ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം...ഗാസയിൽ അടിയന്തര വെടിനിർത്തലിന് നീക്കവുമായി ഈജിപ്തും ജോർദാനും...ഇരു രാജ്യങ്ങളും ഇക്കാര്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചർച്ച ചെയ്തു....എന്നാൽ വെടിനിർത്തൽ ഗാസയെ നിയന്ത്രിക്കുന്ന പലസ്തീൻ ഭീകരസംഘടനയായ ഹമാസിനെ വീണ്ടും സംഘടിക്കാൻ അനുവദിക്കുമെന്ന് ബ്ലിങ്കൻ...

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഗാസയിൽ അടിയന്തര വെടിനിർത്തലിന് നീക്കവുമായി ഈജിപ്തും ജോർദാനും. ഇരു രാജ്യങ്ങളും ഇക്കാര്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചർച്ച ചെയ്തു. എന്നാൽ വെടിനിർത്തൽ ഗാസയെ നിയന്ത്രിക്കുന്ന പലസ്തീൻ ഭീകരസംഘടനയായ ഹമാസിനെ വീണ്ടും സംഘടിക്കാൻ അനുവദിക്കുമെന്ന് ബ്ലിങ്കൻ പ്രതികരിച്ചു. ഇതിനിടെ ആശുപത്രിയായും അഭയാർഥി ക്യാമ്പായും ഉപയോഗിച്ചിരുന്ന യുഎൻ സ്‌കൂളിൽ ഇസ്രായേലി സേന നടത്തിയ ബോംബാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു.ഒക്ടോബർ 7-ന് ഹമാസ് ഇസ്രയേലിനെതിരെ വ്യോമ, കര, കടൽ മാർഗങ്ങളിലൂടെ വിവിധ മേഖലകളിൽ ആക്രമണം നടത്തുകയും 1400-ലധികം പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് യുദ്ധം ആരംഭിച്ചത്. 240 സാധാരണക്കാരെ ഹമാസ് ബന്ദികളാക്കി.
യുദ്ധത്തെ എങ്ങനെ നേരിടണമെന്ന് യുഎന്നും ലോകശക്തികളും ഇതുവരെ സമവായത്തിൽ എത്തിയിട്ടില്ല. ക്രൂരമായ പ്രത്യാക്രമണത്തിലൂടെയാണ് ഇസ്രായേൽ ഇതിനെതിരെ പ്രതികരിച്ചത്. വ്യോമാക്രമണവും ഉപരോധം ഏർപ്പെടുത്തിയതും ജനസാന്ദ്രതയേറിയ ഗാസയിൽ കരയാക്രമണം നടത്തിയതും വലിയ നാശം വിതച്ചു. മാരകമായ ആക്രമണങ്ങളിൽ ഏകദേശം 9,500 പേർ കൊല്ലപ്പെട്ടു.ജോർദാൻ,ഈജിപ്ത് വിദേശകാര്യ മന്ത്രിമാരാണ് അടിയന്തര വെടിനിർത്തൽ അനിവാര്യമാണെന്ന് യോഗത്തിൽ ആവശ്യപ്പെട്ടത്.എന്നാൽ ഈ നടപടി ഹമാസിനെ വീണ്ടും സംഘടിക്കുന്നതിനും ഇസ്രയേലിനെതിരെ വീണ്ടും ആക്രമണം നടത്താൻ അവരെ സഹായിക്കുകയും ചെയ്യുമെന്ന് ബ്ലിങ്കൻ പറഞ്ഞു.ഹമാസിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ഇസ്രായേലിന്റെ ആവശ്യത്തിൽ യുഎസ് ഭരണകൂടത്തിന്റെ പിന്തുണ യോഗത്തിൽ ബ്ലിങ്കൻ പങ്കുവെക്കുകയും ചെയ്തു.
ഫലസ്തീൻ വാർത്താ ഏജൻസിയായ WAFA പ്രകാരം, ശനിയാഴ്ച രാത്രി സെൻട്രൽ ഗാസ മുനമ്പിലെ മഗാസി ക്യാമ്പിൽ ഇസ്രായേൽ ബോംബാക്രമണം നടത്തി. 51 പേർ കൊല്ലപ്പെട്ടു. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖിദ്ര പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിലെ എമർജൻസി വാർഡിന്റെ നിലത്ത് കിടക്കുകയായിരുന്നു ഇവരിൽ പലരും.യുദ്ധത്തെ തുടർന്ന് അഭയാർത്ഥികൾക്കും പലായനം ചെയ്തവർക്കും അഭയകേന്ദ്രമായി ഉപയോഗിച്ചിരുന്ന ഗാസ സിറ്റിയിലെ യുഎൻ സ്‌കൂളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഇതിൽ 15 പേർ കൊല്ലപ്പെട്ടു. സ്‌കൂൾ ലക്ഷ്യമിട്ട് ആക്രമണം നടന്നതായി യുഎൻ പലസ്തീൻ അഭയാർത്ഥി ഏജൻസി (യുഎൻആർഡബ്ല്യുഎ)യിലെ ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.'കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്കായി ഒരുക്കിയ ടെന്റുകളുള്ള സ്‌കൂൾ മുറ്റത്ത് ആക്രമണം ഉണ്ടായി.
സ്ത്രീകൾ റൊട്ടി ചുട്ടുകൊണ്ടിരിക്കുന്നതിനിടെ സ്‌കൂളിനുള്ളിലും ആക്രമണം റിപ്പോർട്ട് ചെയ്തു.'യുഎൻആർഡബ്ല്യുഎയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജൂലിയറ്റ് ടൂമയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.നേരത്തെ രണ്ടാം തവണ ഇസ്രായേലിൽ എത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തിയിരുന്നു. 'ഇപ്പോൾ വെടിനിർത്തൽ നിലവിൽ വന്നാൽ അത് ഹമാസിനെ അതേപടി നിലനിറുത്തും. ഒക്ടോബർ 7 ന് നടന്നത് ആവർത്തിക്കാൻ ഇത് അവരെ സഹായിക്കും.', ബ്ലിങ്കൻ പറഞ്ഞു. ഗാസയിൽ വെടിനിർത്തലിനുള്ള ബ്ലിങ്കെന്റെ ആഹ്വാനം ടെൽ അവീവിൽ നടന്ന കൂടിക്കാഴ്ചയിൽ വെച്ച് നെതന്യാഹു നിരസിച്ചിരുന്നു.കഴിഞ്ഞയാഴ്ച, ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിന്റെ ഭാഗങ്ങളിൽ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ 195 പേർ കൊല്ലപ്പെട്ടിരുന്നു. ഗാസയിലെ തന്നെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായിരുന്നു ഇത്.
https://www.facebook.com/Malayalivartha






















