ഫലസ്തീന്‍ മണ്ണിലെ ആഴമേറിയ തുരങ്കങ്ങളില്‍ ഒളിപ്പോര് നടത്തുന്നത്, ആയിരക്കണക്കിന് പോരാളികൾ:- നീണ്ട കാലം പൊരുതാന്‍ കഴിയും വിധം ആയുധങ്ങള്‍, ഭക്ഷണം, മരുന്നുകള്‍ എന്നിവ കുടുസ് തുരങ്കങ്ങളിൽ....

കഴിഞ്ഞ ദിവസമാണ് ഗാസയില്‍ ഇപ്പോള്‍ നടക്കുന്നത് നിര്‍ണായക യുദ്ധമെന്ന് ആദ്യമായി പൊതു പ്രസംഗം നടത്തിയ ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസ്സന്‍ നസ്റല്ല വെളിപ്പെടുത്തിയത്. ഇതിനായി ഹമാസ് നേതാക്കള്‍ വമ്പന്‍ തയ്യാറെടുപ്പുകളാണ് കാലങ്ങളായി നടത്തിയത്. സിവിലിയന്മാര്‍ കൂട്ടക്കുരുതിയ്ക്ക് ഇരയാകുമ്പോഴും ഹമാസിനു മേല്‍ എത്രത്തോളം നാശമേല്‍പിക്കാനായെന്ന് കൃത്യത വരുത്താന്‍ ഇസ്രായേല്‍ ഇപ്പോഴും പ്രയാസപ്പെടുകയാണ്.
നീണ്ട കാലം പൊരുതാന്‍ കഴിയും വിധം ആയുധങ്ങള്‍, ഭക്ഷണം, മരുന്നുകള്‍ എന്നിവ സംഭരിച്ചിട്ടുണ്ടെന്ന് സംഘടനാനേതൃത്വത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു. ഫലസ്തീന്‍ മണ്ണിലെ ആഴമേറിയ തുരങ്കങ്ങളില്‍ ആയിരക്കണക്കിന് പോരാളികള്‍ക്ക് മാസങ്ങളോളം അതിജീവിക്കാനും നഗര ഗറില്ല തന്ത്രങ്ങള്‍ ഉപയോഗിച്ച് ഇസ്രായേലി സേനയെ ചെറുക്കാനും കഴിയുമെന്ന് ഹമാസിന് ഉറപ്പുണ്ടെന്ന് ഇവര്‍ വാര്‍ത്ത ഏജന്‍സിയോട് വ്യക്തമാക്കി.
ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിനു മാത്രം ഏകദേശം 40,000 പോരാളികളുണ്ടെന്നാണ് സൂചന. മറ്റു വിഭാഗങ്ങളിലായി 20,000വും. നൂറുകണക്കിന് കിലോമീറ്റര്‍ നീളവും 80 മീറ്റര്‍ വരെ ആഴവുമുള്ള തുരങ്കങ്ങളാണ് അവരുടെ സഞ്ചാരവഴി. 25 മൈല്‍ മാത്രം നീളമുള്ള ഗാസയില്‍ 300 മൈല്‍ നീളത്തിലായി 1300 തുരങ്കങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് ഇസ്രായേല്‍ കണക്കുകൂട്ടല്‍. ഇവയില്‍ പലതും തീരെ കുടുസ്സായതാണെങ്കില്‍ ചിലത് വിശാലതയുള്ളവയാണ്.
ഇത് മനസ്സിലാക്കിയാണ് ഇസ്രായേല്‍ സൈനിക മേധാവി ഇവയെ 'ഗാസ മെട്രോ' എന്ന് പേരിട്ടത്. പൂര്‍ണമായും സൈനിക ആവശ്യങ്ങള്‍ക്കുള്ളവയാണ് ഈ ഭൂഗര്‍ഭപാതകള്‍. കഴിഞ്ഞ ദിവസം ഗാസയിലെ തുരങ്കങ്ങളില്‍ നിന്ന് ഇസ്രായേലി ടാങ്കുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ബൈറൂത് ആസ്ഥാനമായ ഹമാസിന്റെ വിദേശ ബന്ധങ്ങളുടെ തലവന്‍ അലി ബറക, തങ്ങളുടെ സൈനിക ശേഷി ക്രമേണ മെച്ചപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി.
