ഗാസയിൽ അതിശക്തമായ ആക്രമണം തുടർന്ന് ഇസ്രയേൽ... മരണം 8000 കടന്നെന്ന് ഗാസ ആരോഗ്യമന്ത്രി അറിയിച്ചു.... ആശയവിനിമയ സംവിധാനങ്ങൾ താറുമാറായ ഗാസയിൽ നിന്ന് പരിമിതമായ വിവരങ്ങൾ മാത്രമാണ് പുറത്തുവരുന്നത്...ഇത് ദൈർഘ്യമേറിയതും കഠിനമായതുമായിരിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി...

ഗാസയിൽ അതിശക്തമായ ആക്രമണം തുടർന്ന് ഇസ്രയേൽ. മരണം 8000 കടന്നെന്ന് ഗാസ ആരോഗ്യമന്ത്രി അറിയിച്ചു. ആശയവിനിമയ സംവിധാനങ്ങൾ താറുമാറായ ഗാസയിൽ നിന്ന് പരിമിതമായ വിവരങ്ങൾ മാത്രമാണ് പുറത്തുവരുന്നത്. യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്നും ഇത് ദൈർഘ്യമേറിയതും കഠിനമായതുമായിരിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.ശത്രുവിനെ താഴെ നിന്നും മുകളിൽ നിന്നും നേരിടും എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന നിലപാടിൽ നിന്ന് ഇസ്രയേൽ ഒരിഞ്ച് പോലും പിന്നോട്ടില്ല. നീണ്ടതും പ്രയാസമേറിയതുമായ സൈനിക നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്ന് നെതന്യാഹു ടെൽ അവീവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു. ഹമാസ് തടവിലാക്കിയവരുടെ കുടുംബാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു വാർത്താ സമ്മേളനം.
ബന്ദികളെ മോചിപ്പിക്കാൻ എല്ലാ ശ്രമവും തുടരുമെന്ന് പറയുമ്പോഴും ഇപ്പോഴത്തെ ആക്രമണം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന ആശങ്ക അവരുടെ ഉറ്റവർക്കുണ്ട്. ആക്രമണം കടുപ്പിച്ചാൽ ഹമാസ് ബന്ദികളുടെ മോചനത്തിന് നിർബന്ധിതരാകുമെന്നാണ് ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ വിശദീകരണം.ഇസ്രയേൽ ജയിലിലുള്ള പലസ്തീനികളെ മോചിപ്പിച്ചാൽ ബന്ദികളെ വിട്ടുനൽകാമെന്ന് ഹമാസ് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.ഇങ്ങനെയൊരു കൈമാറ്റത്തെ പറ്റി യുദ്ധകാല ക്യാബിനറ്റിൽ ചർച്ച നടന്നതായി നെതന്യാഹു സ്ഥിരീകരിക്കുകയും ചെയ്തു. ഖത്തറിന്‍റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. മൊബൈൽ നെറ്റ്‍വർക്കും ഇന്റർനെറ്റും അടക്കം ആശയവിനിമയ സംവിധാനങ്ങളെല്ലാം പ്രവർത്തനരഹിതമായതോടെ എല്ലാ അർത്ഥത്തിലും ഗാസ ലോകത്ത് നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്.
കിഴക്കൻ ഗാസയിലും വടക്കൻ ഗാസയിലും ശക്തമായ ബോംബിംഗ് നടന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇത് വരെ എട്ടായിരത്തോളം ഗാസ നിവാസികൾ കൊല്ലപ്പെട്ടു. ഇരുപതിനായിരത്തോളം പേർക്ക് പരിക്കേറ്റു. ആയിരത്തിയഞ്ഞൂറിനടുത്ത് ആളുകളെ കാണാനില്ല.ഇസ്രായേലില്‍ തടവില്‍ കഴിയുന്ന എല്ലാ പലസ്തീനികളേയും മോചിപ്പിച്ചാല്‍ ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ്. ഗാസ സിറ്റിയില്‍ ഇസ്രായേല്‍ നടത്തുന്ന വന്‍ കര ആക്രമണത്തിനിടയിലാണ് ഹമാസിന്റെ ആവശ്യം. ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍ ആണ് പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. മോസ്‌കോയുടെ അഭ്യര്‍ത്ഥന പ്രകാരം ബന്ദികളാക്കിയ എട്ട് റഷ്യന്‍-ഇസ്രായേല്‍ പൗരന്മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഹമാസ് പറഞ്ഞു.ഹമാസുമായി റഷ്യക്ക് നല്ല ബന്ധമാണുള്ളത്. ഈ സാഹചര്യത്തില്‍ ഗാസയില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള നയതന്ത്ര ശ്രമം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഗാസയില്‍ ആക്രമണം ശക്തമാക്കുകയാണ് ഇസ്രായേല്‍.
ഹമാസ് നേതൃത്വവും സംഘവും വടക്കന്‍ ഭാഗത്താണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഇസ്രായേല്‍ സൈന്യം വിശ്വസിക്കുന്നു.വടക്കന്‍ ഗാസ വിട്ട് തെക്കോട്ട് നീങ്ങാന്‍ സിവിലിയന്മാരോട് ആവശ്യപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷം ഇസ്രായേല്‍ ഇപ്പോള്‍ നിരന്തര ആക്രമണം നടത്തിയിട്ടുണ്ട്. ഒരു ഉന്നത ഹമാസ് കമാന്‍ഡറും നിരവധി പ്രവര്‍ത്തകരും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹമാസിന്റെ 150 ഭൂഗര്‍ഭ കേന്ദ്രങ്ങള്‍ തങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ അറിയിച്ചു.അതേസമയം ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ പൂര്‍ണ ശക്തിയോടെ നേരിടാന്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ സജ്ജരാണെന്ന് ഹമാസ് അറിയിച്ചു. ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ഇസ്രായേല്‍ സൈനികരുമായി ഏറ്റുമുട്ടുകയാണെന്ന് ഹമാസ് പറഞ്ഞു. അതിനിടെ ഭക്ഷണവും വെള്ളവും വഹിക്കുന്ന ട്രക്കുകള്‍ ഗാസയിലേക്ക് കടക്കാന്‍ അനുവദിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.
https://www.facebook.com/Malayalivartha

























