ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇസ്രായേലിന് പൂർണ അവകാശമുണ്ട്....ഒരു രാജ്യവും തന്റെ പൗരന്മാർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ സഹകരിക്കില്ല.... ഇസ്രായേലിന്റെ ഈ ചെറുത്തുനിൽപ്പിനെ തുടർന്നും പിന്തുണയ്ക്കും...ഇന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും...

ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇസ്രായേലിന് പൂർണ അവകാശമുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഒരു രാജ്യവും തന്റെ പൗരന്മാർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ സഹകരിക്കില്ല. ഇസ്രായേലിന്റെ ഈ ചെറുത്തുനിൽപ്പിനെ തുടർന്നും പിന്തുണക്കുമെന്നും ബ്ലിങ്കൻ വ്യക്തമാക്കി. ഇസ്രായേൽ സന്ദർശനത്തിനായി ടെൽഅവീവിൽ എത്തിയപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീകളെയും കുട്ടികളെയും യുദ്ധമുഖത്ത് മനുഷ്യ കവചങ്ങളായി ഹമാസ് ഉപയോഗിക്കുന്നുണ്ട്. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഒളിപ്പിക്കാനായി അവർ പള്ളികളും സ്‌കൂളുകളും ആശുപത്രികളും ഉപയോഗിക്കുന്നു. ഇത് അംഗീകരിക്കാൻ സാധിക്കില്ല. എന്നിരുന്നാലും യുദ്ധത്തിൽ നിന്നും സാധാരണ ജനങ്ങളെ രക്ഷിക്കുക എന്നതിനാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
യുഎസ് അതിന് പ്രതിജ്ഞാ ബദ്ധമാണെന്നും ബ്ലിങ്കൻ പറഞ്ഞു.ഇത് രണ്ടാം തവണയാണ് ബ്ലിങ്കൻ യുദ്ധം ആരംഭിച്ച ശേഷം ഇസ്രായേലിൽ എത്തുന്നത്. അറബ് രാജ്യങ്ങളും യൂറോപ്യൻ ശക്തികളും വെടി നിർത്തൽ നടപ്പിലാക്കാൻ അമേരിക്ക ഇടപെടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബ്ലിങ്കന്റെ സന്ദർശനം എന്നതാണ് ശ്രദ്ധേയം. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ബ്ലിങ്കൻ ആവശ്യം ഉന്നയിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.എന്തു സമ്മർദ്ദം നേരിട്ടാലും യുദ്ധത്തിൽ നിന്നും പിന്മാറില്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്. കരയുദ്ധം വ്യാപിപ്പിച്ച ഇസ്രായേൽ സൈന്യം നിലവിൽ ഗാസ സിറ്റി കേന്ദ്രാകരിച്ചാണ് ഹമാസിനെതിരെ പോരാട്ടം നടത്തുന്നത്. യുദ്ധത്തിൽ മരണ സംഖ്യ 10,000 കടന്നതായാണ് റിപ്പോർട്ടുകൾ.ഗാസ മുനമ്പിലെ ആശുപത്രികള്‍ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്നത് നൂറുകണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.
ഗാസയില്‍ അരങ്ങേറുന്ന ഭീകരത വിവരിക്കാന്‍ ഞങ്ങള്‍ക്ക് വാക്കുകള്‍ ഇല്ല. ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ''ഗാസ സിറ്റിയിലും വടക്കന്‍ ഗാസയിലും ഇരുപത്തിമൂന്ന് ആശുപത്രികള്‍ ഒഴിയണമെന്നാണ് ഉത്തരവ്. ഈ സാഹചര്യങ്ങളില്‍ നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നൂറുകണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാക്കും,'' അദ്ദേഹം പറഞ്ഞു.ജനീവയില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍, പരിക്കേറ്റ ആയിരക്കണക്കിന് ആളുകളെയും മറ്റ് രോഗികളെയും സഹായിക്കാന്‍ മാനുഷികമായ പരിഗണന നല്‍കി ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്നും ടെഡ്രോസ് ആവര്‍ത്തിച്ചു.ഗാസയില്‍ 8,500-ലധികവും ഇസ്രായേലില്‍ 1,400-ലധികം പേര്‍ ഉള്‍പ്പെടെ 10,000-ത്തിലധികം ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇരുവശത്തും കൊല്ലപ്പെട്ടതിലേറെയും സ്ത്രീകളും കുട്ടികളുമാണ്.
21,000-ലധികം ആളുകള്‍ക്ക് പരിക്കേറ്റു, കൂടാതെ 1.4 ദശലക്ഷം പേര്‍ ഗാസയില്‍ പലായനം ചെയ്യപ്പെട്ടു. ഗാസയിലെ സ്ഥിതി വളരെ പരിതാപകരമാണ്. ആശുപത്രികള്‍ തിങ്ങിനിറഞ്ഞതും, മോര്‍ഗുകള്‍ നിറഞ്ഞു കവിഞ്ഞതും, അനസ്‌തേഷ്യയില്ലാതെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തുന്നതുമൊക്കെ ചിന്തിക്കാന്‍ പോലുമാകില്ല. ടോയ്ലറ്റുകള്‍ നിറഞ്ഞ് കവിഞ്ഞൊഴുകുന്നത് മറ്റ് രോഗങ്ങള്‍ പടരാന്‍ സാധ്യത കൂട്ടുന്നു. ഇസ്രായേലി ബന്ദികളില്‍ പലര്‍ക്കും വൈദ്യസഹായം ആവശ്യമാണ്. അവരെ ഹമാസ് മോചിപ്പിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തതിനാല്‍ ജനങ്ങളെ സഹായിക്കാന്‍ യുഎന്‍ ഏജന്‍സി പാടുപെടുകയാണെന്ന് എമര്‍ജന്‍സി ഡയറക്ടര്‍ ഡോ.മൈക്ക് റയാന്‍ പറഞ്ഞു. ഗാസയില്‍ പ്രവേശിക്കുന്ന ഏതെങ്കിലും അന്താരാഷ്ട്ര ജീവനക്കാര്‍ക്കോ ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ക്കോ സുരക്ഷാ ഗ്യാരണ്ടികള്‍ ആവശ്യമാണ്. ഞങ്ങളെ യുദ്ധത്തില്‍ ഉപകരണമാക്കില്ല. ഞങ്ങള്‍ ഇതില്‍ കക്ഷിയാകില്ല.. ജീവന്‍ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ജോലിയെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























