ഒക്ടോബര്‍ ഏഴിന് എന്താണ് ഇസ്രയേലില്‍ സംഭവിച്ചത്;അതിര്‍ത്തി വേലിക്കരികിലെ സുരക്ഷ സംവിധാനങ്ങള്‍ നിര്‍വീര്യമാക്കി 2000ലേറെ ഹമാസുകള്‍ ഇരച്ചുകേറി,കൂട്ടക്കുരുതിയാണ് നടത്തിയത്,മറക്കില്ല പൊറുക്കില്ലെന്ന് നെതന്യാഹു,ഹമാസിന്റെ നാശം കാണാതെ ഈ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ ഭരണകൂടം

ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോള്‍, അന്ന് എന്താണ് സംഭവിച്ചതെന്നതിന്റെ പ്രവര്‍ത്തനരീതി കൂടുതല്‍ വ്യക്തമാകുകയാണ്. ഗാസ മുനമ്പിനെ ചുറ്റിപ്പറ്റിയുള്ള തടയണയില്‍ അതിര്‍ത്തി ലംഘിച്ച 2,000ലധികം ആളുകള്‍ ഇസ്രായേല്‍ പ്രദേശത്തേക്ക് പ്രവേശിച്ചു. ആയിരക്കണക്കിന് സിവിലിയന്മാര്‍ക്കെതിരെയാണ് ഹമാസ് ആക്രണം അഴിച്ചുവിട്ടത്. പലസ്തീന്‍ തീവ്രവാദി സംഘം ഗാസ വേലിയില്‍ നിരത്തിയിരുന്ന ഓട്ടോമാറ്റിക് യന്ത്രത്തോക്കുകളും നിരീക്ഷണ ആന്റിനകളും നിര്‍വീര്യമാക്കി. സമീപ വര്‍ഷങ്ങളില്‍, വേലിക്ക് കീഴില്‍ തുരങ്കങ്ങള്‍ കുഴിക്കുന്നതില്‍ നിന്ന് ഹമാസിനെ തടയാന്‍ ഇസ്രായേല്‍ ഒരു ഭൂഗര്‍ഭ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്തിരുന്നു.. ഇവയെല്ലാം നിര്‍വീര്യമാക്കി ജറുസലേം ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ പ്രദേശത്തിലുടനീളം ഗാസയില്‍ നിന്ന് അയച്ച ആയിരക്കണക്കിന് മിസൈലുകള്‍ ചീറിപ്പാഞ്ഞു. ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മുറാദ് അബു മുറാദ് കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു . ഇപ്പോള്‍ ഒക്ടോബര്‍ ഏഴിന് ഭീകരാക്രമണം നടത്തിയ ഹമാസ് കമാന്‍ഡര്‍ അസം അബൂ റകബയെ വധിച്ചുവെന്ന് ആണ് ഐഡിഎഫ് വ്യക്തമാക്കിയത്
ഭീകരസംഘടനയായ ഹമാസിനോടുള്ള യുദ്ധം രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലേക്കു കൂടുതല്‍ സൈനിക സംഘത്തെ എത്തിച്ചിട്ടുണ്ട്. ഹമാസിനെ കര, നാവിക, വ്യോമമാര്‍ഗത്തിലൂടെ നശിപ്പിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക എന്നതാണു സ്ഥിതി. ആ പരീക്ഷണത്തിലൂടെ നമ്മള്‍ കടന്നുപോവുകയാണ്. ഇത് അവസാനിക്കുന്നത് എങ്ങനെ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇസ്രയേല്‍ വിജയിക്കും. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെയും ഹമാസ് ബന്ദികളാക്കിയവരുടെയും കുടുംബാംഗങ്ങളെ നെതന്യാഹു കണ്ടു. ഹമാസിനെതിരെയുള്ള പോരാട്ടത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുദ്ധക്കളമായി മാറിയിരിക്കുകയാണ് വടക്കന്‍ ഗാസ. ശനിയാഴ്ച രാത്രി മുതല്‍ ഇന്നലെ പുലര്‍ച്ചെ വരെ 450ലേറെ ഹമാസ് കേന്ദ്രങ്ങള്‍ ഇസ്രയേല്‍ തകര്‍ത്തു. നിരവധി ഹമാസ് അംഗങ്ങള്‍ കൊല്ലപ്പെട്ടു. ഗാസയില്‍ തുടരുന്ന സൈനികരുടെ എണ്ണം ഇസ്രയേല്‍ ഉയര്‍ത്തി. ഒക്ടോബര്‍ ഏഴു മുതലിങ്ങോട്ട് തങ്ങളുടെ 331 സൈനികര്‍ മരിച്ചു. വടക്കന്‍ ഗസ്സയിലെ വിവിധ മേഖലകളില്‍ ആക്രമണം നടത്തി. കൂടാതെ ജബാലിയ, ഖാന്‍ യൂനുസ് എന്നിവിടങ്ങളിലും വ്യോമാക്രമണങ്ങളുണ്ടായി. പദ്ധതികള്‍ക്കനുസരിച്ച് സൈനികനടപടി പുരോഗമിക്കുന്നുവെന്നും കരയാക്രമണം വ്യാപിപ്പിക്കുമെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു.
