ഇസ്രയേല്‍-ഹമാസ് യുദ്ധം മുറുകുമ്പോള്‍ പൊട്ടിപ്പുറപ്പെടാന്‍ പോകുന്നത് ലോക മഹായുദ്ധമോ?;രാജ്യങ്ങള്‍ ഇരുചേരികളിലായ് തിരിഞ്ഞ് പോര്‍വിളി,ഇസ്രയേലിനും യുഎസ്സിനുമെതിരെ ഒളിപ്പോരിന് ഇറാന്‍,അറബ് രാജ്യങ്ങള്‍ ഇസ്രയേലിനോട് ഇടയുന്നു,ഹമാസിനെ എങ്ങനെയും തുടച്ചുനീക്കുക അതാണ് നെതന്യാഹുവിന്റെ തീരുമാനം

ഇസ്രായേലിനെ പരോക്ഷമായി വെല്ലുവിളിച്ചുകൊണ്ട് ഇറാന്‍, സിറിയ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ രംഗത്ത് വന്നു. നിലവിലെ സാഹചര്യം ഒരു മഹായുദ്ധത്തിലേക്ക് പ്രവേശിക്കുമോ എന്ന ആശങ്കയില്‍ ലോകം. ഗാസ എന്നറിയപ്പെടുന്ന പ്രദേശം ഈജിപ്തിന്റെയും സിറിയയുടെയും ഇസ്രയേലിന്റെയും ഇടയില്‍ കിടക്കുന്ന ഒരു കൊച്ചു കരപ്രദേശമാണ്. 40 കിലോ മീറ്ററാണ് അതിന്റെ കൂടിയ ദൈര്‍ഘ്യം. അവിടെ താമസിക്കുന്നത് 23 ലക്ഷം ജനങ്ങളാണ്. ഒരു വലിയ നഗരത്തിലുള്ളത്ര ജനസംഖ്യ പോലും ഗാസയില്‍ ഇല്ല. ഗാസയുടെയും പലസ്തീനിന്റെയും രാഷ്ട്രീയ നേതൃത്വം ഇന്ന് ഹമാസ് എന്ന സംഘടനയ്ക്കാണ്. ഹമാസ് ഇതിനു മുമ്പുണ്ടായിരുന്ന പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ പിന്‍ഗാമികളെ പരാജയപ്പെടുത്തിക്കൊണ്ടാണ് തിരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരം പങ്കിട്ടുകൊണ്ടിരിക്കുന്നത്. 132 സീറ്റുള്ള പലസ്തീന്റെ അസംബ്ലിയില്‍ 74 സീറ്റും ഹമാസിന് ലഭിച്ചു. പി.എല്‍.ഒയുടെ നട്ടെല്ലായിരുന്ന ഫത്താഹ് പാര്‍ട്ടി 45 സീറ്റുകളിലേക്ക് ചുരുങ്ങി. തീര്‍ച്ചയായും ഹമാസ് ഒരു മതാധിഷ്ഠിത സംഘടനയാണ്. അവരുടെ പ്രസ്താവനകളില്‍ സെമറ്റിക് വിരുദ്ധ ചുവ വളരെയധികം തുടക്കത്തിലേ ഉണ്ടായിരുന്നു. അവരുടെ ഭാഷ പി.എല്‍.ഒയുടെ ഭാഷയല്ല. പലസ്തീന്‍ എന്ന പ്രദേശം അന്തിമ വിധിദിനം വരെ മുസ്ലീങ്ങളുടേതായിരിക്കും എന്ന് പറയുന്നിടത്തുതന്നെ അവരെത്രമാത്രം മതാധിഷ്ഠിതമായാണ് കാര്യങ്ങളെ കാണുന്നത് എന്നുകാണാം.
ഹമാസിനെ എങ്ങനെയെങ്കിലും തുടച്ചുനീക്കുക എന്നത് ഇസ്രയേല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്തിട്ടും ഹമാസ് അവശേഷിക്കുന്നു എന്ന യാഥാര്‍ഥ്യം ആര്‍ക്കും അവഗണിക്കാന്‍ സാധ്യമല്ല. പലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നം പരിഹരിക്കേണ്ടത് സമകാലീന രാഷ്ട്രീയ ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളില്‍ ഒന്നാണ്. ലോകഗാത്രത്തില്‍ ഉണങ്ങാത്ത മുറിവുപോലെ നില്‍ക്കുകയാണ് പലസ്തീന്‍ പ്രശ്‌നം. ആ മുറിവ് ഉണങ്ങണമെങ്കില്‍ സ്ഥിരമായ ഒരു സെറ്റില്‍മെന്റ് ധാരണ ഉണ്ടാകണം. ഇസ്രയേലിലുള്ളവരെ പൂര്‍ണമായും അവരെവിടെനിന്ന് വന്നുവോ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുക എന്നുള്ളത് പ്രായോഗികമായ കാര്യമല്ല. അതുപോലെ തന്നെ പലസ്തീന്‍ ജനതയെ തുടച്ചുനീക്കുക എന്നുള്ളതും പ്രായോഗികമല്ല.
