ഹമാസിനെതിരായ ആക്രമണം തുടരുന്നു... ഇസ്രായേല്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു....വ്യാഴാഴ്ച ആദം ബേസിലെ ഇസ്രായേല്‍ പ്രതിരോധ സേനയുടെ മാറോം ബ്രിഗേഡാണ് അദ്ദേഹം സന്ദര്‍ശിച്ചത്...നഗരത്തിന്റെ പ്രാന്തപ്രദേശത്താണെന്നും ഒന്നും ഞങ്ങളെ തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി...

ഹമാസിനെതിരായ ആക്രമണം തുടരുന്നതിനിടെ ഇസ്രായേല്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വ്യാഴാഴ്ച ആദം ബേസിലെ ഇസ്രായേല്‍ പ്രതിരോധ സേനയുടെ മാറോം ബ്രിഗേഡാണ് അദ്ദേഹം സന്ദര്‍ശിച്ചത്. ഇസ്രായേല്‍ സൈന്യം ഗാസ നഗരത്തിന്റെ പ്രാന്തപ്രദേശത്താണെന്നും ഒന്നും ഞങ്ങളെ തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഗാസ മുനമ്പിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കുന്നതും ഭീകരരെ തുരത്തുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് യൂണിറ്റുകളുടെ കമാന്‍ഡര്‍മാര്‍ നെതന്യാഹുവിനോട് വിവരിച്ചു. എലൈറ്റ് യൂണിറ്റുകളുടെ പ്രവര്‍ത്തന ശേഷികളുടെ പ്രദര്‍ശനവും ഗാസയിലെയും വിവിധ അധിക മേഖലകളിലെയും പോരാട്ടങ്ങളില്‍ ഉപയോഗിക്കുന്ന യൂണിറ്റുകളുടെ പ്രത്യേക ഉപകരണങ്ങളുടെ ഉപയോഗവും അദ്ദേഹം പരിശോധിച്ചു.
ഇസ്രായേല്‍ സൈന്യം 'വളരെ ശ്രദ്ധേയമായ വിജയങ്ങള്‍' നേടിയതായി അദ്ദേഹം സൈനികരോട് പറഞ്ഞു. 'ഞങ്ങള്‍ ഇതിനകം ഗാസ സിറ്റിയുടെ പ്രാന്തപ്രദേശത്താണ്. ഞങ്ങള്‍ മുന്നേറുകയാണ്. ഞങ്ങള്‍ക്കും നഷ്ടങ്ങളുണ്ട്. വേദനാജനകമായ നഷ്ടങ്ങളുണ്ട്, കാരണം വീഴുന്ന ഓരോ സൈനികനും ഒരു ലോകമാണ്. ഞങ്ങളുടെ ഹൃദയം അവരുടെ കുടുംബത്തോടൊപ്പമാണ്. എന്നാല്‍ എനിക്ക് ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹമുണ്ട്, ഒരു സൈനികന്‍ ഇപ്പോള്‍ പറഞ്ഞത് പോലെ- ഒന്നും ഞങ്ങളെ തടയില്ല, 'ഇസ്രായേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.ഒക്ടോബര്‍ ഏഴിന് അപ്രതീക്ഷിത ആക്രമണം നടത്തിയ ഹമാസ് ഭീകരര്‍ 1,400 പേരെ കൊല്ലുകയും 240 ലധികം പേരെ ബന്ദികളാക്കിയതായും ഇസ്രായേല്‍ പറയുന്നു. അതേസമയം ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 9,061 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ അധികൃതര്‍ അറിയിച്ചു
ഇതിനിടെ ഒക്ടോബര്‍ 7 ആക്രമണത്തിന് ഉത്തരവാദിയായ ഒരു മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. ഹമാസിന്റെ സെന്‍ട്രല്‍ ജബാലിയ ബറ്റാലിയന്‍ കമാന്‍ഡറായ ഇബ്രാഹിം ബിയാരിയെ വധിച്ചെന്നാണ് ഇസ്രായേല്‍ പ്രതിരോധ സേനയുടെ(ഐഡിഎഫ്) അവകാശവാദം. ഗാസ മുനമ്പിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് ബിയാരി കൊല്ലപ്പെട്ടത്.പ്രദേശത്തെ ഹമാസിന്റെ കേന്ദ്രം തകര്‍ത്തെന്നും ബിയാരിക്കൊപ്പമുണ്ടായിരുന്ന ഒട്ടേറെ ഭീകരരെ വധിച്ചെന്നും ഐഡിഎഫ് എക്‌സിലൂടെ അറിയിച്ചു. സാധാരണക്കാര്‍ അവരുടെ സുരക്ഷയ്ക്കായി തെക്കൻ പ്രദേശങ്ങളിലേക്ക് മാറണമെന്നും സേന ആവര്‍ത്തിച്ചു. അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ബിയാരിക്ക് പുറമെ കുറഞ്ഞത് 50 പലസ്തീനികള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ചികിത്സിക്കാനും ആശുപത്രി ഇടനാഴികളില്‍ ഓപ്പറേഷന്‍ റൂമുകള്‍ സ്ഥാപിക്കാനും ഡോക്ടര്‍മാര്‍ പാടുപെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.ഇതിനിടെ ഗാസയില്‍ ഇസ്രയേലിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ 8000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഇതുവരെയുള്ള കണക്ക്.