വടക്കന്‍ മേഖലകളില്‍ ഇസ്രയേല്‍ കരസേനയും ടാങ്കുകളും യുദ്ധവിമാനങ്ങളും ശക്തമായ ആക്രമണങ്ങള്‍ തുടരുന്നതിനിടെ മദ്ധ്യ, തെക്കന്‍ മേഖലകളിലെ സഹായ വിതരണ കേന്ദ്രങ്ങളിലേക്ക് ജനക്കൂട്ടം ഇരച്ചുകയറിയത് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കി. നിരവധി വിതരണ, സംഭരണ കേന്ദ്രങ്ങളിലേക്ക് ആയിരക്കണക്കിന് പേര്‍ കടന്നുകയറി ധാന്യമാവുകളും മറ്റും കൊണ്ടുപോയി. ഗാസയിലെ സാമൂഹ്യഘടന തകര്‍ന്നുതുടങ്ങിയതിന്റെ ആശങ്കാജനകമായ അടയാളമാണിതെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി പറഞ്ഞു. അതേസമയം, വെള്ളിയാഴ്ചത്തെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ താറുമാറായ ഗാസയിലെ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ സാവധാനം പുനഃസ്ഥാപിച്ചു തുടങ്ങി. ഔദ്യോഗികമായി കരയുദ്ധം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഗാസയിലെ ശേഷിക്കുന്ന തടസ്സങ്ങള്‍ ഇല്ലാതാക്കുകയാണ് രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം. ഈ ഘട്ടത്തില്‍ കരസേന നടത്തുന്ന ദൗത്യം നീണ്ടതും കഠിനവുമായിരിക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ ഉന്മൂലനം ചെയ്യുക, ബന്ദികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുക എന്നീ ഇരട്ട ദൗത്യങ്ങളാണ് ഇസ്രയേല്‍ സൈന്യത്തിന് ഉള്ളത്.
ആക്രമണം ശക്തമാകുന്നതിനിടെ ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിഅഗതികള്‍ മനസ്സിലാക്കി . പശ്ചിമേഷ്യയിലെ സുരക്ഷയെയും മാനുഷിക സാഹചര്യവും ഇരുവരും ചര്‍ച്ച ചെയ്തു. ഇസ്രായേല്‍ഹമാസ് യുദ്ധം മൂലം പ്രദേശത്ത് തീവ്രവാദം, അക്രമം, സാധാരണക്കാരുടെ മരണങ്ങള്‍ എന്നിവ വര്‍ദ്ധിക്കുന്നതില്‍ ഇരു നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. അടിയന്തരമായി സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും സംഘര്‍ഷം ബാധിച്ചവര്‍ക്ക് മാനുഷികമായ സഹായങ്ങളും മറ്റും എത്തിക്കേണ്ടതിന്റെ ആവശ്യകതയും ഇരുനേതാക്കളും അംഗീകരിച്ചു. അതേസമയം ഗാസയില്‍ ത്രിതല യുദ്ധത്തിന് ഇസ്രയേല്‍ തുടക്കം കുറിച്ചിട്ടുണ്ട്. മരണസംഖ്യ 8,000 കടന്നതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. ശനിയാഴ്ച്ച രാത്രി ഗാസയില്‍ പലയിടങ്ങളിലായി സ്‌ഫോടനം ഉണ്ടായി. ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം നിലച്ചിരിക്കുന്ന ഗാസയില്‍ കടന്ന സേന പിന്‍വാങ്ങിയിട്ടില്ലെന്ന് ഇസ്രേയേല്‍ വ്യക്തമാക്കി. വടക്കന്‍ ഗാസയിലെ ഹമാസിന്റെ 150 ഭൂഗര്‍ഭ സ്ഥാപനങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു.
യുദ്ധത്തിന് മൂന്ന് ഘട്ടങ്ങളുണ്ടെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പാര്‍ലമെന്റ് കമ്മിറ്റിയിലും പറഞ്ഞിരുന്നു. വടക്കന്‍ ഗാസയിലുള്ളവരോട് താല്‍ക്കാലികമായി തെക്ക് ഭാഗത്തേക്ക് മാറുന്നത് ആവശ്യപ്പെട്ട് കൊണ്ട് ഇസ്രായേല്‍ പ്രതിരോധ സേന അടിയന്തര സന്ദേശം പുറത്തിറക്കി. എത്രയും വേഗം തെക്ക് ഭാഗങ്ങളിലേക്ക് പോകണമെന്നും ഇത് വെറുമൊരു മുന്‍കരുതലല്ല, മറിച്ച് അടിയന്തരമായ അഭ്യര്‍ത്ഥനയാണെന്നും ഇസ്രയേലി വക്താവ് വീഡിയോ മുഖാന്തരം അറിയിച്ചു. ആക്രമണത്തിന്റെ തീവ്രത കുറയുന്ന പക്ഷം തിരികെയെത്താമെന്നും വക്താവ് പറഞ്ഞു. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന ഗാസയിലെ ഇന്റര്‍നെറ്റ്‌ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ച് തുടങ്ങി. വെള്ളിയാഴ്ച ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 36 മണിക്കൂറോളം ആശയവിനിമയം തടസപ്പെട്ടിരുന്നു. ആക്രമണത്തില്‍ കമ്മ്യൂണിക്കേഷന്‍ ലൈനുകളും ടവറുകളും തകര്‍ന്നതിനെ തുടര്‍ന്നാണ് ഇന്റര്‍നെറ്റ്‌ഫോണ്‍ സേവനങ്ങള്‍ തടസപ്പെട്ടത്.
https://www.facebook.com/Malayalivartha


























