ഗാസയില്‍ ഇസ്രായേല്‍ പതാക ഉയര്‍ത്തുന്നു..ഹമാസിനെ തീര്‍ക്കും ഇന്ന് തുരങ്കത്തിലേക്ക്

പാലസ്തീന് ആധിപത്യത്തിലുള്ള ഗാസ പിടിച്ചെടുത്ത് ഇന്നു വൈകുന്നേരത്തോടെ ഇസ്രായേല്‍ സൈന്യം ഇസ്രായിലിന്റെ ദേശീയപതാക ഉയര്‍ത്തും. ഗാസ മുനമ്പിന്റെ അതിരുകളില്‍ അപ്പാടെ അന്‍പതിനായിരത്തിലേറെ ഇസ്രായേലി ഭടന്‍മാര്‍ നിരന്നിരിക്കുന്നു. ആകാശത്തുനിന്നും ഇനി ബോംബിംഗ് ആവശ്യമില്ലാത്ത വിധം ഗാസയിലെ കെട്ടിടങ്ങള്‍ ഏറെയും ഒരാഴ്ചയ്ക്കുള്ളില്‍ ഇസ്രായേല്‍ നാമാവശേഷമാക്കിയിരുന്നു. ഇനി ഗാസയില്‍ അവശേഷിക്കുന്ന ഹമാസുകളെ നേര്‍ക്കു നേര്‍ പോരാടി തോല്‍പിക്കാനുള്ള തയാറെടുപ്പിലാണ് ഗാസാ സിറ്റി ഇന്നലെ രാത്രിയോടെ ഇസ്രായേല്‍ വളഞ്ഞിരിക്കുന്നത്.
ഇവിടെ അവശേഷിക്കുന്ന പാലസ്തീനികളോട് പ്രദേശം വിടാനുള്ള അന്ത്യശാസന സമയം കഴിഞ്ഞിരിക്കെ ഇനി ഗാസയില്‍ അധിനിവേശം മാത്രമേയുള്ളുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രസ്താവിച്ചിരിക്കുന്നു.
തുരങ്കങ്ങളില്‍നിന്ന് സ്‌ഫോടകവസ്തുക്കളെറിഞ്ഞും വെടിയുതിര്‍ത്തും വഴിയില്‍ കുഴിബോംബ് കെണിയൊരുക്കിയും ഇസ്രായേല്‍ സേനയുടെ മുന്നേറ്റം തടയാനാണ് ഹമാസ് നിലവില്‍ ശ്രമിക്കുന്നത്.
ഗാസ സിറ്റിയെ വടക്കു കിഴക്ക്, വടക്കു പടിഞ്ഞാറ്, തെക്കു ദിശകളില്‍നിന്നു വളഞ്ഞാണ് ഇസ്രയേല്‍ സൈന്യം മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇന്നു വരെ പോരാട്ടത്തില്‍ മരണം ഒന്‍പതിനായിരം പിന്നിട്ടു. ഇന്നോ നാളെയോ മരണം പതിനായിരം കടക്കും. ഗാസയില്‍ ഹമാസിന്റെ ചെറുത്തുനില്‍പ്പുണ്ടായാല്‍ ഇസ്രായേല്‍ ബോംബുവര്‍ഷം ശക്തമാക്കും. അങ്ങനെയെങ്കില്‍ മരണസംഖ്യ പതിനായിരത്തിനു മുകളിലേക്ക് ഉയരാനാണ് നിലവിലെ സാഹചര്യം.
ഗാസയില്‍ ഇതിനകം 3,760 കുട്ടിള്‍ ഉള്‍പ്പെടെ 9,061 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് പറയുന്നു. 32,000 പേര്‍ക്കു പരുക്കേറ്റു. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ജബാലിയയ്ക്കു നേര്‍ക്ക് ഇസ്രയേല്‍ രണ്ടുദിവസത്തിനിടെ രണ്ടുവട്ടം ആക്രമണം നടത്തിയിരുന്നു. 400 പേര്‍ക്കാണ് ഇതില്‍ ജീവന്‍ നഷ്ടപ്പെട്ടത്.കഴിഞ്ഞ മാസം ഏഴിനാരംഭിച്ച സംഘര്‍ഷത്തില്‍ ഇസ്രയേലില്‍ ഇതുവരെ 1400 പേരാണു കൊല്ലപ്പെട്ടത്. ഗാസയില്‍ കടന്ന് ആക്രമണം ആരംഭിച്ചതു മുതല്‍ 17 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു.
ഗാസയെ വകഞ്ഞെടുക്കുന്നതിനു പിന്നാലെ ഇസ്രായേല്‍ സൈന്യം ഹമാസുകള്‍ ഒളിച്ചിരിക്കുന്ന തുരങ്ങളിലേക്ക് കടന്നു കയറും. ഇതോടെ ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധത്തിന്റെ മൂന്നാം അങ്കവും മൂന്നാംമുറയും ഇസ്രായേല്‍ പ്രയോഗിച്ചുതുടങ്ങും. ഒരൊറ്റ ഹമാസ് പോരാളിയെയും അവശേഷിപ്പിക്കാത്ത വിധം ഹമാസുകളെ തുരങ്കത്തിനുള്ളില്‍തന്നെ വക വരുത്താനാണ് ഇസ്രായേലിന്റെ നീക്കം. തുരങ്കം ഘട്ടംഘട്ടമായി ബോംബിട്ടു തകര്‍ക്കുമോ അതോ ഹമാസുകളെ വിഷപ്പുകയില്‍ വധിക്കുമോ എന്നതാണ് ഇനി കാണാനുള്ളത്.