14 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം ഹമാസിനെ ഇല്ലാതാക്കുന്നത് വരെ വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ 25-ാം ദിവസമാണ് ഇസ്രായേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചത്. മാരകായുധങ്ങളുമായി കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഇസ്രായേല്‍ സൈനികര്‍ മുന്നോട്ട് നീങ്ങുന്നതും വെടിയുതിര്‍ക്കുന്നതും പുറത്തുവരുന്ന ചിത്രങ്ങളില്‍ കാണാം. ഗാസ നഗരത്തില്‍ എങ്ങും വെടിയുണ്ടകളുടെ ശബ്ദവും തീയും പുകയും മാത്രമാണ്. ഹമാസിനെ ഉന്മൂലനം ചെയ്യാനാണ് ഇസ്രയേല്‍ സൈന്യം ഗാസയിലേക്ക് കടക്കുന്നതെന്നാണ് വാദം. ഗാസയുടെ വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് ഓട്ടോമാറ്റിക് ആയുധങ്ങളുമായി ഇസ്രായേല്‍ സൈന്യം ബാഗുകള്‍ നിറയെ വെടിയുണ്ടകള്‍ തോളില്‍ തൂക്കി കടക്കുന്നത് പുറത്തുവന്ന ചിത്രങ്ങളില്‍ കാണാം. ഇതില്‍ വഴിയൊരുക്കി മുന്നോട്ട് നീങ്ങുന്ന ഇസ്രായേലി സൈന്യത്തിന്റെ ബുള്‍ഡോസറുകളുമുണ്ട്. ഇസ്രയേലി കരസേന ഹമാസിന്റെ താവളങ്ങളെയും പ്രവര്‍ത്തകരെയും തിരിച്ചറിയുന്നു. ഇതിന് പിന്നാലെ വ്യോമാക്രമണത്തില്‍ ഈ താവളങ്ങള്‍ നശിപ്പിക്കപ്പെടുകയാണ്.
ഇതുകൂടാതെ കരസേനയും ഹമാസ് പ്രവര്‍ത്തകരെ നേരിട്ട് നേരിടുന്നുണ്ട്. ഗാസ മുനമ്പിലാണ് ഈ പോരാട്ടം നടക്കുന്നത്.ആക്രമണം വരും കാലങ്ങളില്‍ ശക്തമാക്കുമെന്ന് അഡ്മിറല്‍ ഡാനിയേല്‍ പറഞ്ഞു.ബന്ദികളെ മോചിപ്പിക്കുക എന്നത് നമ്മുടെ പരമോന്നത ദേശീയ ദൗത്യമാണ്. ഗാസ മുനമ്പിലെ കരയിലൂടെയുള്ള ആക്രമണത്തിന് ഈ ലക്ഷ്യവുമുണ്ട്. ബന്ദി വിഷയം ഒരു ദേശീയ പ്രശ്നം മാത്രമല്ല.ഇതൊരു ആഗോള പ്രശ്നമാണ്. കുട്ടികളും സ്ത്രീകളും പ്രായമായവരും ഇസ്രായേലികളും മറ്റ് രാജ്യങ്ങളിലെ പൗരന്മാരും യുദ്ധക്കുറ്റങ്ങള്‍ ചെയ്ത ഒരു സംഘടനയുടെ ബന്ദികളാക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