ഇത്തവണത്തെ ഒക്ടോബര്‍ ഏഴിന്റെ ആക്രമണം ഇതിന് മുമ്പുണ്ടായിരുന്ന പരമ്പരകളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. ഗാസയില്‍നിന്ന് റോക്കറ്റുകള്‍ വിക്ഷേപിക്കുകയും ഒപ്പം നേരത്തേ നുഴഞ്ഞുകയറിയിരുന്ന പലസ്തീന്‍ ഗറില്ലകള്‍ ഇസ്രയേലില്‍ ജനങ്ങള്‍ക്കും ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കുമെതിരേ വെടിയുതിര്‍ക്കുകയുമാണ് ചെയ്തത്. രണ്ടു കൂട്ടരും ആക്രമണങ്ങളില്‍ യുദ്ധത്തിന്റെ മര്യാദകള്‍ പോലും പാലിക്കപ്പെടുന്നില്ല. യുദ്ധം പട്ടാളക്കാര്‍ തമ്മില്‍ നടത്തണം എന്നതാണ് അന്താരാഷ്ട്ര നിയമം. പലസ്തീന്‍ഇസ്രയേല്‍ യുദ്ധം പട്ടാളക്കാര്‍ തമ്മിലുള്ളതല്ല. സാധാരണക്കാരായ മനുഷ്യരെ കൊന്നുകൊണ്ടുള്ളതാണ്. ഇത്തവണ ഇസ്രയേലില്‍ നടത്തിയ യുദ്ധത്തേയും ഇസ്രയേലിലേക്ക് നടന്ന കടന്നുകയറ്റത്തെയും തന്ത്രപരമായ വിജയമെന്ന് ഹമാസ് പറയുമ്പോഴും അവിടെ മരിച്ചുവീണത് സാധാരണ മനുഷ്യരായിരുന്നുവെന്ന കാര്യം വിസ്മരിക്കരുത്.
ഇസ്രായേല്‍ ഗാസില്‍ പ്രവേശിച്ചാല്‍ അതുമായി ബന്ധപ്പെട്ടിട്ടുണ്ടാകുന്ന അനന്തരഫലങ്ങള്‍ ഗുരുതരമായിരിക്കുമെന്നും ഗാസയിലെ പലസ്തീന്‍ ജനതയ്‌ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊല ഈ രീതിയില്‍ തുടരുകയാണെങ്കില്‍ ഇസ്രായേല്‍ മാത്രമല്ല അമേരിക്കയും അതിനു മറുപടി പറയേണ്ടി വരുമെന്നുമാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാ ഹിഹാനിയ പറഞ്ഞത്. പലസ്തീനിലെ വംശഹത്യയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത് അമേരിക്കയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ``പലസ്തീന്‍ മേഖലയില്‍ യുദ്ധമല്ല സമാധാനമാണ് വേണ്ടത്. ഗസയിലെ കൂട്ടക്കൊല തുടരുകയാണെങ്കില്‍ അമേരിക്കയും ഈ തീയില്‍ നിന്ന് രക്ഷപ്പെടില്ല. ലോകസമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് അമേരിക്ക പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ ജനങ്ങളെ യുദ്ധത്തിന്റെ തീയിലേക്ക് എറിയാന്‍ വേണ്ടിയല്ല´´ ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിഹാനിയ പറഞ്ഞു.
അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്റെ സൈനികാഭ്യാസവും നടന്നു . യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മധ്യ ഈസ്ഫഹാന്‍ മേഖലയില്‍ ഇറാന്‍ സൈന്യത്തിന്റെ കരസേന വിഭാഗം രണ്ടു ദിവസത്തെ സൈനിക അഭ്യാസം ആരംഭിച്ചു. ആര്‍മി ഇന്‍ഫെന്‍ഡറി, കവചിത വാഹനങ്ങള്‍, മിസൈലുകള്‍, പീരങ്കികള്‍, ഡ്രോണുകള്‍ എന്നിവ സൈനിക അഭ്യാസത്തില്‍ പങ്കെടുത്തു. ആയുധങ്ങളുടെയും യുദ്ധ ഉപകരണങ്ങളുടെയും പ്രവര്‍ത്തനക്ഷമത വിലയിരുത്താനും ഈ സൈനികാഭ്യാസം വഴി ഉദ്ദേശിക്കുന്നുണ്ട്. ഗാസയില്‍ അതിക്രമം കാണിക്കുന്ന ഇസ്രായേലിന് പിന്തുണ നല്‍കുന്ന അമേരിക്കയ്ക്ക് മറുപടി നല്‍കുന്നതുമായി ബന്ധപ്പെട്ടആദ്യഘട്ടമാണ് ഈ സൈനിക നടപടിയെന്നും നയതന്ത്ര വിദഗ്ധര്‍ കരുതുന്നു.
