ഇസ്രായേൽ ഹമാസ് യുദ്ധം:- കഴിഞ്ഞ ദിവസങ്ങളിൽ നടന്നത് തീവ്ര വ്യോമാക്രമണം:- ഓരോ മണിക്കൂറിലും ഗാസയിൽ കൊല്ലപ്പെടുന്നത് നിരവധിപേരെന്ന് റിപ്പോർട്ട്...

ഇസ്രായേൽ ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും തീവ്രമായ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഗാസയിൽ നടന്നത്. ഓരോ മണിക്കൂറിലും 50 പേരാണ് കൊല്ലപ്പെടുന്നത്. രണ്ടായിരത്തിലേറെ പേർ കെട്ടിടങ്ങൾക്കടിയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇന്ധനമില്ലാത്തതിനാൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ കഴിയാതെ സന്നദ്ധസേവകർ കുഴയുകയാണ്. ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, യുദ്ധം ആരംഭിച്ചതിന് ശേഷം ഗസ്സയിൽ ഫലസ്തീൻകാരുടെ മരണസംഖ്യ 7,700-ലധികമായി ഉയർന്നിരിക്കുകയാണ്.
ഗാസയിൽ രണ്ടാംഘട്ട ആക്രമണം തുടങ്ങിയെന്ന് ശനിയാഴ്ച രാത്രി നടത്തിയ ടെലിവിഷൻ പ്രസംഗത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിട്ടുണ്ട്. കരസേനയെ അയച്ച് കൊണ്ട് സൈന്യം ഗസ്സയ്‌ക്കെതിരായ യുദ്ധത്തിൽ 'രണ്ടാം ഘട്ടം' തുടങ്ങിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിലവിൽ 7,700 പേർ ഫലസ്തീനികൾ കൊല്ലപ്പെട്ടിരിക്കെയാണ് പുതിയ നീക്കം. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിൽ ഭൂമിയിൽ നിന്നും വായുവിൽ നിന്നും കടലിൽ നിന്നും ഇസ്രായേൽ ആക്രമണം വിപുലപ്പെടുത്തുമെന്ന് നെതന്യാഹു പറഞ്ഞു.
ഗസ്സയ്ക്കുള്ളിലെ കര പ്രവർത്തനങ്ങൾ ക്രമേണ വിപുലീകരിക്കുകയാണെന്ന് ഇസ്രായേൽ സൈന്യവും പറഞ്ഞു. രണ്ടാംഘട്ടം ദൈർഘ്യമേറിയതും ബുദ്ധിമുട്ടുള്ളതുമായിരിക്കുമെന്നും എന്നാൽ തങ്ങൾ തയ്യാറാണെന്നും നെതന്യാഹു പറഞ്ഞു. 'ഇത് യുദ്ധത്തിന്റെ രണ്ടാം ഘട്ടമാണ്, അതിന്റെ ലക്ഷ്യങ്ങൾ വ്യക്തമാണ്: ഹമാസിന്റെ സൈനിക, ഭരണ കഴിവുകൾ നശിപ്പിക്കുകയും ബന്ദികളെ നാട്ടിലെത്തിക്കുകയുമാണവ' അദ്ദേഹം വ്യക്തമാക്കി. എല്ലാ ഇസ്രയേലി ബന്ദികളേയും തിരികെ കൊണ്ടുവരാൻ താൻ തീരുമാനിച്ചതായും ഗ്രൗണ്ട് ഓപ്പറേഷൻ ഈ ദൗത്യത്തിൽ തങ്ങളെ സഹായിക്കുമെന്നുമാണ് നെതന്യാഹു പറയുന്നത്.
