ഹമാസ് പിടികൂടിയ തടവുകാരെ തിരയാൻ ഗാസയ്ക്ക് മുകളിലൂടെ നിരീക്ഷണ ഡ്രോണുകൾ പറത്തി അമേരിക്ക:- ഗാസ സിറ്റിയെ വളഞ്ഞ് ഇസ്രായേൽ...

ഒക്ടോബർ 7 ന് ഇസ്രയേലിനെതിരായ ആക്രമണത്തെ തുടർന്ന് ഹമാസ് പിടികൂടിയ തടവുകാരെ തിരയാനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്ക ഗാസയ്ക്ക് മുകളിലൂടെ നിരീക്ഷണ ഡ്രോണുകൾ പറത്തുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ. ഒരാഴ്ചയിലേറെയായി തങ്ങൾ ഡ്രോൺ വിമാനങ്ങൾ പറത്തുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. ഹമാസിന്റെ വിപുലമായ തുരങ്ക ശൃംഖലയിൽ 200-ലധികം ആളുകളിൽ 10 അമേരിക്കക്കാരും, ബന്ദികളാക്കപ്പെട്ടതായി കരുതുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ ഫലസ്തീൻ എൻക്ലേവിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9,061 ആയി ഉയർന്നു. ഇന്ന് പുലർച്ചെ ഇസ്രായേൽ ഗാസയിൽ മാരകമായ വ്യോമാക്രമണം നടത്തുകയും ചെയ്തു. ഇസ്രായേലിൽ 1400-ലധികം പേർ കൊല്ലപ്പെട്ടു. 19 സൈനികരും കരയുദ്ധത്തിൽ കൊല്ലപ്പെട്ടു. ഇസ്രായേൽ സൈന്യം ഗാസ സിറ്റിയെ വളഞ്ഞു. ഗാസയിൽ നിന്ന് ഹമാസ് ഭീകരവാദം തുടച്ച് നീക്കുന്നത് വരെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ വ്യക്തമാക്കിട്ടുണ്ട്. ഇത് നിലനിൽപ്പിന്റെ പോരാട്ടമാണെന്ന് ഇസ്രയേൽ വിദേശകാര്യ വക്താവ് ലിയോർ ഹയാത്ത് വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ 7നാണ് ഇസ്രയേൽ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. മൃഗീയമായി ആക്രമിക്കപ്പെട്ടതിന് ശേഷം, സ്വയം പ്രതിരോധം എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇസ്രയേൽ യുദ്ധം ചെയ്യുന്നത്. ഗാസ മുനമ്പിൽ നിന്ന് ഹമാസ് ഭരണവും ഹമാസ് ഭീകരതയും ഉന്മൂലനം ചെയ്യുന്നത് വരെ യുദ്ധം തുടരുമെന്ന് ഹയാത്ത് പറഞ്ഞു. ഇത് അതിജീവനത്തിന്റെ പോരാട്ടമാണ്.
ഇപ്പോൾ ഈ യുദ്ധം ചെയ്തില്ലെങ്കിൽ ഹമാസ് മനുഷ്യക്കുരുതി തുടരും. ഒക്ടോബർ 7 ആക്രമണം പോലെ ഇനിയും ആക്രമണങ്ങൾ നടത്തുമെന്ന് ഹമാസ് പരസ്യമായി വെല്ലുവിളിച്ചതാണ്. ഇനി ഇത്തരം പ്രവൃത്തികൾക്ക് നേതൃത്വം നൽകാൻ ഹമാസിനെ ഈ ഭൂമുഖത്ത് അവശേഷിപ്പിക്കുകയില്ലാ എന്ന് ഇസ്രയേൽ വിദേശകാര്യ വക്താവ് ലിയോർ ഹയാത്ത് പറഞ്ഞു.
അതേ സമയം യുദ്ധം വ്യാപിച്ചേക്കുമെന്ന ആശങ്ക ശക്തമായതോടെ താൽക്കാലിക വെടിനിർത്തലിന് ഇസ്രായേൽ ഒരുങ്ങുന്നതായും റിപ്പോർട്ട് ഉണ്ട്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ ഇന്ന് ഇസ്രായേലിൽ എത്താനിരിക്കെ, ഗാസയിലേയ്ക്ക് കൂടുതൽ സഹായം എത്തിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും.
ലബനാൻ അതിർത്തിയിൽ ആക്രമണം കൂടുതൽ ശക്തമായിരിക്കെ, ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല ഇന്ന് വൈകീട്ട് സുപ്രധാന പ്രഖ്യാപനം നടത്തും. അമേരിക്കയുടെ അഭ്യർഥന മാനിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഗാസയിൽ താൽക്കാലിക വെടിനിർത്തലിന് അനുമതി നൽകിയേക്കുമെന്ന് ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ സൂചിപ്പിക്കുന്നു.
ഗാസയിൽ നിരവധി ആശുപത്രികളുടെ പ്രവർത്തനം നിർത്തിയിരിക്കെ, ഗാസയിലേയ്ക്ക് ഇന്ധനം എത്തിക്കാൻ ഇസ്രായേലിനെ അമേരിക്ക പ്രേരിപ്പിച്ചേക്കും. ഇസ്രായേലിൽ എത്തുന്ന ആൻറണി ബ്ലിങ്കന്‍ ജോർദാൻ നേതാക്കളുമായും ചർച്ച നടത്തും. ഗാസയിൽ തുടരുന്ന കുരുതി അമേരിക്കൻ അനുകൂല രാജ്യങ്ങളെയും മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
അതിനിടെ, ഗാസ നഗരം പൂർണമായും വളഞ്ഞതായി ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നുണ്ട്. ജെനിൻ ക്യാമ്പ് പരിസരത്ത് ഹമാസും ഇസ്രായേൽ സ്പെഷ്യൽ ഫോഴ്സും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്ന് വെളുപ്പിനും തുടർന്നു. ബന്ദികളുടെ മോചനവും ഹമാസിനെ അമർച്ച ചെയ്യലും ലക്ഷ്യമിട്ടുള്ള സൈനിക നീക്കം കൃത്യമായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി പറഞ്ഞു.
എന്നാൽ, അജയ്യമായ പ്രതിരോധം തുടരുമെന്നും ഇസ്രായേലിന്‍റെ കുരുതിക്ക് പകരം ചോദിക്കുമെന്നും ഹമാസ് വ്യക്തമാക്കി. കരയുദ്ധത്തിൽ ഇതിനകം 20 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഗാസ തുടർന്നാൽ യുദ്ധവ്യാപ്തി ഉറപ്പാണെന്ന് പടിഞ്ഞാറൻ രാജ്യങ്ങൾ ഇസ്രായേലിന് മുന്നറിയിപ്പ് നല്കിട്ടുണ്ട്.
https://www.facebook.com/Malayalivartha
