നേരത്തെ ഹമാസ് റോക്കറ്റുകളുടെ പരമാവധി ദൂരപരിധി 40 കിലോമീറ്റര്‍ ആയിരുന്നത് 2021ലെ സംഘര്‍ഷത്തോടെ 230 കിലോമീറ്ററായി വര്‍ധിപ്പിക്കാനായി. ഓരോ യുദ്ധത്തിലും തങ്ങള്‍ ഇസ്രായേലികളെ പുതിയ എന്തെങ്കിലുംകൊണ്ട് അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം വാര്‍ത്ത ഏജന്‍സി റോയിട്ടേഴ്‌സിനോട് പറഞ്ഞു. സിവിലിയന്‍ നാശനഷ്ടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേലിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ഉണ്ടാകുമെന്നാണ് ഹമാസ് കരുതുന്നത്.
ഇസ്രായേല്‍ ബന്ദികള്‍ക്ക് പകരമായി ആയിരക്കണക്കിന് ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതുപോലുള്ള ഒത്തുതീര്‍പ്പുകള്‍ക്കും ഇസ്രായേല്‍ നിര്‍ബന്ധിതമാകുമെന്നുമാണ് പ്രതീക്ഷ. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഹമാസ് ഈ ആവശ്യം അറിയിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ 17 വര്‍ഷത്തെ ഗാസ ഉപരോധം അവസാനിപ്പിക്കണമെന്നും അല്‍-അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ സുരക്ഷ സേനയുടെ ഇടപെടല്‍ കുറക്കണമെന്നും ഹമാസ് മുന്നോട്ടു വെക്കുന്നു.
അതിനിടെ ഹമാസിനെ തകര്‍ക്കുക എന്ന ദൗത്യം ദുഷ്‌കരമാകുമെന്ന് അമേരിക്കയിലെ കാര്‍ണഗീ എന്‍ഡോവ്മെന്റ് പ്രതിനിധിയും ജോര്‍ഡന്‍ മുന്‍ ഉപപ്രധാനമന്ത്രിയുമായ മര്‍വാന്‍ അല്‍ മുഅശര്‍ ചൂണ്ടിക്കാട്ടുന്നു. ''ഈ സംഘട്ടനത്തിന് സൈനിക പരിഹാരമില്ല. നമ്മള്‍ ചില ഇരുണ്ട സമയങ്ങളിലാണ്.
ഈ യുദ്ധം ചെറുതായിരിക്കില്ല'' -അദ്ദേഹം പറയുന്നു. ഭാവി കാര്യങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് മിഥ്യാധാരണകളൊന്നുമില്ലെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥരും പറയുന്നു. ദീര്‍ഘവും വേദനജനകവുമായ യുദ്ധത്തിന് രാജ്യം തയാറായിക്കഴിഞ്ഞതായി യു.എന്നിലെ മുന്‍ ഇസ്രായേലി അംബാസഡര്‍ ഡാനി ഡാനന്‍ പറയുന്നു. അതേ സമയം ഹമാസിന്റെ പോളിറ്റ്ബ്യുറോ തലവന്‍ ഇസ്മായില്‍ ഹനിയയുടെ ഗാസ മുനമ്പിലെ വീട് ഇസ്രായേല്‍ തകര്‍ത്തു.
വടക്കന്‍ ഗാസ മുനമ്പില്‍ അല്‍ ഷാന്തിക്ക് സമീപമുള്ള വീട്ടിലാണ് ഐഡിഎഫ് വ്യോമാക്രമണം നടത്തിയത്. ഹനിയ ഈ സമയം ഇറാനിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഹനിയയുടെ കുടുംബത്തിലെ 14 പേര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പാലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷെയ്ഖ് റദ്വാന്‍ പ്രദേശത്തിന് സമീപമുള്ള വീട്ടിലായിരുന്നു അന്ന് ആക്രമണമുണ്ടായത്. ഹനിയയുടെ സഹോദരനും അനന്തരാവകാശിയുമുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha






