ബന്ദികളെ മോചിപ്പിക്കുന്നതിനായി നെതന്യാഹുവിനെതിരെ വൻ പ്രതിഷേധമാണ് ഇസ്രായേലിൽ നടക്കുന്നത്. അതിനായി കരയുദ്ധം നടത്തണമെന്നും വലതുപക്ഷം ആവശ്യമുയർത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പുതിയ പ്രസ്താവനകളെന്ന് നിരീക്ഷിക്കപ്പെടുന്നത്. എന്നാൽ ഇപ്പോഴും കരയുദ്ധം ആരംഭിച്ചുവെന്ന് ഇസ്രായേൽ പറയുന്നില്ല. ഇസ്രായേൽ തടങ്കലിൽ കഴിയുന്ന എല്ലാ ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കുന്നതിന് പകരമായി എല്ലാ ബന്ദികളെ ഉടൻ മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് അറിയിക്കുന്നത്.
വടക്കൻ ഗാസവിട്ട് ജനങ്ങൾ തെക്കൻ ഗാസയിലേക്ക് മാറണമെന്ന് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ഇസ്രായേൽ സേന. സാധാരണക്കാരെ ഹമാസ് ഭീകരർ മനുഷ്യ കവചങ്ങളായാണ് ഉപയോഗിക്കുന്നത്. പള്ളികളും ആശുപത്രികളും ഭൂഗർഭ താവളങ്ങളും ഹമാസ് ഭീകരർ ഒളിക്കാനായി ഉപയോഗിക്കുന്നു. ഭീകരരെയും പൊതുജനങ്ങളെയും വേർതിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
അതിനാൽ ജനങ്ങൾ വടക്കൻ ഗാസ വിട്ട് തെക്കൻ ഗാസയിലേക്ക് സുരക്ഷിതമായി മാറണമെന്ന് സൈന്യം അഭ്യർത്ഥിച്ചു. ഹമാസ് മനുഷ്യവർഗ്ഗത്തിനെതിരെയാണ് പോരടിക്കുന്നതെന്നും ഇസ്രായേൽ പ്രതിരോധ സേന വക്താവ് പറഞ്ഞു. സൈന്യം ഗാസയിൽ അടുത്ത ഘട്ട പോരാട്ടം ആരംഭിക്കാൻ പൊവുകയാണ്. നിലവിൽ വ്യോമമാർഗ്ഗം മാത്രമായിരുന്ന യുദ്ധം കരയിലേക്കും കടലിലേക്കും വ്യാപിപ്പിക്കും. ഇസ്രായേൽ ഈ യുദ്ധം ആഗ്രഹിച്ചിരുന്നില്ല, ഹമാസാണ് കാര്യങ്ങൾ ഇതുവരെ കൊണ്ടെത്തിച്ചതെന്നും സേന വക്താവ് ഡാനിയൽ ഹഗരി പറഞ്ഞു.
അതേ സമയം ഗാസയിൽ ഇന്റർനെറ്റ്, ആശയവിനിമയ സംവിധാനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ലാൻഡ്‌ലൈൻ, മൊബൈൽ, ഇൻറനെറ്റ് സർവീസുകൾ പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുന്നതായി ഫലസ്തീൻ ടെലികമ്യൂണിക്കേഷൻ കമ്പനിയും എക്‌സിൽ വ്യക്തമാക്കിയിട്ടുണ്ട്. റിയൽ ടൈം നെറ്റ്‌വർക്ക് ഡാറ്റ ഗസ്സയിൽ ഇൻറർനെറ്റ് സംവിധാനം പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയതായി നെറ്റ്‌ബ്ലോക്ക്‌സ് എക്‌സിൽ അറിയിച്ചു.
ഇസ്രായേൽ നടത്തിയ കനത്ത ബോംബാക്രമണത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് ബന്ധം തടസ്സപ്പെട്ടിരുന്നത്. ഇതോടെ ഗസ്സ നിവാസികൾക്ക് പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ വൈഫൈ വഴി ഇൻറർനെറ്റ് ഉപയോഗിക്കാൻ കഴിയുന്നുണ്ടെന്നാണ് മാധ്യമ പ്രവർത്തകരും സമൂഹ മാധ്യമ ഉപഭോക്താക്കളും പറയുന്നത്.
https://www.facebook.com/Malayalivartha


























