ഗാസ വളഞ്ഞ് ഇസ്രയേല്‍ സേന;ആകാശം നിറഞ്ഞ് ഡ്രോണുകൾ; തുരങ്കത്തിൽ നിന്ന് പുകച്ചു ചാടിക്കും: ബന്ദികളെ പുറത്തിറക്കാൻ ബ്ലിങ്കനും...

ഗാസയിൽ കരയുദ്ധം കടുപ്പിച്ച് ഇസ്രയേൽ. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ നഗരം വളഞ്ഞുവെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്. ഹമാസിന്റെ ഭീകരപ്രവര്‍ത്തനത്തിന്റെ താവളമായ ഗാസ നഗരം വളഞ്ഞുവെന്നും ഇനി അവിടെ നിന്ന് പോരാട്ടം തുടരുമെന്നും ഇസ്രയേല്‍ സേന വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗ്രി പറഞ്ഞു. ലോകരാജ്യങ്ങൾ ഒന്നടങ്കം വെടിനിർത്തൽ എന്ന ആവശ്യം ഉയർത്തുമ്പോഴും വെടിനിര്‍ത്തല്‍ എന്ന ആശയം നിലവില്‍ ഇസ്രയേലിന്റെ പരിഗണനയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
ഗാസയിൽ 20ലക്ഷം പേർക്ക് കുടിവെള്ളമില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് ഐക്യരാഷ്ട്രസഭ പുറത്തുവിടുന്നത്. യുദ്ധം കൂടുതൽ വഷളാകുന്നതോടെ അടിയന്തര വെടിനിർത്തലിന് സമ്മർദ്ദം ശക്തമാക്കാൻ അമേരിക്കയുൾപ്പെടെ ലോകരാജ്യങ്ങൾ ശ്രമം ആരംഭിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ഇസ്രയേലിലെത്തും. യുദ്ധം തുടർന്നാൽ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് അറബ് രാജ്യങ്ങളുടെ തീരുമാനം.
അമേരിക്കയുടെ അഭ്യര്‍ഥന മാനിച്ച് ഇസ്രയേല്‍ ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് തയ്യാറായേക്കുമെന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു . ഇസ്രയേലി ബ്രോഡ് കാസ്റ്റിങ് കോര്‍പറേഷനാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ഇന്ന് ഇസ്രയേലിലെത്തുന്ന അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കണ്ട ശേഷം ജോര്‍ദാന്‍ നേതാക്കളുമായും ചര്‍ച്ച നടത്തും.
ആശുപത്രികള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലച്ച സാഹചര്യത്തില്‍ ഇന്ധനം അടക്കം ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. അതേസമയം ഗാസ നഗരം പൂര്‍ണമായുംവളഞ്ഞിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം ജെനിന്‍ ക്യാമ്പ് പരിസരത്ത് ഹമാസും ഇസ്രയേല്‍ സ്‌പെഷ്യല്‍ ഫോഴ്‌സും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്ന് വെളുപ്പിനും തുടര്‍ന്നു.
ബന്ദികളുടെ മോചനവും ഹമാസിനെ ഉന്‍മൂലനവും ലക്ഷ്യമിട്ടുള്ള സൈനിക നീക്കം കൃത്യമായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യേവ് ഗാലന്റ് പറഞ്ഞു. എന്നാല്‍ ശക്തമായ പ്രതിരോധം തുടരുമെന്നും ഇസ്രയേലിന്റെ കുരുതിക്ക് പകരം ചോദിക്കുമെന്നും ഹമാസും വ്യക്തമാക്കി. കര യുദ്ധത്തില്‍ ഇതിനകം 20 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.
