവാർ വിമര്‍ശിച്ചു. അതേസമയം, കേരളത്തിലെ പലസ്തീൻ അനുകൂല പരിപാടിയിൽ ഹമാസ് വക്താവ് പങ്കെടുത്തത് ആയുധമാക്കുകയാണ് ബിജെപി. കേരള സർക്കാർ രാജ്യവിരുദ്ധർക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ബിജെപി നേതൃത്വം വിമര്‍ശിച്ചു. ദില്ലിയിൽ ഇന്ന് പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിപിഎം ഇന്ന് ധർണ നടത്തും.
https://www.facebook.com/Malayalivartha

