ഇതിനിടെയാണ് സിറിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം ഉണ്ടയത് ..ഭീകരരുടെ ഒളിത്താവളങ്ങളില്‍ കനത്ത ബോംബക്രമണമാണ് അമേരിക്ക നടത്തിയത് .. ഭീകരര്‍ അമേരിക്കയ്ക്ക് എതിരെ ആക്രമണം നടത്തുകയാണെന്നും അതിനാല്‍ സ്വയം പ്രതിരോധിക്കുന്നതിനാണ് തങ്ങള്‍ വ്യോമാക്രമണം നടത്തിയതെന്നും യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ പിന്തുണയിലാണ് ഭീകരര്‍ തങ്ങളുടെ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതെന്നും അമേരിക്ക ആരോപിച്ചു. ആക്രമണം നടത്തിയ കിഴക്കന്‍ സിറിയയിലെ പ്രദേശങ്ങളിലാണ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ക്ക് ഇറാന്റെ സഹായം ലഭിക്കുന്നുണ്ടെന്നും അമേരിക്കയുടെ ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ സ്വയം പ്രതിരോധത്തിനായാണ് തങ്ങള്‍ തിരിച്ചടിക്കുന്നതെന്നാണ് അമേരിക്കന്‍ വാദം. ചുരുക്കി പറഞ്ഞാല്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ ലോകം മുഴുവന്‍ രണ്ടു ചേരികളായി വിഭജിക്കപ്പെട്ടുകഴിഞ്ഞു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലിനെ പിന്തുണച്ച് രംഗത്തുണ്ട്. അതേസമയം റഷ്യ പലസ്തീനോടാണ് ചായ്‌വ് കാണിക്കുന്നത്. റഷ്യന്‍ ഗവര്‍ണ്‍മെന്റിലെ പല ഉന്നത ഉദ്യോഗസ്ഥരും ഏറെ നാളായി ഹമാസുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇസ്രായേല്‍ തുടര്‍ന്നുവരുന്ന ഗാസാ കൂട്ടക്കൊലയില്‍ റഷ്യ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഹമാസിനെ എതിര്‍ക്കുകയും പലസ്തീന് പിന്തുണ നല്‍കുകയും ചെയ്യുന്ന റഷ്യയുടെ നടപടിയെ വിമര്‍ശിച്ച് അമേരിക്ക രംഗത്തെത്തിയിരുന്നു.
ഇസ്രയേല്‍ അറബ് രാജ്യങ്ങളുമായും പതുക്കെ പതുക്കെ സൗഹൃദം ഉണ്ടാക്കുവാന്‍ തുടങ്ങിയിരുന്നു. അങ്ങനെ ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ദൃഢമായാല്‍ അത് തങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് ഇടയാവുകയില്ല എന്ന തിരിച്ചറിവുകൊണ്ടു കൂടിയായിരിക്കാം ഇസ്രയേലിന് നേരെ ഹമാസ് അസ്ത്രം തൊടുത്തത്. ഹമാസിന് പുറകില്‍ ആരെല്ലാമുണ്ടെന്ന് വ്യക്തമല്ല. ഊഹങ്ങള്‍ മാത്രമാണ് പരന്നുകൊണ്ടിരിക്കുന്നത്. അടി തെറ്റിയ റഷ്യയുടെ പിന്തുണ ഹമാസിന് ലഭിച്ചിരിക്കുമോ എന്ന ചോദ്യം പ്രസക്തമാണ്. കാരണം ഇസ്രയേലിനെ അടിക്കുമ്പോള്‍ കരയുന്നത് അമേരിക്കയാണ്. അമേരിക്കയുടെ സഹായത്തോടെ യുക്രൈന്‍ പിടിച്ചുനില്‍ക്കുന്നു. എങ്കില്‍ ഹമാസിനെ പിന്തുണച്ചാല്‍ എന്ത് എന്ന ചിന്ത റഷ്യക്കുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷേ, അതിനൊന്നും നമ്മുടെ മുന്നില്‍ തെളിവുകളില്ല. ലോകത്തിന് മുന്നില്‍ രണ്ടു യുദ്ധങ്ങള്‍ സജീവമാണ്. യുക്രൈനെ റഷ്യ ആക്രമിച്ചതും ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ മിന്നല്‍ യുദ്ധവും. അതിനു ശേഷം ഇന്നത് സമ്പൂര്‍ണ യുദ്ധമായി മാറിയിട്ടുണ്ട് .. ഇസ്രയേല്‍പലസ്തീന് യുദ്ധവും യുക്രൈന്റഷ്യ യുദ്ധവും ഒരുപോലെ ലോകത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