മാനുഷിക പരിഗണന വച്ച് യുദ്ധത്തിന് താത്ക്കാലിക വിരാമം വേണമെന്നും ശത്രുതാപരമായ സമീപനം ഉപേക്ഷിക്കണമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഇസ്രയേല്‍ സേന നിലപാട് വ്യക്തമാക്കിയത്. ഹമാസ് ബന്ദികളാക്കിയ 240 പേരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ഇവരെ കണ്ടെത്താന്‍ ഗാസയില്‍ യു.എസ് ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
നിരവധി യുദ്ധവിമാനങ്ങളുടെ പിന്തുണയോടെ കാലാല്‍പ്പടയും സായുധസേനയും ഗാസയില്‍ കടന്നുകഴിഞ്ഞു. ഹമാസ് ഉപയോഗിക്കുന്ന ഔട്ട്‌പോസ്റ്റുകളും കമാന്‍ഡ് സെന്ററുകളും ലോഞ്ചിംഗ് പൊസിഷനുകളും മറ്റ് സംവിധാനങ്ങളുമെല്ലാം ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭീകരരെ നേര്‍ക്കുനേര്‍ ആക്രമിച്ചു കീഴ്‌പ്പെടുത്താനാണ് ശ്രമമെന്നും റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗ്രി വ്യക്തമാക്കി.
ഗാസയിൽ ഉടനീളമുള്ള ഭൂഗർഭ തുരങ്കങ്ങൾ ഒളിത്താവളമാക്കി ഹമാസ് ശക്തമായി പ്രതിരോധിക്കുന്നതായാണ് വിവരം. അതേസമയം, ഇസ്രയേല്‍ സേന ശക്തമായ തിരിച്ചടി നേരിടുമെന്ന് ഹമാസും വ്യക്തമാക്കിയിട്ടുണ്ട്. ഗാസയില്‍ കടന്നത് ഇസ്രയേലിന് ശാപമായിരിക്കും. ഐഡിഎഫ് സൈനികര്‍ കറുത്ത ബാഗുകളില്‍ പൊതിഞ്ഞായിരിക്കും വീടുകളിലേക്ക തിരികെയെത്തുക. ഇസ്രയേലിന്റെ ചരിത്രത്തിലെ വലിയ ശാപമായിരിക്കും ഗാസയെന്നും എസ്സെദിന്‍ അല്‍ ഖ്വാസം ബ്രിഗേഡ്‌സ് വക്താവ് അബു ഒബെദി പറഞ്ഞു.
ഇസ്രായേല്‍ നഗരമായ കിര്‍യത് ഷ്‌മോനയ്ക്കു നേരെ ഇന്നലെ ലബനനില്‍ നിന്നും മിസൈല്‍ ആക്രമണമുണ്ടായി. 12 മിസൈലുകള്‍ പ്രദേശത്ത് പതിച്ചു. രണ്ട് ഇസ്രയേലികള്‍ക്ക് പരിക്കുണ്ട്. ലബനന്‍ ഷെബഫാമിലെ വടക്കന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ ഹിസ്ബുള്ളയും ആക്രമണം നടത്തി.
ഇസ്രയേലിന്റെ 19 പൊസിഷനുകള്‍ തകര്‍ത്തതായി ലെബനോനിലെ ഹിസ്ബുള്ള ഗ്രൂപ്പ് അവകാശപ്പെട്ടു. ഒക്‌ടോബര്‍ ഏഴിന് ആരംഭിച്ച ഏറ്റുമുട്ടലില്‍ ഗാസയില്‍ ഇതിനകം 3,760 കുട്ടികള്‍ അടക്കം 9,061 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ചൊവ്വാഴ്ചയും ബുധനാഴ്ചയും ജബലിയയിലെ അഭയാര്‍ത്ഥി ക്യാംപുകള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ രണ്ട് ആക്രമണങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ രണ്ട് ഹമാസ് തീവ്രവാദ നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അവരെ വധിച്ചുവെന്നും ഇസ്രയേല്‍ പറയുന്നു.
ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടര്‍ന്നാല്‍ യുദ്ധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചേക്കുമെന്ന ആശങ്ക ഇസ്രയേലിനെ പിന്തുണയ്ക്കുന്ന പല രാജ്യങ്ങള്‍ക്കുമുണ്ട്. ഗാസയ്ക്കപ്പുറത്തേക്ക് യുദ്ധം വ്യാപിക്കാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇതുവരെ 9061 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 23000 ലധികം പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടതിൽ 3600ൽ അധികവും കുട്ടികളാണ്. ബോംബാക്രമണങ്ങൾ ലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇവിടെ ഭക്ഷണവും വെള്ളവും ഇന്ധനവും തുടങ്ങിയ അവശ്യ വസ്തുക്കളിൽ ക്ഷാമം നേരിടുകയാണ്.ഗാസ വളഞ്ഞ് ഇസ്രയേൽ സൈന്യം നടത്തുന്ന മുന്നേറ്റം ജനനിബിഡമായ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് അടുക്കുന്നതോടെ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ആശങ്കയുണ്ട്.
