ഗാസയിലെ നിലവിലെ സ്ഥിതി കരയിക്കുന്നത്... വികാരാധീനനായി പുടിൻ...

ഗാസയിൽ അരങ്ങേറുന്ന മാരകമായ അരാജകത്വത്തിന് ഉത്തരവാദി അമേരിക്കയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ബോംബാക്രമണത്തെക്കുറിച്ച് സംസാരിക്കവെ വികാരാധീനനായാണ് പുടിൻ പ്രതികരിച്ചത്. ഗാസയിലെ നിലവിലെ സ്ഥിതി കരയിക്കുന്നതാണെന്ന് റഷ്യൻ സുരക്ഷാ കൗൺസിൽ അംഗങ്ങളുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കവേ പുതിൻ പറഞ്ഞു. 'രക്തത്തിൽ കുളിച്ചുകിടക്കുന്ന കുഞ്ഞുങ്ങൾ, കുട്ടികളുടെ മൃതദേഹങ്ങൾ, സ്ത്രീകളുടേയും പ്രായമായവരുടേയും കഷ്ടപ്പാടുകൾ, കൊല്ലപ്പെടുന്ന ഡോക്ടർമാർ- ഇത്തരം കാഴ്ചകൾ കാണുമ്പോൾ നിങ്ങളുടെ കണ്ണ് നിറയും.
മറ്റൊരുതരത്തിൽ ഇതിനെ സമീപിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. എന്നാൽ, വൈകാരികമായി കാര്യങ്ങളെ കാണാൻ പാടില്ല', പുതിൻ പറഞ്ഞു. അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്കെതിരേയും പുതിൻ രൂക്ഷവിമർശനം ഉന്നയിച്ചു. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങൾക്ക് കാരണം അമേരിക്കയും മറ്റുപടിഞ്ഞാറൻ രാജ്യങ്ങളുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹമാസിനെ ഉന്മൂലനം ചെയ്യാനായി ഗാസാ മുനമ്പിൽ ഇസ്രയേൽ ബോംബ് വർഷിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, യുക്രൈൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെയെല്ലാം പ്രശ്‌നങ്ങൾക്ക് കാരണം ഇവർ തന്നെയാണെന്നും ആരോപിച്ചു.
'പശ്ചിമേഷ്യയിൽ നിരന്തരം പ്രശ്‌നങ്ങളുണ്ടാകണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഗാസയിൽ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെടുന്ന രാജ്യങ്ങളെ അവർ അധിക്ഷേപിക്കുന്നത്' അമേരിക്കയെ സൂചിപ്പിച്ചുകൊണ്ട് പുതിൻ പറഞ്ഞു. ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്നാണ് റഷ്യയുടെ നിലപാട്. രണ്ട് രാജ്യങ്ങൾ സ്ഥാപിച്ചുകൊണ്ട് ഇസ്രയേൽ -പലസ്തീൻ പ്രശ്‌നം ശാശ്വതമായി പരിഹരിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.
3500ലധികം കുഞ്ഞുങ്ങളുള്‍പ്പെടെ എണ്ണായിത്തിരത്തിലധികം കൊല്ലപ്പെട്ടിട്ടും കര,വ്യോമ,നാവികാക്രമണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേല്‍. എത്ര സമയമെടുത്താലും ഹമാസിനെ അമർച്ച ചെയ്യാതെ യുദ്ധത്തിൽ പിറകോട്ടില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്. ഇതുവരെ 3547 കുഞ്ഞുങ്ങളാണ് ഗാസയിൽ യുദ്ധക്കുരുതിയ്ക്ക് ഇരയായതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകളുമായി ഇറങ്ങിയ ഇറാനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന തെഹ്‍റാന്‍ ടൈംസ് എന്ന ദിനപത്രം നെഞ്ചിടിപ്പോടെയല്ലാതെ കാണാനാവില്ല.
ഏഞ്ചല്‍സ് ഓഫ് ഗാസ എന്ന തലക്കെട്ടോടെയാണ് വിടരും മുന്‍പെ കൊഴിഞ്ഞുപോയ ആ കുഞ്ഞുങ്ങളുടെ പേരുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗസ്സയിലെ കുട്ടികള്‍ കൂടുതൽ ഭയാനകമായ യാഥാർത്ഥ്യത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അത് ദൈനംദിന ജീവിതത്തെ ഒരു പേടിസ്വപ്നമാക്കി മാറ്റിയെന്നും തെഹ്‍റാന്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ഭക്ഷണം, വെള്ളം, ഇന്ധനം,ശുചീകരണം എന്നിവയുള്‍പ്പെടെയുള്ള അത്യാവശ്യ ഘടകങ്ങളുടെ അഭാവവും നിരന്തരമായ ബോംബാക്രമണവും അവരുടെ പ്രദേശത്തെ യുദ്ധക്കളമാക്കി മാറ്റി.
നിരപരാധികളായ കുട്ടികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടവരുടെ എണ്ണം 8000 കവിഞ്ഞു. സാധാരണക്കാരെ ക്രൂരമായി കൊലപ്പെടുത്തിയതിനെ മനുഷ്യത്വരഹിതമാക്കാനും ന്യായീകരിക്കാനും ഇസ്രായേൽ വിപുലമായ ഒരു മാധ്യമ പ്രചാരണം ആരംഭിച്ചതായും ലേഖനം കുറ്റപ്പെടുത്തുന്നു. ലോകം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ആശുപത്രികള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍,മുസ്‍ലിം പള്ളികള്‍, സ്കൂളുകള്‍, മറ്റ് അഭയകേന്ദ്രങ്ങള്‍ എന്നിവയെ ബോധപൂര്‍വം ലക്ഷ്യമിടുന്നു. ഒരു ആക്രമണം ഉണ്ടായാല്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ തിരിച്ചറിയാനായി അവരുടെ പേരുകള്‍ ശരീരത്തില്‍ എഴുതിവയ്ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
സേവ് ദ ചിൽഡ്രൻ എന്ന സർക്കാരിതര സംഘടനയുടെ കണക്കനുസരിച്ച്, കഴിഞ്ഞ നാല് വർഷങ്ങളിൽ ലോകത്ത് കൊല്ലപ്പെട്ടതിനെക്കാൾ കൂടുതൽ ഫലസ്തീൻ കുട്ടികളാണ് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഗാസയിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ നടത്തുന്ന കര ആക്രമണം ഫലസ്തീൻ കുട്ടികൾക്ക് കൂടുതൽ ദുരിതം സമ്മാനിക്കുമെന്ന് ഞായറാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
ഫലസ്തീന്‍ കഴിഞ്ഞ ആഴ്ച പുറത്തുവിട്ട കണക്കില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ബൈഡന്‍റെ പരാമർശങ്ങൾക്ക് മറുപടിയായി, കൊല്ലപ്പെട്ട ഫലസ്തീനികളുടെ പട്ടിക പുറത്തിറക്കിയിരുന്നു. കൊല്ലപ്പെട്ടവരുടെ പേരിനൊപ്പം സര്‍ക്കാര്‍ തിരിച്ചറിയല്‍ നമ്പറും ചേര്‍ത്തിരുന്നു. 150-ലധികം പേജുകളുള്ള പട്ടികയിൽ ഒക്ടോബർ 26 വരെ 7000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























