ദീർഘകാലം യുദ്ധം നീണ്ടുനിൽക്കുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ഭൂഗർഭ അറകളിൽ നിന്ന് ഹമാസിനെ തരിപ്പണമാക്കാൻ ഗാസ മുനമ്പിൽ എഞ്ചിനീയർ യൂണിറ്റുകൾ, കാലാൾപ്പട, കവചം, കനത്ത വെടിവയ്പ്പുള്ള പീരങ്കികൾ സജ്ജമാക്കി ഇസ്രായേൽ സേന...

ഹമാസിന്റെ ഭീകരാക്രമണത്തിനെതിരെ ഇസ്രായേൽ തിരിച്ചടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും തീവ്രമായ വ്യോമാക്രമണമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടന്നതെന്ന് ഫലസ്തീനികൾ വിശേഷിപ്പിക്കുന്നത്. ഒറ്റരാത്രികൊണ്ട് എൻക്ലേവിൽ പ്രവേശിച്ച ഇസ്രായേൽ കരസേന ഗാസയ്ക്കുള്ളിലാണ് ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. ദീർഘകാലം യുദ്ധം നീണ്ടുനിൽക്കുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച മുന്നറിയിപ്പ് നൽകിയത്. ഇതിനു പിന്നാലെ യുദ്ധത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുകയും ചെയ്തു.
ഒക്ടോബർ 7 ന് തീവ്രവാദി സംഘം ബന്ദികളാക്കിയ ഇസ്രയേലികളെ തിരികെ എത്തിക്കുക എന്നതാണ് യുദ്ധത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. ബന്ദികളുടെ കുടുംബാംഗങ്ങളുമായി താൻ സംസാരിച്ചതായി നെതന്യാഹു വ്യക്തമാക്കി. ബന്ദികളാക്കിയവരെ തിരിച്ച് വീടുകളിൽ എത്തിക്കുമെന്ന പ്രതിജ്ഞയും അദ്ദേഹം ചെയ്തു. ഗാസ മുനമ്പിൽ കാലാൾപ്പട, കവചം, എഞ്ചിനീയർ യൂണിറ്റുകൾ, കനത്ത വെടിവയ്പ്പുള്ള പീരങ്കികൾ എന്നിവ ഇസ്രായേൽ സേന സജ്ജമാക്കിയാതായി ഐഡിഎഫ് വക്താവ് റിയർ അഡ്മിൻ ഡാനിയൽ ഹഗാരി അറിയിച്ചു.
ഇസ്രയേൽ പീരങ്കിപ്പടയുടെ പ്രഹരത്തിൽ ഗാസ വിറയ്ക്കുകയാണ്. വടക്കൻ മേഖലയിലെ മിക്ക പ്രദേശങ്ങളിലേക്കും കരസേന ആക്രമണം നടത്തി. ഇതിനൊപ്പം കനത്ത വ്യോമക്രമണവും കൂടിയായപ്പോൾ ഗാസ സിറ്റിയിലടക്കം പല ഭാഗങ്ങളും തകർന്നടിഞ്ഞു.
ഹമാസ് പ്രവർത്തകർ താമസിക്കുന്ന നൂറ്റിയൻമ്പതോളം ടണലുകൾ ബോംബിട്ട് തകർത്തതായും റിപ്പോർട്ടുകൾ ഉണ്ട്. മിസൈൽ ആക്രമണത്തിൽ വാർത്താ വിനിമയ ബന്ധങ്ങൾ പൂർണമായും തകർന്നു. ഇതോടെ ലോകത്തിൽ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലായി ഗാസയിലുള്ളവർ.
