ഹമാസ് ഭീകരർ തട്ടിക്കൊണ്ട് പോയ ജർമ്മൻ വനിത ഷാനി ലൂക്ക് കൊല്ലപ്പെട്ടു:- യുവതിയുടെ കുടുംബം സ്ഥിരീകരിച്ചു...

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനിടെ ഹമാസ് തട്ടിക്കൊണ്ടുപോയ ജർമ്മൻ വനിത ഷാനി ലൂക്ക് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഷാനി ലൂക്കിന്റെ മൃതദേഹം ഗാസയിൽ നിന്നും ഇസ്രായേൽ സൈന്യം കണ്ടെത്തി. യുവതിയുടെ കുടുംബവും ഇത് സ്ഥിരീകരിച്ചു. ഒക്ടോബർ 7 ന് ഹമാസ് ഭീകരർ നഗ്നയാക്കി ട്രക്കില്‍ കൊണ്ടുപോയ ഷാനിയുടെ മരണവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ സഹോദരി ആഥി ലൂക്ക് അറിയിക്കുകയായിരുന്നു. ഗാസ അതിർത്തിയിലുള്ള സംഗീത പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു 22 കാരിയായ ഷാനി ലൂക്ക്. ഇവിടെയാണ് ഹമാസിന്റെ ആദ്യ ആക്രമണം നടന്നത്.
പലസ്തീൻ സംഘം പിടികൂടി ഒരു പിക്കപ്പ് ട്രക്കിൽ കൊണ്ടുപോയ ഡസൻ കണക്കിന് ആളുകളിൽ അവളും ഉൾപ്പെട്ടിരുന്നു ഷാനി ലൂക്കിന്റെ അമ്മ തന്നെയാണ് ആദ്യം മകളെ തിരികെ എത്തിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഗാസയിൽ ആയുധധാരികളായ പലസ്തീന്‍ ഭീകരവാദ സംഘടനയായ ഹമാസ് ഒരു പിക്കപ്പ് ട്രക്കിന് പിന്നിൽ അബോധാവസ്ഥയിൽ കിടക്കുന്ന അർദ്ധനഗ്നയായ സ്ത്രീയെയും കൊണ്ട് പരേഡ് നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.
ഹമാസ് ഭീകരർ യുവതിയുടെ പുറത്ത് കയറി ഇരിക്കുന്നതും യുവതിയുടെ ദേഹത്ത് തുപ്പുന്നതും ദൃശ്യങ്ങളിൽ നിന്നും കാണാമായിരുന്നു. ഷാനിയുടെ ലോക്ക് ചെയ്ത മുടിയും ശരീരത്തിലെ വ്യത്യസ്തമായ ടാറ്റുവും കണ്ടായിരുന്നു കുടുംബം വീഡിയോയിൽ നിന്നും യുവതിയെ തിരിച്ചറിഞ്ഞത്. ഇത് ജര്‍മ്മൻ പൗരയായ ഷാനി ലൂക്ക് ആണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് സഹായ അഭ്യർത്ഥനയുമായി അമ്മ എത്തിയത്.
യുവതി കൊല്ലപ്പെട്ടതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നെങ്കിലും ഇസ്രയേൽ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെ യുവതിയുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് പണം നഷ്ടപ്പെട്ടതായി മാതാവ് റിക്കാർഡ ലൂക്ക് വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഷാനിയുടെ മരണവാർത്ത പുറത്ത് വരുന്നത്. എന്നാൽ നിലവിൽ മരിച്ചതായി സ്ഥിരീകരിച്ചെങ്കിലും ലൂക്കിന്റെ മൃതദേഹം ഇതുവരെ ഗാസയിൽ നിന്ന് തിരികെ ലഭിച്ചിട്ടില്ല. ഷാനി ലൂക്കിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ അവരുടെ ജീവൻ രക്ഷിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ഇസ്രായേലി സകാ റെസ്ക്യൂ സർവീസിൽ നിന്ന് ഒരു കത്ത് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായും റിപ്പോർട്ട് ഉണ്ട്.
'ഒരു സംഗീത പരിപാടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഹമാസ് ഭീകരർ പീഡിപ്പിക്കുകയും ഗാസയ്ക്ക് ചുറ്റും പരേഡ് നടത്തുകയും ചെയ്ത ഷാനി അനുഭവിച്ചത് അഗാധമായ ഭീകരതയാണ്. ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു” എന്ന് ലൂക്കിന്റെ മരണവാർത്തയെ തുടർന്ന് ഇസ്രായേൽ സർക്കാർ എക്‌സിൽ പ്രതികരിച്ചു. ഒക്‌ടോബർ ഏഴിനാണ് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം അഴിച്ചുവിടുകയും 1400 പേരെ കൊല്ലുകയും 230 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തത് .
ഇതിന് ശക്തമായ തിരിച്ചടി ഗാസ മുനമ്പിൽ ഇസ്രായേൽ സൈന്യവും നൽകി. ഈ ആക്രമണത്തിൽ 8,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. അതേസമയം ഹമാസിന് അതിശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഇസ്രയേലിനെതിരെയുള്ള ക്രൂരവും അധാര്‍മികവുമായ യുദ്ധമെന്നാണ് ഹമാസിന്റെ ആക്രമണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
കൂടാതെ ഹമാസ് പോരാളികൾ വീടുകളിലേക്ക് ഇരച്ചുകയറിയതായും തങ്ങളുടെ പൗരന്മാരെ കൂട്ടക്കൊല ചെയ്തതായും ഇസ്രായേല്‍ സൈന്യം ആരോപിച്ചിരുന്നു. അതിനിടെ ബന്ദികളാക്കപ്പെട്ട 3 യുവതികളുടെ വീഡിയോ ഹമാസ് പുറത്ത് വിട്ടു.
തടവുകാരെ മോചിപ്പിക്കുന്നത് സാധ്യമായ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്നാണ് ഇവർ വീഡിയോയിൽ ആവശ്യപ്പെടുന്നത്. എന്നാൽ ഹമാസിന്റേത് അങ്ങേയറ്റം ക്രൂരവും നീചവുമായ നീക്കമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു.
https://www.facebook.com/Malayalivartha


























