അമേരിക്ക ഇനി ശക്തമായി തുടരില്ല; സോവിയറ്റ് യൂണിയൻ തകര്‍ന്നതുപോലെ യു.എസും തകരുമെന്ന് മുന്നറിയിപ്പ് നൽകി ഹമാസിന്‍റെ മുതിര്‍ന്ന നേതാവ് അലി ബറാക്ക...

ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായിരിക്കെ, USSR തകര്‍ന്നതുപോലെ യു.എസും തകരുമെന്ന് മുന്നറിയിപ്പ് നൽകി ഹമാസിന്‍റെ മുതിര്‍ന്ന നേതാവ് അലി ബറാക്ക. ലെബനീസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തെക്കുറിച്ച് ജെറുസലേം പോസ്റ്റ് ചെയ്ത റിപ്പോർട്ടിലാണ് അലി ബറാക്കയുടെ മുന്നറിയിപ്പ് എടുത്ത് പറയുന്നത്. "ബ്രിട്ടനും ഗ്ലോബൽ ഫ്രീമേസൺറിയും ചേർന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് സ്ഥാപിച്ചത്, സോവിയറ്റ് യൂണിയനെപ്പോലെ അത് തകരും," അലി പറയുന്നു. മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഹമാസ് നേതാവിന്‍റെ അഭിമുഖം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
"മേഖലയിലെ അമേരിക്കയുടെ എല്ലാ ശത്രുക്കളും കൂടിയാലോചിക്കുകയും അടുത്ത് വരികയും ചെയ്യുന്നു, അവർ ഒരുമിച്ച് യുദ്ധത്തിൽ ചേരുന്ന ഒരു ദിവസം വരാം, അമേരിക്കയെ ഭൂതകാലമാക്കി മാറ്റും," ഹമാസ് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. അമേരിക്ക ഇനി ശക്തമായി തുടരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അമേരിക്കയെ ആക്രമിക്കാനുള്ള ഉത്തരകൊറിയയുടെ കഴിവിനെ അലി ബറാക്ക പ്രശംസിച്ചു."അതെ. നിങ്ങൾക്കറിയാവുന്നതുപോലെ, ഉത്തരകൊറിയയുടെ നേതാവ്..ഒരുപക്ഷേ, അമേരിക്കയെ ആക്രമിക്കാൻ പോന്ന ലോകത്തിലെ ഒരേയൊരു വ്യക്തി അവൻ മാത്രമാണ്.
അമേരിക്കയെ ആക്രമിക്കാനുള്ള ശേഷി ഉത്തരകൊറിയക്കുണ്ട്. ഉത്തര കൊറിയ ഇടപെടുന്ന ദിവസം വന്നേക്കാം, കാരണം അത് നമ്മുടെ സഖ്യത്തിന്‍റെ ഭാഗമാണ്'' അലി വിശദീകരിക്കുന്നു. "ഇന്ന്, റഷ്യ ദിവസവും ഞങ്ങളെ ബന്ധപ്പെടുന്നു. ചൈനക്കാർ ദോഹയിലേക്ക് ദൂതന്മാരെ അയച്ചു, ചൈനയും റഷ്യയും ഹമാസിന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഒരു ഹമാസ് പ്രതിനിധി സംഘം മോസ്കോയിലേക്ക് പോയി, ഉടൻ തന്നെ ഒരു പ്രതിനിധി സംഘം ബീജിംഗിലേക്ക് പോകും.'' അലിയുടെ വാക്കുകളെ ഉദ്ധരിച്ച് ജറുസലെം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
''അമേരിക്കയെ ആക്രമിക്കാനുള്ള ശേഷി ഇറാനില്ല. ഇറാൻ ഇടപെടാൻ തീരുമാനിച്ചാൽ, സയണിസ്റ്റ് അസ്തിത്വത്തെയും മേഖലയിലെ അമേരിക്കൻ താവളങ്ങളെയും ആക്രമിക്കാൻ കഴിയും. നമുക്ക് കാര്യങ്ങൾ അതേപടി പറയാം, അമേരിക്കയിൽ എത്താൻ കഴിയുന്ന ആയുധങ്ങൾ ഇറാന്‍റെ പക്കലില്ല. എന്നാല്‍ അമേരിക്കൻ താവളങ്ങളെയും കപ്പലുകളെയും ആക്രമിക്കാൻ അതിന് കഴിയും.'' ഹമാസ് നേതാവ് പറയുന്നു.