ഭൂഗർഭ അറകളിൽ തമ്പടിച്ചിരിക്കുന്ന ഹമാസ് സംഘങ്ങളെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വാർത്ത വിനിമയബന്ധങ്ങൾ പൂർണമായും തകർത്തത്. ഗാസയിലുള്ളവർ പരസ്പരം ബന്ധപ്പെടാൻ കഴിയാതെ ദുരിതത്തിലായെന്നും, ജീവകാരുണ്യ പ്രവർത്തനം താറുമാറായെന്നും, തങ്ങളുടെ ഏജൻസികൾക്ക് പരസ്പരം ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും യു.എൻ. അധികൃതർ അറിയിച്ചു. സാറ്റലൈറ്റ് ഫോണിൽ നിന്നുള്ള വിവരങ്ങൾ മാത്രമാണ് പുറംലോകത്തേക്ക് വരുന്നതെന്ന് പാലസ്തീനിലെ ടെലികോം പ്രൊവൈഡർ പാൽടെൽ അറിയിച്ചു.
ഹമാസിന്റെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടു നീങ്ങുന്ന കരസേനയ്ക്കൊപ്പം അവരുടെ എൻജിനീയറിംഗ് വിഭാഗവുമുണ്ട്. ഹമാസിന്റെ കെണിബോംബുകളിൽ കുടുങ്ങാതിരിക്കാൻ വളരെ പതുക്കെയാണ് മുന്നേറ്റം. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 7600 കടന്നു. വെസ്റ്റ് ബാങ്കിലെ ആക്രമണത്തിൽ 110 പാലസ്തീനികളും ഇതുവരെ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ ഗാസയിൽ യു.എൻ അഭയാർത്ഥി ഏജൻസിയുടെ 14 ജീവനക്കാർ കൊല്ലപ്പെട്ടു.
ഗാസയിൽ മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനാകില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിരുന്നു. ഇതിനിടെ ഗാസയിൽ ജീവകാരുണ്യ സംഘടനകൾക്ക് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് അറിയിച്ചു. രണ്ടാം ഘട്ട യുദ്ധം ഗാസയിൽ ശേഷിക്കുന്ന തടസങ്ങൾ ഇല്ലാതാക്കാനും, ബന്ദികളെ മോചിപ്പിക്കാനാണെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിരുന്നു.
ഘട്ടം മൂന്നിൽ, ഗാസയ്ക്ക് ചുറ്റും, ഇസ്രായേൽ ബഫർ സോൺ സൃഷ്ട്ടിക്കും. ആവശ്യ വസ്തുക്കൾക്കായി ഗാസ പൂർണമായും അന്താരാഷ്‌ട്ര സമൂഹത്തെ ആശ്രയിക്കേണ്ടി വരും. ഹമാസ് തുരങ്കങ്ങൾ തകർക്കാൻ യു എസ് നിർമ്മിത ജി.ബി.യു-28 ബോംബുകൾ ഉപയോഗിക്കും എന്നും വ്യക്തമാക്കുന്നു.
ഗാസയിൽ തങ്ങൾക്കൊപ്പമുള്ള 200 ലധികം ബന്ദികളെ സംബന്ധിച്ച് ഇസ്രായേലുമായി ഒരു കരാറിലെത്താൻ പോകുകയാണെന്ന് ഹമാസ് പറഞ്ഞിരുന്നു. എന്നാൽ ഈ അവകാശവാദം ഇസ്രായേൽ നിഷേധിക്കുകയും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ ഹമാസ് ‘നിന്ദ്യമായി’ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി.
ഹമാസുമായി കരാറിലേർപ്പെടുന്നില്ലെന്നും ബന്ദികളെ മോചിപ്പിക്കാൻ കഠിനമായി പരിശ്രമിക്കുമെന്നും ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. ടെൽ അവീവിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിച്ച നെതന്യാഹു, യുദ്ധം ‘ദീർഘവും കഠിനവും’ ആയിരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു, ഇസ്രായേൽ ആക്രമണം കേന്ദ്രീകരിക്കുന്ന വടക്കൻ ഗാസ മുനമ്പിൽ നിന്ന് പലസ്തീൻ ജനത മാറിതാമസിക്കണമെന്ന അഭ്യർത്ഥനയും അദ്ദേഹം ആവർത്തിച്ചു.
https://www.facebook.com/Malayalivartha

























