വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത് ഹമാസിന് മുന്നില്‍ കീഴടങ്ങുന്നതിന് തുല്യം;ഇസ്രയേലിനെ പൈശാചികമായ് കൊന്നൊടുക്കിയ ഭീകരരോട് സന്ധിയില്ല,ഹമാസിന് വേണ്ടി ആരും വക്കാലത്തുമായ് വരണ്ടായെന്ന് നെതന്യാഹു,റഷ്യന്‍ വിമാനത്താവളത്തില്‍ ജൂതന്മാര്‍ക്ക് നേരെ ആക്രമണ ശ്രമം,ഇസ്രയേലി പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റഷ്യയ്ക്ക് കഴിയണമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്

ഇത് യുദ്ധത്തിനുള്ള സമയം ഹമാസ് ഭീകരരുടെ കൂട്ടക്കരച്ചില്‍ ഉയരണം. ഗാസയില്‍ വെടിനിര്‍ത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ കൂട്ടുപിടിച്ച് ഹമാസ് നടത്തുന്നത് ഭീകരപ്രവര്‍ത്തനമാണ്. അതിന് ഹിസ്ബുള്ള ഹൂതിവിമതര്‍ ഭീകരസംഘങ്ങളുടെ കൂട്ടുപിടിക്കുന്നു. ഏറ്റവും പൈശാചികമായാണ് ഹമാസ് ഇസ്രയേലികളെ കൊലപ്പെടുത്തിയത്. ഇനിയും ഇസ്രയേലിന് നേരെ ഒരാക്രമണം നടത്താന്‍ ഹമാസ് മുതിരരുത്. ആ തരത്തിലുള്ള തിരിച്ചടി നല്‍കും. ഹമാസിന് വേണ്ടി ആരും വക്കാലത്തുമായ് വരണ്ടായെന്നാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.
ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണവും കരയുദ്ധവും തുടരുകയാണ്. ഗാസയിലെ പ്രധാന ആശുപത്രികളില്‍ ഒന്ന് ഒഴിയണമെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. അത്യാഹിത വിഭാഗത്തില്‍ അടക്കം നൂറു കണക്കിന് രോഗികള്‍ ഉള്ള ആശുപത്രി ഒഴിയാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആശുപത്രിയുടെ സമീപത്ത് ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ ഹമാസിന്റെ 600 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ അറിയിച്ചു.
ഒക്ടോബര്‍ 7ന് ബന്ദിയാക്കിയ മൂന്ന് പേരുടെ വീഡിയോ ഹമാസ് പുറത്തു വിട്ടു. ഹമാസിന്റെ ആക്രമണത്തില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നതില്‍ നെതന്യാഹു സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും തടവുകാരെ കൈമാറണമെന്നും ബന്ദികള്‍ ആവശ്യപ്പെടുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇസ്രയേല്‍ ജയിലിലുള്ള പലസ്തീനികളെ മോചിപ്പിച്ചാല്‍ ബന്ദികളെ വിട്ടുനല്‍കാമെന്ന് ഹമാസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണം ആരംഭിച്ച ശേഷം ഇതുവരെ 8306 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ ആക്രമണത്തില്‍ 1400 ഇസ്രയേലികള്‍ കൊല്ലപ്പെട്ടു.
അതേസമയം ഗാസയിലെ സ്ഥിതി കൂടുതല്‍ വഷളാവുകയാണെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു. ഗാസയില്‍ ദിവസവും 420 കുട്ടികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നു. ജീവന്‍ നഷ്ടമാകുന്നവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഹമാസ് തടവിലാക്കിയവരുടെ കുടുംബാഗങ്ങളുമായി നെതന്യാഹു കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ശത്രുവിനെ താഴെ നിന്നും മുകളില്‍ നിന്നും നേരിടും എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന നിലപാടില്‍ നിന്ന് ഇസ്രയേല്‍ ഒരിഞ്ച് പോലും പിന്നോട്ടില്ല. നീണ്ടതും പ്രയാസമേറിയതുമായ സൈനിക നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്നാണ് നെതന്യാഹു ടെല്‍ അവീവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ബന്ദികളെ മോചിപ്പിക്കാന്‍ എല്ലാ ശ്രമവും തുടരുമെന്ന് പറയുമ്പോഴും ഇപ്പോഴത്തെ ആക്രമണം ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുന്നു എന്ന ആശങ്ക അവരുടെ ഉറ്റവര്‍ക്കുണ്ട്. അതേസമയം ആക്രമണം കടുപ്പിച്ചാല്‍ ഹമാസ് ബന്ദികളുടെ മോചനത്തിന് നിര്‍ബന്ധിതരാകുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ വിശദീകരണം.
ഇതിനിടെ റഷ്യന്‍ വിമാനത്താവളത്തില്‍ ഇസ്രയേലില്‍നിന്നുള്ള യാത്രക്കാര്‍ക്കുനേരെ ജനക്കൂട്ടത്തിന്റെ ആക്രമണ ശ്രമം. നൂറു കണക്കിന്
ആളുകള്‍ ഇസ്രയേല്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇരച്ചുകയറി കലാപം അഴിച്ചുവിട്ടതോടെ വിമാനത്താവളം അടച്ചു. ഇസ്രായേലിലെ ടെല്‍ അവീവില്‍നിന്നുള്ള വിമാനം റഷ്യയിലെ ഡാഗ്സ്റ്റന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതും നൂറു കണക്കിനു പ്രദേശവാസികള്‍ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ആരും പുറത്തിറങ്ങരുതെന്ന് പൈലറ്റ് നിര്‍ദേശം നല്‍കിയതിനാല്‍ യാത്രക്കാര്‍ ആള്‍ക്കൂട്ടത്തിന്റെ കയ്യില്‍പ്പെട്ടില്ല.
സംഘര്‍ഷം മണിക്കൂറുകളോളം നീണ്ടുനിന്നു. അക്രമസംഭവത്തില്‍ 60 പേര്‍ അറസ്റ്റിലായെന്നും വിമാനത്താവളം അടച്ചുവെന്നും റഷ്യന്‍ അധികൃതര്‍ അറിയിച്ചു. റഷ്യയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയായ ഡാഗ്സ്റ്റനില്‍ ഇസ്രയേലില്‍ നിന്നുള്ള യാത്രക്കാര്‍ക്കുനേരെ ഭീഷണി ഉയര്‍ന്നതിനെതിരെ അമേരിക്ക രംഗത്തെത്തി. ആഗോളതലത്തില്‍ ജൂതവിരുദ്ധ വികാരം വളര്‍ത്താനുള്ള ശ്രമങ്ങള്‍ അപലപിക്കപ്പെടണമെന്ന് അമേരിക്ക പ്രതികരിച്ചു. ഇസ്രയേലി പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റഷ്യയ്ക്ക് കഴിയണമെന്ന് ഇസ്രയേലും പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























