ഗാസയില്‍ നടക്കാന്‍ പോകുന്നത് അതിതീവ്ര കരയാക്രമണം; ഗാസയിലെ സാഹചര്യങ്ങള്‍ക്ക് ഉത്തരവാദികള്‍ ഹമാസ്:- ഈ നീണ്ട യുദ്ധത്തിന്റെ അവസാനം വരെ വിജയത്തിനായി പോരാടുമെന്ന് ഹെര്‍സി ഹലേവി...

ഇസ്രായേല്‍ ഹമാസ് യുദ്ധം ഒരു മാസത്തിനോടടുക്കുമ്പോള്‍ യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നതായി ഡിഫന്‍സ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റണല്‍ ജനറല്‍ ഹെര്‍സി ഹലേവി പറഞ്ഞു. ഞങ്ങള്‍ യുദ്ധത്തിന്റെ നടുവിലാണ്. ഇത് ഒരു നീണ്ട യുദ്ധമായിരിക്കും, അവസാനം വരെ ഞങ്ങള്‍ പോരാടും. ഇസ്രായേല്‍ ഗവണ്‍മെന്റ് നിര്‍വചിച്ചിരിക്കുന്ന യുദ്ധത്തിന്റെ ഘട്ടങ്ങളും അതിന്റെ ലക്ഷ്യങ്ങളും അനുസരിച്ച് പ്രവര്‍ത്തനം തുടരുകയും തീവ്രമാക്കുകയും ചെയ്യും. വടക്കന്‍ ഗസ്സയിലെ ഹൃദയഭാഗത്താണ് ഇപ്പോള്‍ സേനയുള്ളത്.
ഗാസ നഗരം സൈന്യം വളഞ്ഞുകഴിഞ്ഞു. ' ഒരുപാട് ഘട്ടങ്ങളുള്ള യുദ്ധമാണിത്. ഈ യുദ്ധം കരയാക്രമണം ആവശ്യപ്പെടുന്നുണ്ട്. ഗാസയിലെ ഓപറേഷനില്‍ ഏറ്റവും മികച്ച സൈനികരാണ് പങ്കെടുക്കുന്നത്. ഹമാസിനെ ഇല്ലാതാക്കി ഞങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കണം. ബന്ദികളെ തിരിച്ചുകൊണ്ടു വരണം. ഗാസയിലെ സാഹചര്യങ്ങള്‍ക്ക് ഉത്തരവാദികള്‍ ഹമാസാണ്. അവരുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ്. ഹിസ്ബുല്ലയുടെ ഭീഷണി അടക്കം ഏതു സാഹചര്യവും നേരിടാന്‍ ഞങ്ങള്‍ സജ്ജരാണ്. ഏതു വിജയത്തിനും വില കൊടുക്കേണ്ടി വരുമെന്ന് ഞങ്ങള്‍ക്കറിയാം എന്ന് ഹെര്‍സി ഹലേവി
വ്യക്തമാക്കി.
അതിനിടെ ഗാസയിലെ കരയാക്രമണത്തില്‍ ഇസ്രായേല്‍ സൈന്യത്തിന് കനത്ത നാശനഷ്ടം നേരിട്ടെന്ന് പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് സമ്മതിച്ചു. ഇസ്രയേലിലെ പാല്‍മാചിന്‍ എയര്‍ബേസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗാലന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗസ്സയിലെ ആക്രമണത്തില്‍ വലിയ പുരോഗതിയുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു. വടക്കന്‍ ഗസ്സ മുനമ്പിലെ ഓപറേഷനില്‍ ഇതുവരെ 23 സൈനികളാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഗാസ മുനമ്പില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ട നാലു പേരുടെ വിവരങ്ങള്‍ സൈന്യം പ്രസിദ്ധീകരിച്ചു.
ആംഡ് ബ്രിഗേഡ് 460ന്റെ കമാന്‍ഡര്‍ ക്യാപ്റ്റന്‍ ബെനി വെയിസ്, ഉറിയ മാഷ്, യഹോനാതന്‍ യൂസെഫ് ബ്രാന്‍ഡ്, ടാങ്ക് ഡ്രൈവര്‍ ഗില്‍ ഫിഷിറ്റ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷങ്ങള്‍ക്കിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേലിലെത്തി. ഇസ്രായേലിന്റെ സൈനിക നടപടിക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് ഇപ്പോഴും യുഎസിന്റേത്. സിവിലിയന്മാരെ ഒഴിവാക്കി ആക്രമണം നടത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഒക്ടോബര്‍ ഏഴിന് ശേഷം രണ്ടാം തവണയാണ് ആന്റണി ബ്ലിങ്കന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്.
മിനിയാപൊളിസില്‍ കഴിഞ്ഞ ദിവസം ബുധനാഴ്ച നടന്ന പരിപാടിയില്‍ ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍ ആവശ്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് സംസാരിക്കുന്നതിനിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്ന ആഹ്വാനവും സദസില്‍നിന്ന് ഉയര്‍ന്നിരുന്നു.
സംഘര്‍ഷത്തിന് പിന്നാലെ ഇസ്രയേല്‍ സൈന്യം കൊന്നൊടുക്കുന്ന സാധാരണക്കാരുടെ എണ്ണം വലിയ തോതില്‍ ഉയരുന്നതും ആഴ്ചകളായുള്ള ഉപരോധവുമാണ് ഇസ്രയേലിനും അമേരിക്കയ്ക്കും മേല്‍ വലിയ ആഗോള സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ കാരണമായത്. ഹമാസിനെ ലക്ഷ്യമിടുന്നുവെന്ന പേരിലാണ് ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ ഇസ്രയേല്‍ ബോംബാക്രമണങ്ങള്‍ നടത്തുന്നത്.
ഗാസയിലേക്കുള്ള ഇസ്രയേല്‍ സേനയുടെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ മുനമ്പിന്റെ വടക്കന്‍ മേഖലകളില്‍ പലയിടങ്ങളിലും ഹമാസുമായി വലിയ തോതിലുള്ള ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഹമാസിന്റെ തിരിച്ചടിയില്‍ 19 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഗാസയില്‍ കൊല്ലപ്പെട്ട പകുതി പേരും കുട്ടികളും സ്ത്രീകളുമാണ്. ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഒക്ടോബര്‍ ഏഴു മുതലാണ് ഗാസയില്‍ സേന ആക്രമണം ആരംഭിച്ചത്.
ഇതുവരെ ഒമ്പതിനായിരത്തിലേറെ പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസിന്റെ റോക്കറ്റ് ലോഞ്ചിങ് സൈറ്റുകള്‍, ആയുധ ശാലകള്‍, തുരങ്കങ്ങള്‍ എന്നിവ തകര്‍ക്കാനുള്ള ഓപ്പറേഷനുമായി മുന്നോട്ടുപോകുമെന്ന് ഇസ്രായേല്‍ സൈനികവൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























