ഗാസയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; അഭയാർത്ഥികളെ കൈമാറ്റം ചെയ്യുന്നത് വരെ വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രായേൽ...

ഗാസയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. അഭയാർത്ഥികളെ കൈമാറ്റം ചെയ്യുന്നത് വരെ വെടിനിർത്തലിന് തയ്യാറല്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. ഗാസയിൽ ആക്രമണം തുടർന്നാൽ ലബനാനിലും യെമനിലും പുതിയ യുദ്ധമുഖങ്ങൾ തുറക്കാൻ മടിക്കില്ലെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം പുനഃപരിശോധിക്കണമെന്ന് ഇസ്രായേലിനോട് നിർദേശിച്ചതായി അമേരിക്ക അറിയിച്ചു.
ബന്ദികളെ വിട്ടുകിട്ടാതെ താൽക്കാലിക വെടിനിർത്തലിന് തയാറല്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനു മുമ്പാകെ വ്യക്തമാക്കിയ ഇസ്രായേൽ ഗാസയിൽ കൊടുംക്രൂരതകൾ ആവർത്തിക്കുകയാണ്. അൽ ശിഫാ ആശുപത്രിക്ക് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൽ-ഷിഫ ആശുപത്രിക്ക് പുറത്ത് ആംബുലൻസ് വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണം, തന്നെ ഭയപ്പെടുത്തുന്നതായി യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് പ്രസ്താവനയിലൂടെ അറിയിച്ചു.
ആശുപത്രിക്ക് പുറത്ത് തെരുവിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ വേദനിപ്പിക്കുന്നതാണെന്നും സംഘർഷം അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച നടന്ന ആക്രമണത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ഫലസ്തീൻ റെഡ് ക്രസന്റ് പുറത്ത് വിട്ടു. പ്രാദേശിക സമയം വൈകീട്ട് 4.05ഓടെയാണ് ആക്രമണമുണ്ടായതെന്ന് റെഡ് ക്രസന്റ് അറിയിച്ചു. റഫ അതിർത്തിയിലേക്ക് നീങ്ങുകയായിരുന്ന അഞ്ച് ആംബുലൻസുകളടങ്ങിയ കോൺവോയ്ക്ക് നേരെയായിരുന്നു ആക്രമണം.
ഇതിൽ നാല് ആംബുലൻസുകൾ ഫലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റേതും ഒരെണ്ണം റെഡ് ക്രസന്റിന്റേതുമാണ്. റഫ അതിർത്തിയിലേക്കുള്ള അൽ റാഷിദ് കോസ്റ്റൽ റോഡിലൂടെ നാല് കിലോ മീറ്റർ സഞ്ചരിച്ചതും റോഡിൽ തടസമുണ്ടായതോടെ ആംബുലൻസുകൾ ആശുപത്രിയിലേക്ക് മടങ്ങുകയും ചെയ്തു. 60 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയുടെ മുൻഭാഗത്താണ് മിസൈൽ പതിച്ചത്. യുദ്ധത്തിൽ പരിക്കേറ്റവരുമായി പോവുകയായിരുന്ന ആംബുലൻസുകൾക്ക് നേരെയും സൈന്യം ബോംബാക്രമണം നടത്തി.
ഗുരുതരമായി പരിക്കേറ്റ ഇരുപതോളം പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഹമാസ് പോരാളികളാണ് ആംബുലൻസിൽ ഉണ്ടായിരുന്നതെന്ന ഇസ്രായേൽ സൈന്യത്തിന്‍റെ വാദം ആരോഗ്യ മന്ത്രാലയം തള്ളി. രക്ഷതേടി തെക്കൻ ഗാസയിലേയ്ക്ക് പോകുന്നവർക്കു നേരെയും ആക്രമണം ഉണ്ടായി. കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു. ഗാസയിൽ ഇതുൾപ്പെടെ 967 കൂട്ടക്കുരുതികൾ ഇസ്രായേൽ നടത്തിയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
ഇന്ധനം ഇല്ലാതായതോടെ പ്രധാന ആശുപത്രികളിൽ പലതിന്‍റെയും പ്രവർത്തനം നിലച്ചു. ലോകം അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ മാനുഷിക ദുരന്തം ഞെട്ടിക്കുന്നതായിരിക്കുമെന്ന് ഗാസയിലെ യു.എൻ ഏജൻസികൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഗാസ സിറ്റി വളഞ്ഞ ഇസ്രായേൽ സൈന്യത്തെ തുരത്താൻ ശക്തമായ പ്രതിരോധം തുടരുന്നതായി ഹമാസ് അറിയിച്ചു.
25 സൈനികൾ കരയുദ്ധത്തിൽ കൊല്ലപ്പെട്ടതായും 160 പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ അറിയിച്ചു. ഗാസയിൽ ആക്രമണം തുടർന്നാൽ ലബനാനിലും യെമനിലും യഥാർഥ യുദ്ധമുഖം തുറക്കുമെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല പ്രഖ്യാപിച്ചതോടെ യുദ്ധവ്യാപ്തി സംബന്ധിച്ച ആശങ്ക വർധിച്ചിരിക്കുകയാണ്.
മൂന്നാം തവണയും ഇസ്രായേലിൽ എത്തിയ യു.എസ് വിദേശകാര്യ നെതന്യാഹു ഉൾപ്പെടെയുള്ളവരുമായി യുദ്ധകാര്യങ്ങൾ ചർച്ച ചെയ്തു. ഇന്ന് ജോർദാൻ രാജാവുമായും ബ്ലിങ്കന്‍ ചർച്ച നടത്തും. ഈജിപ്ത്, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരെയും ബ്ലിങ്കന്‍ കാണും. ബന്ദികളെ കണ്ടെത്താൻ അയച്ച ആളില്ലാ വിമാനം ഗസ്സയിൽ നിരീക്ഷണം തുടരുകയാണെന്ന് അമേരിക്ക വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