ഹമാസിന്റെ തുരങ്കങ്ങള്‍ അതേ പടി പിടിച്ചെടുത്ത് അതിന്റെ നിര്‍മാണ സാങ്കേതവിദ്യയും ആയുധങ്ങളുടെ ഘടനയും ഏതൊക്കെ രാജ്യങ്ങളുടെ സഹായം തുരങ്കനിര്‍മാണത്തില്‍ ഉണ്ടായെന്ന് കണ്ടെത്തുകയുമാണ് ഇസ്രായേല്‍ ചാരസംഘടന മൊസാദിന്റെ ലക്ഷ്യം. എന്നാല്‍ ഈ തുരങ്കം ഇനി അവശേഷിക്കരുതെന്നാണ് നെതന്യാഹുവിന്റെ താല്‍പര്യം. തുരങ്കം നിലനിന്നാല്‍ യുദ്ധത്തിനശേഷം യുഎന്‍ ഇടപെടലലില്‍ ഇത് പാലസ്തീന് വിട്ടുകൊടുക്കേണ്ടിവന്നാല്‍ നാളെയും ഭീഷണിയാകുമെന്നാണ് നെതന്യാഹു പറയുന്നത്. ഗാസ നഗരം വളയുന്നത് ഇസ്രായേല്‍ സൈനികര്‍ പൂര്‍ത്തിയാക്കിയതായി ഇസ്രായേല്‍ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. വെടിനിര്‍ത്തല്‍ എന്ന ആശയം നിലവില്‍ തങ്ങളുടെ മുന്നില്‍ ഇല്ലെന്നും സേന പറയുന്നു. അതേ സമയം ഗാസ വളഞ്ഞാല്‍ ഇസ്രായേല്‍ കരസേന കറുത്ത പെട്ടികളിലായിരിക്കും മടങ്ങി പോകുക എന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി.
ഇന്നു രാവിലെ മുതല്‍ ഹമാസ് കേന്ദ്രങ്ങള്‍ക്കും താവളങ്ങള്‍ക്കും നേരെ കനത്ത ആക്രമണമാണ് നടക്കുന്നത്. ഗാസയിലെ മിക്ക സ്‌കൂള്‍ കെട്ടിടങ്ങളും ആക്രമണത്തില്‍ തകര്‍ന്നു. ലബനോന്‍ അതിര്‍ത്തിയിലും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
ഹമാസ് ബന്ദികളാക്കിയ, സൈനികരും സാധാരണക്കാരും ഉള്‍പ്പെടെയുള്ള 240 പേരെ മോചിപ്പിക്കാനുള്ള നീക്കത്തിലാണ് ഇസ്രയേല്‍ സൈന്യം. ബന്ദികളാക്കിയവരെ കണ്ടെത്തുന്നതിനായി അമേരിക്ക ഗാസയ്ക്ക് മുകളിലൂടെ ഡ്രോണുകള്‍ പറത്തുന്നുണ്ട്. ഒക്ടോബര്‍ ഏഴിന് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയാണ് ഹമാസ് ഇവരെ തട്ടിക്കൊണ്ടുപോയത്.
വടക്കന്‍ ഗാസയില്‍ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ പരിക്കേറ്റ നൂറുകണക്കിന് വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ റാഫ അതിര്‍ത്തിവഴി ഈജിപ്തിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്. 21 പാലസ്തീനികളും 72 കുട്ടികളും ഉള്‍പ്പെടെ 344 വിദേശപൗരന്മാരും അതിര്‍ത്തികടന്ന് എത്തിയതായി ഈജിപ്ത് അറിയിച്ചു.
ഇന്നലെ 400 പേരെ മാത്രമാണ് ഈജിപ്തിലേക്കു കടക്കാന്‍ അനുവദിച്ചത്. ബുധനാഴ്ച 320 പേര്‍ അതിര്‍ത്തി കടന്നു. പട്ടികയില്‍ ഇടംനേടിവരിലേറെയും അമേരിക്കന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവരാണ്.
ഹമാസ് പോരാളികള്‍ ഗാസ സിറ്റിയിലെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ക്കു പുറമേ സാധാരണക്കാരുടെ വീടുകളില്‍ ഒളിച്ചുപാര്‍ത്തും ആക്രമണം നടത്തുകയാണെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഇതു നേരിടാന്‍ ഇസ്രായേല്‍ സൈന്യം വീടുകളില്‍ പരിശോധന തുടങ്ങിയിരിക്കുകയാണ്.
ഗാസയില്‍ ഇന്ധനവും വെള്ളവും എത്തിക്കാന്‍ ഒരാഴ്ചയായി ഇസ്രയേല്‍ അനുവദിക്കുന്നില്ല. ഇന്ധനം അനുവദിച്ചാല്‍ ഹമാസ് അതു സൈനിക ആവശ്യത്തിനായി ഉപയോഗിക്കുമെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഗാസാ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫയില്‍ ഇന്നു കൂടി പ്രവര്‍ത്തിക്കാനുള്ള വൈദ്യുതി മാത്രമാണു ബാക്കിയുളളത്. ഇവിടെ ഒട്ടേറെ രോഗികള്‍ അത്യാസന്ന നിലയിലാണ്. ഇവരെ തുര്‍ക്കിയിലേക്കു മാറ്റാന്‍ ശ്രമം നടക്കുകയാണ്.
https://www.facebook.com/Malayalivartha
