എന്നാൽ ആശുപത്രികൾക്ക് ആവശ്യം വന്നാൽ ഇന്ധനം അനുവദിക്കുമെന്ന് ഐഡിഎഫ് അറിയിച്ചു. ഒരാഴ്ചയോളമായി ഇന്ധനം തീരുമെന്നാണ് ഇവർ പറയുന്നത്. എന്നാൽ ഇതുവരെ അത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്ന് ഐഡിഎഫ് പറഞ്ഞു. ഹമാസ് ഇന്ധനം പൂഴ്ത്തിവച്ചെന്നും സൈനിക ആവശ്യത്തിനായി അത് ഉപയോഗിക്കുകയാണെന്നും ആരോപിച്ച് യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയിലേക്ക് എല്ലാ ഇന്ധന കയറ്റുമതിയും ഇസ്രായേൽ തടഞ്ഞു.
ഇതുവരെ 242 പേരാണ് ഗാസയിൽ ബന്ദികളാക്കപ്പെട്ടതെന്ന് ഇസ്രായേലി സൈന്യം അറിയിച്ചു. ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ആളുകളെ മോചിപ്പിക്കുകയെന്ന ലക്ഷ്യവുമായി യുഎസ് സജീവമായി രംഗത്തുണ്ട്. ഗാസ മുനമ്പിൽ ബന്ദികളെ പാർപ്പിച്ചിരിക്കുന്ന മേഖലകൾ കണ്ടെത്തുന്നതിനായി യുഎസ് വിവരശേഖരണത്തിന് ഉപയോഗിക്കുന്ന ഡ്രോണുകൾ പറത്തി പരിശോധന നടത്തുന്നതായി, പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ടു യുഎസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു വെളിപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇത്തരത്തിൽ ഡ്രോണുകൾ പറത്തിയുള്ള പരിശോധന തുടരുന്നതായാണ് ഉദ്യോഗസ്ഥരിലൊരാൾ നൽകുന്ന വിവരം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്നു വീണ്ടും മേഖലയിൽ സന്ദർശനത്തിനെത്തും
ബന്ദികളെ മോചിപ്പിക്കുന്നതുവരെ വൻതോതിലുള്ള ആക്രമണം പാടില്ലെന്ന് യുഎസ് ഇസ്രയേലിനു മേൽ സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. യുദ്ധത്തിൽ ഇസ്രയേലിനൊപ്പമെന്ന് തുടക്കം മുതൽ ആവർത്തിച്ചിരുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സംഘർഷം നിർത്തിവയ്ക്കാൻ പറഞ്ഞിരുന്നു
ഗാസയിൽ കുടുങ്ങിയ വിദേശ പൗരത്വമുള്ളവരെയും അവരുടെ ചില ഉറ്റ ബന്ധുക്കളെയും റഫാ അതിർത്തി വഴി പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ടു ദിവസം മുൻപു മാത്രം തുറന്ന റഫാ അതിർത്തി വഴി ഇതുവരെ എഴുനൂറിലധികം പേരാണ് ഈജിപ്തിലേക്കു കടന്നത്. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ നൂറോളം പലസ്തീൻകാരെയും വിദഗ്ധ ചികിത്സാർഥം അതിർത്തി കടക്കാൻ ഈജിപ്ത് അനുവദിച്ചിരുന്നു
ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം ബഹ്‌റൈൻ വിച്ഛേദിച്ചിരിക്കുകയാണ്. ബഹ്റൈൻ അംബാസിഡറെ തിരിച്ചു വിളിച്ചിരിക്കുകയാണ്. എന്നാൽ ബഹ്റൈനിൽ നിന്ന് അത്തരമൊരു പ്രഖ്യാപനവും ലഭിച്ചിട്ടില്ലെന്നും രാജ്യവുമായി നല്ല ബന്ധമാണെന്നുമാണ് ഇസ്രയേൽ വക്താക്കൾ പറയുന്നത്.
https://www.facebook.com/Malayalivartha
