ദിവസങ്ങൾക്ക് മുമ്പ്, കിഴക്കൻ സിറിയയിലെ ദേർ എസോർ മേഖലയിലെ അൽ-ബുക്കമാലിൽ ഇറാനിയൻ മിലിഷ്യകൾക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തിയതായി ആരോപിക്കപ്പെടുന്ന ഒരു റിപ്പോർട്ട് ജെറുസലേം പോസ്റ്റ് പുറത്ത് വിട്ടിരുന്നു. മിഡിൽ ഈസ്റ്റിൽ ഉടനീളം നിലയുറപ്പിച്ചിരിക്കുന്ന യുഎസ് സൈനികർക്ക് നേരെ ആരംഭിച്ച നിരവധി റോക്കറ്റ് ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ഈ ആക്രമണമെന്ന് കരുതപ്പെടുന്നു. ഇസ്രായേലിനു നേരെ ഒക്‌ടോബർ 7ന് നടത്തിയ ഭീകരാക്രമണം രണ്ട് വർഷമായി രഹസ്യമായി ആസൂത്രണം ചെയ്തതാണെന്ന് അലി ബറക തന്നെ, റഷ്യ ടുഡേ ടിവിയിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ പറഞ്ഞത് ലോകരാജ്യങ്ങളെ ഞെട്ടിച്ചിരുന്നു.
ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദിനൊപ്പം അടുത്തിടെ നടന്ന പോരാട്ടത്തിൽ പങ്കെടുക്കാൻ ഹമാസ് വിസമ്മതിച്ചത് അപ്രതീക്ഷിത ആക്രമണം വിജയകരമാകുമെന്ന് ഉറപ്പാക്കാൻ ആവശ്യമായ തന്ത്രങ്ങളുടെ ഭാഗമാണെന്നും ബരാക പറഞ്ഞിരുന്നു. കൂടാതെ ഹമാസിനും ഫലസ്തീൻ ജനതയ്ക്കും എതിരെ ഇസ്രായേലിനൊപ്പം നിൽക്കുമെന്ന് യുഎസിലെ പരമോന്നത അധികാരിയായ ബൈഡൻ പ്രഖ്യാപിച്ചു.
മറ്റ് ഹമാസ് നേതാക്കളുടെ വാക്കുകൾ പ്രതിധ്വനിച്ചുകൊണ്ട് ആയിരുന്നു ബരാക ഇത് പറഞ്ഞത്. അമേരിക്ക വില നൽകണം, ഇത് ഇസ്രായേലിനുള്ള യുഎസ് പിന്തുണയെ വ്യക്തമായി പരാമർശിക്കുന്നതാണ്. ഇതിന് പിന്നാലെയാണ് അടുത്ത മുന്നറിയിപ്പുമായി അലി ബറാക്ക രംഗത്ത് എത്തിയത്.
അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലിനെ അനുകൂലിക്കുകയും, ആയുധ സഹായവും നൽകിയിരുന്നു. ആയുധങ്ങൾ, വെടിമരുന്ന്, യുദ്ധവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ ഇങ്ങനെ പല തരത്തിലാണ് ഇസ്രായേലിനെ സഹായിക്കാൻ അമേരിക്കയും ജർമ്മനിയുമൊക്കെ രംഗത്ത് എത്തിയിരുന്നത്. കൂടാതെ ഹമാസ് തുരങ്കങ്ങൾക്ക് മേൽ ഡ്രോണുകൾ പറത്തിയും ബന്ധികൾക്കായുള്ള തെരച്ചിൽ അമേരിക്ക നടത്തിയിരുന്നു.
https://www.facebook.com/Malayalivartha






















