ഗാസ നഗരത്തെ പൂർണമായി വളഞ്ഞ് ഇസ്രായേൽ സൈന്യം; ഏറ്റുമുട്ടലിൽ നാല് സൈനികർ കൂടെ കൊല്ലപ്പെട്ടു...

ഗാസ മുനമ്പിൽ ഫലസ്തീൻ സായുധ ഗ്രൂപ്പുകളുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് നാല് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വടക്കൻ മേഖലയിലെ ഗാസ സിറ്റി വളഞ്ഞതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടിരുന്നു. ജെനിൻ ക്യാമ്പ് പരിസരത്ത് ഹമാസും ഇസ്രായേൽ സ്പെഷ്യൽ ഫോഴ്സും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്ന് വെളുപ്പിന് തുടർന്നിരുന്നു. ഗാസ മുനമ്പിൽ കര ആക്രമണം നടത്തിയതിന് ശേഷം കുറഞ്ഞത് 19 ഇസ്രായേലി സൈനികരെങ്കിലും കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം റിപ്പോർട്ട് ചെയ്തിരുന്നു. ക്ടോബർ 7 ന് യുദ്ധം ആരംഭിച്ചതിനു ശേഷം, 335 ലധികം സൈനികർ പോരാട്ടത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ജനനിബിഡമായ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് സൈന്യം എത്തിയ സ്ഥിതിയ്ക്ക് മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ഹമാസ് പ്രവർത്തകർ ഗാസ സിറ്റിയിലെ ഭൂഗർഭ തുരങ്കങ്ങൾക്കു പുറമേ സാധാരണക്കാരുടെ വീടുകളിൽ ഒളിച്ചുപാർത്തും ആക്രമണം നടത്തുകയാണെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്.
ഇതു നേരിടാൻ ഇസ്രയേൽ സൈന്യം വീടുകളിലേക്ക് ഇരച്ചുകയറുമെന്ന് ആശങ്കയുണ്ട്. മധ്യ ഗാസയിലെ ബുറേജിലുള്ള അഭയാർഥി ക്യാംപിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. മിസൈൽ പതിച്ചതിനെത്തുടർന്നു തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താൻ ശ്രമം തുടരുകയാണ്.
തുരങ്കങ്ങളിൽ നിന്ന് സ്ഫോടക വസ്തുക്കളെറിഞ്ഞും പുറത്തിറങ്ങി വെടിയുതിർത്തും വഴിയിൽ കുഴി ബോംബ് കൊണ്ട്, കെണിയൊരുക്കിയും സേനയുടെ മുന്നേറ്റം തടയാനാണ് ഹമാസ് ശ്രമിക്കുന്നത്. ഗറില യുദ്ധത്തിന്റെ വിഡിയോകൾ ഹമാസ് തന്നെ പുറത്ത് വിട്ടിട്ടുണ്ട്. സൈനിക മുന്നേറ്റത്തിന്റെ ദൃശ്യങ്ങൾ ഇസ്രയേലും പങ്കുവച്ചു. കടലിൽ നിന്നും ആകാശത്തുനിന്നുമുള്ള മിസൈൽ ആക്രമണത്തിന്‍റെ പിന്തുണയോടെയാണ് ഇസ്രായേൽ കരസേന ഗാസയിൽ നിലയുറപ്പിച്ചത്.
24 മണിക്കൂറിനുള്ളിൽ 130 ഹമാസ് പോരാളികളെ വധിച്ചെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. ഹമാസിന്‍റെ റോക്കറ്റ് ലോഞ്ചിങ് സൈറ്റുകൾ, ആയുധ ശാലകൾ, തുരങ്കങ്ങൾ എന്നിവ തകർക്കാനുള്ള ഓപ്പറേഷനുമായി മുന്നോട്ടുപോകുമെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു. അതിനിടെ ബന്ദികളാക്കിയവരെ തിരഞ്ഞ് കണ്ടുപിടിക്കാനായി ഗാസ മുനമ്പിൽ യുഎസ് മിലിട്ടറി ഫ്ലയിംഗ് നിരീക്ഷണ ഡ്രോണുകൾ പറത്തി.
ഹമാസ് അപ്രതീക്ഷിത ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഫ്ലയിംഗ് ഡ്രോണുകൾ മേഖലയിൽ സജീവമാണെന്ന് പെന്റഗൺ അധികൃതർ പറഞ്ഞു. ഇരുനൂറോളം ബന്ധികൾക്കൊപ്പം പത്ത് അമേരിക്കക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് യുഎസ് മിലിട്ടറി ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഗാസയെ കീഴ്പ്പെടുത്താൻ ഇസ്രായേലിന് സാധിക്കില്ലെന്നും അധിനിവേശ സൈനികരുടെ മടക്കം ശവപ്പെട്ടിയിലായിരിക്കുമെന്നും എന്നാണ് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സം ബ്രിഗേഡ്സ് പറഞ്ഞത്.
ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9,061 ആയി. ഇതിൽ 3,760 പേർ കുട്ടികളും 2326 പേർ സ്ത്രീകളുമാണ്. പരിക്കേറ്റവരുടെ എണ്ണം 32,000. ഇതിൽ 6360 കുട്ടികളും 4891 സ്ത്രീകളും ഉൾപ്പെടുന്നു. ഇസ്രായേൽ ആക്രമണം ആരംഭിച്ചത് മുതൽ 10 മിനിട്ടിൽ ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഗാസയിൽ 1020 കുട്ടികൾ ഉൾപ്പെടെ 2030 പേരെ കാണാതായി. 4000 പേർ ഇസ്രായേലിന്‍റെ തടങ്കലിലാണ്. ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ 132 പേർ കൊല്ലപ്പെട്ടു. 2000 പേർക്ക് പരിക്കേറ്റു. 1900 പേരെ ഇസ്രായേൽ തടങ്കലിലാണ്. രണ്ടു തടവുകാർ ഇസ്രായേൽ കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെടുകയും ചെയ്തു. ഗാസയിൽ നിന്ന് ഹമാസ് ഭീകരവാദം തുടച്ച് നീക്കുന്നത് വരെ യുദ്ധം തുടരുമെന്നാണ് ഇസ്രയേൽ പ്രതികരിച്ചത്. ഇത് നിലനിൽപ്പിന്റെ പോരാട്ടമാണെന്ന് ഇസ്രയേൽ വിദേശകാര്യ വക്താവ് ലിയോർ ഹയാത്തും വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























