ഗാസ മുനമ്പിൽ താമസിക്കുന്ന പാലസ്തീൻ ജനത അടിയന്തരമായി സ്ഥലത്ത് നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ സൈന്യം...

യുദ്ധം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗാസ മുനമ്പിൽ താമസിക്കുന്ന പാലസ്തീൻ ജനത അടിയന്തരമായി സ്ഥലത്ത് നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് സൈന്യം. ഹമാസ് ഭീകരർ ബന്ദികളാക്കിയവരുടെ എണ്ണം 239 ആയി ഉയർന്നുവെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഗാസ മുനമ്പിലും നഗരത്തിലും താമസിക്കുന്നവർ രാജ്യത്തിന്റെ തെക്കുഭാഗത്തേക്ക് മാറണമെന്ന് തങ്ങൾ കഴിഞ്ഞ രണ്ട് ആഴ്ചയായി ആഹ്വാനം ചെയ്യുന്നുണ്ടെന്നും, സാധാരണക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നീക്കമെന്നും ഇസ്രായേൽ സൈന്യത്തിന്റെ മുഖ്യ വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.
ഇപ്പോൾ നൽകുന്ന ഈ മുന്നറിയിപ്പ്, ഇനിയും പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകാത്തവർക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. വരും മണിക്കൂറുകളിൽ ഹമാസ് ഭീകരർക്കെതിരായ ആക്രമണം കടുപ്പിക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. അതിർത്തി മേഖലയിൽ ഉടനീളം കരസേനയുടെ സാന്നിദ്ധ്യം ഇസ്രായേൽ ശക്തമാക്കിയതിന് പിന്നാലെ തങ്ങളുടെ പോരാളികളും ശക്തമായി പോരാടുമെന്ന് ഹമാസ് പ്രസ്താവനയിറിക്കി.
ഗാസയുടെ വിവിധ ഭാഗങ്ങളിൽ അത്യാധുനിക ആയുധങ്ങളുടെ സഹായത്തോടെ ഇസ്രായേൽ സേനയുമായി തങ്ങളുടെ പോരാളികൾ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഹമാസ് പ്രസ്താവനയിൽ പറയുന്നു. ഇസ്രായേലിന്റെ രണ്ട് യുദ്ധ ടാങ്കറുകൾ നശിപ്പിച്ചതായി ഹമാസ് അവകാശപ്പെടുന്നുണ്ടെങ്കിലും സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ വൈകുന്നേരത്തോടെ ഗാസയിൽ സൈനികരുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയതായാണ് സൈന്യം അറിയിച്ചിരിക്കുന്നത്.
അതേ സമയം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ സാധാരണക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഹമാസ് പോരാളികളെയും സാധാരണക്കാരെയും വേർതിരിച്ച് നിരപരാധികളായ ഗാസ നിവാസികളെ ഇസ്രായേൽ സംരക്ഷിക്കണമെന്ന് വൈറ്റ് ഹൗസ് ഞായറാഴ്ച മുന്നറിയിപ്പ് നൽകി. യുദ്ധത്തിൽ തകർന്ന ഫലസ്തീൻ പ്രദേശത്ത് എത്താൻ ആവശ്യമായ മാനുഷിക സഹായത്തിനുള്ള ആഹ്വാനങ്ങൾ ലോക നേതാക്കൾ ശക്തമാക്കി.
ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിന് ശേഷം 8,000 ഫലസ്തീനികൾ ഇസ്രയേലിന്‍റെ നിരന്തര പ്രതികാര ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അവരിൽ പകുതിയും കുട്ടികളാണെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഗോതമ്പും മാവും മറ്റ് സാധനങ്ങളും എടുത്ത് ആയിരക്കണക്കിന് ആളുകൾ ഗസ്സയിലെ ഭക്ഷ്യ ഗോഡൗണുകൾ കൊള്ളയടിച്ചതിന് ശേഷം 'സിവിൽ ഓർഡർ'തകരാൻ തുടങ്ങിയെന്ന് ഐക്യരാഷ്ട്രസഭ ഞായറാഴ്ച മുന്നറിയിപ്പ് നൽകി.
യുഎസ് സഖ്യകക്ഷിക്ക് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെങ്കിലും, അത് "സിവിലിയൻമാരുടെ സംരക്ഷണത്തിന് മുൻഗണന നൽകുന്ന അന്താരാഷ്ട്ര മാനുഷിക നിയമത്തിന് അനുസൃതമായി അത് ചെയ്യണം," ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് വൈറ്റ് ഹൗസ് ഫോണില്‍ ആവശ്യപ്പെട്ടു.
ബൈഡൻ ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുമായും സംസാരിച്ചു. രണ്ട് നേതാക്കളും "ഇന്ന് മുതൽ ഗാസയിലേക്ക് ഒഴുകുന്ന സഹായത്തിന്‍റെ ഗണ്യമായ ത്വരിതപ്പെടുത്തലിനും വർദ്ധനവിനും പ്രതിജ്ഞാബദ്ധരായി" എന്ന് വൈറ്റ് ഹൗസിൽ നിന്നുള്ള കുറിപ്പില്‍ പറയുന്നു. മറ്റ് ലോകനേതാക്കളും ഗസ്സയ്ക്ക് സഹായത്തിനായി അടിയന്തര ആഹ്വാനം നൽകിയ സാഹചര്യത്തിലാണ് പ്രഖ്യാപനം.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും ഫലസ്തീന്‍ പ്രദേശത്തേക്ക് അടിയന്ത മാനുഷിക പിന്തുണ നല്‍കേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഗസ്സയിലെ സ്ഥിതി കൂടുതല്‍ നിരാശാജനകമാണെന്ന് യു.എന്‍ മേധാവി അന്‍റോണിയോ ഗുട്ടറെസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























