യുദ്ധം വ്യാപിച്ചേക്കുമെന്ന ആശങ്ക ശക്തമായതോടെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രായേല്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്; ഗാസ നഗരം പൂര്‍ണമായി വളഞ്ഞ് ഇസ്രായേല്‍:- ലക്ഷ്യം ബന്ദികളുടെ മോചനവും, ഹമാസുകളുടെ പതനവും...

ഇസ്രായേല്‍ ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഗാസ നഗരം പൂര്‍ണമായി വളഞ്ഞ് ഇസ്രായേല്‍ സൈന്യം. ഫലസ്തീന്‍ പ്രദേശത്ത് രക്തച്ചൊരിച്ചില്‍ തടയാന്‍ വെടിനിര്‍ത്തലിനായുള്ള വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ആഹ്വാനങ്ങള്‍ നിരസിച്ചുകൊണ്ടാണ് ഗാസയുടെ പ്രധാന നഗരം വളഞ്ഞതായി ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ചത്. ഹമാസ് ഭരിക്കുന്ന എന്‍ക്ലേവില്‍ സൈന്യം കരയുദ്ധം വിപുലീകരിക്കുന്നതിനായി ഗാസ നഗരം വളഞ്ഞതായി ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി വ്യക്തമാക്കി. ജെനിന്‍ ക്യാമ്പ് പരിസരത്ത് ഹമാസും ഇസ്രായേല്‍ സ്‌പെഷ്യല്‍ ഫോഴ്‌സും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്ന് വെളുപ്പിനും തുടര്‍ന്നു.
ബന്ദികളുടെ മോചനവും ഹമാസിനെ അമര്‍ച്ച ചെയ്യലും ലക്ഷ്യമിട്ടുള്ള സൈനിക നീക്കം കൃത്യമായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി പറഞ്ഞു. എന്നാല്‍, അജയ്യമായ പ്രതിരോധം തുടരുമെന്നും ഇസ്രായേലിന്റെ കുരുതിക്ക് പകരം ചോദിക്കുമെന്നും ഹമാസ് വ്യക്തമാക്കി. കരയുദ്ധത്തില്‍ ഇതിനകം 20 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇസ്രായേല്‍ നഗരമായ കിര്‍യത് ഷ്‌മോനക്കു നേരെ ഇന്നലെ ലബനാനില്‍ നിന്നുള്ള ഹമാസിന്റെ മിസൈല്‍ ആക്രമണം നടന്നു.
12 മിസൈലുകള്‍ പ്രദേശത്ത് പതിച്ചു. രണ്ട് ഇസ്രായേലികള്‍ക്ക് പരിക്കുണ്ട്. ലബനാന്‍ ഷെബഫാമിലെ വടക്കന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ ഹിസ്ബുല്ലയും ആക്രമണം നടത്തി. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ ഇന്ന് നടക്കുന്ന പ്രഖ്യാപനം യുദ്ധ ഗതിയെ മാറ്റിമറിച്ചേക്കും. ഗാസയ്ക്കപ്പുറത്തേയ്ക്ക് യുദ്ധം വ്യാപിക്കാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നാണ് പെന്റഗണ്‍ പറയുന്നത്. ഇസ്രായേലില്‍ നിന്ന് അംബാസഡറെ തിരിച്ച് വിളിച്ചതായി ബഹ്‌റൈന്‍ പാര്‍ലമെന്റ് അറിയിച്ചു. എന്നാല്‍, തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വിവരമൊന്നുമില്ലെന്നാണ് ഇസ്രായേലിന്റെ പ്രതികരണം.
അതേ സമയം യുദ്ധം വ്യാപിച്ചേക്കുമെന്ന ആശങ്ക ശക്തമായതോടെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രായേല്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് പുറത്ത് വരുന്നുണ്ട്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് ഇസ്രായേലില്‍ എത്താനിരിക്കെ,ഗാസയിലേയ്ക്ക് കൂടുതല്‍ സഹായം എത്തിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും.
ലബനാന്‍ അതിര്‍ത്തിയില്‍ ആക്രമണം കൂടുതല്‍ ശക്തമായിരിക്കെ, ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല ഇന്ന് വൈകീട്ട് സുപ്രധാന പ്രഖ്യാപനം നടത്തും. അമേരിക്കയുടെ അഭ്യര്‍ഥന മാനിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് അനുമതി നല്‍കിയേക്കുമെന്ന് ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ സൂചിപ്പിക്കുന്നു.
ഗാസയില്‍ നിരവധി ആശുപത്രികളുടെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കെ, ഗാസയിലേയ്ക്ക് ഇന്ധനം എത്തിക്കാന്‍ ഇസ്രായേലിനെ അമേരിക്ക പ്രേരിപ്പിച്ചേക്കും. ഇസ്രായേലില്‍ എത്തുന്ന ആന്റണി ബ്ലിങ്കന്‍ ജോര്‍ദാന്‍ നേതാക്കളുമായും ചര്‍ച്ച നടത്തും. ഗാസയില്‍ തുടരുന്ന കുരുതി അമേരിക്കന്‍ അനുകൂല രാജ്യങ്ങളെയും മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
അതേ സമയം ഇസ്രയേല്‍- ഹമാസ് യുദ്ധം അവസാനിക്കാന്‍ ഇന്ത്യയുടെ അടിയന്തര ഇടപെടലിനാവുമെന്ന് പ്രതികരിച്ച് ഇറാന്‍ അംബാസഡര്‍ ഇറാജ് ഇലാഹി രംഗത്ത്. ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐയുമായുള്ള അഭിമുഖത്തിലാണ് തെക്കേ ഏഷ്യയുടെ ശബ്ദമായ ഇന്ത്യ സമാധാന ശ്രമം നടത്തിയാല്‍ നിരപരാധികളായ ആയിരങ്ങളുടെ കൂട്ടക്കൊലയ്ക്ക് അവസാനമുണ്ടാകുമെന്ന് ഇറാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്.
കൂട്ടക്കൊല തുടരുമ്പോള്‍ ഇന്ത്യ കണ്ണുംപൂട്ടി ഇരിക്കില്ലെന്ന് ഇറാന്‍ കരുതുന്നു. ഇസ്രയേലിനെ പിന്തിരിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും ഇലാഹി പറഞ്ഞു. ഗാസയില്‍ നിന്ന് ബന്ദികളെ പുറത്തെത്തിക്കാന്‍ സംഘര്‍ഷത്തിന് താത്കാലികമായ ഇടവേള വേണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഗാസയില്‍ 400ലേറെ കുട്ടികള്‍ പ്രതിദിനം കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നെന്ന് യൂണിസെഫ് പറഞ്ഞു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 195 ആയെന്ന് ഹമാസ് വ്യക്തമാക്കിട്ടുണ്ട്. 700ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 100ലേറെ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























