സാറ്റ്ലൈറ്റ് ചിത്രങ്ങളിൽ, മഹാദുരന്തം..!!! ഗാസയ്ക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണം:- രൂപപ്പെട്ടത് 1,000ലേറെ കൂറ്റന്‍ ഗര്‍ത്തങ്ങള്‍...

ഇസ്രായേല്‍ അധിനിവേശത്തിന്റെ ഒരു പ്രധാന രേഖ ഗാസയിലേക്ക് എത്രത്തോളം നീങ്ങിയെന്നും അത് സൃഷ്ടിച്ച നാശത്തെക്കുറിച്ചും ആഴത്തില്‍ വ്യക്തമാക്കുന്ന ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത് വന്നു കഴിഞ്ഞു. ഇസ്രായേല്‍ ഹമാസ് യുദ്ധം ഒരു മാസത്തോട് അടുക്കുമ്പോള്‍, ഹൃദയഭേദക കാഴ്ചകള്‍ മാത്രം ബാക്കിയാവുകയാണ് വടക്കന്‍ മേഖലയില്‍. കെട്ടിടങ്ങളിലേറെയും നാമാവശേഷമാക്കിയ ആക്രമണങ്ങളെ തുടര്‍ന്ന് 10 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ മാത്രം 1,000ലേറെ കൂറ്റന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതായി സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
ഇവയില്‍ നൂറോളം ഗര്‍ത്തങ്ങള്‍ 45 അടി വരെ താഴ്ചയുള്ളവയാണ്. ഇവിടെ നിരവധി ആശുപത്രികളും സ്‌കൂളുകളും നേരിട്ടോ പരിസരത്തോ നടന്ന ബോംബിങ്ങില്‍ ഉപയോഗശൂന്യമായി മാറിയിട്ടുണ്ട്. 200ലേറെ സ്‌കൂളുകള്‍ മാത്രം ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ 40ഉം പൂര്‍ണമായി തകര്‍ന്നവയാണ്. രാജ്യാന്തര യുദ്ധനിയമപ്രകാരം വിദ്യാലയങ്ങളും ആശുപത്രികളും സംരക്ഷിക്കപ്പെടണമെന്നിരിക്കെയാണ് ഈ ആക്രമണം. വീടുകളിലും റോഡുകളിലും ഉള്‍പ്പെടെ വ്യോമാക്രമണത്തിന്റെയും ഷെല്ലാക്രമണത്തിന്റെയും നൂറുകണക്കിന് ഗര്‍ത്തങ്ങള്‍ ദൃശ്യമാണ്,
കൂടാതെ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകള്‍ നിരപ്പായിട്ടുണ്ട്. ഇസ്രായേലി ടാങ്കുകളും മറ്റ് വാഹനങ്ങളും ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റിയിലേക്ക് നീങ്ങിയ മൂന്ന് ദിശകളില്‍ ഒന്നാണ് കാണിച്ചിരിക്കുന്ന പ്രദേശം . ഗാസയുടെ വടക്ക് മുതല്‍ തെക്ക് വരെ നീളുന്ന പ്രധാന റോഡിലും സ്ട്രിപ്പിന്റെ വടക്കുകിഴക്കന്‍ കോണിലും ബെയ്റ്റ് ഹനൂനിലും കവചിത വാഹനങ്ങളുടെ നിരകള്‍ തന്നെ കാണാം.
മാസെ അനലിറ്റിക്സ് വിശകലനം ചെയ്ത ഉപഗ്രഹ ചിത്രങ്ങള്‍ അനുസരിച്ച്, തീരദേശ എന്‍ക്ലേവിലെ മറ്റ് അഞ്ച് അഭയാര്‍ത്ഥി ക്യാമ്പുകളെങ്കിലും ഇസ്രായേലിന്റെ തുടര്‍ച്ചയായ ആക്രമണത്തിനിടെ തകര്‍ന്നിട്ടുണ്ട്. ജബാലിയ, ബീച്ച്, അല്‍ ബുറൈജ് ക്യാമ്പുകളില്‍ ആയിരക്കണക്കിന് ആളുകള്‍ അഭയകേന്ദ്രങ്ങളായി ഉപയോഗിക്കുന്ന സ്‌കൂളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും 360 ചതുരശ്ര കിലോമീറ്റര്‍ ഗാസ മുനമ്പില്‍ 50 ഓളം കെട്ടിടങ്ങളടക്കം തകര്‍ന്നതായി ഫലസ്തീനി ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സി പറഞ്ഞു . തങ്ങളുടെ 70 ലധികം ജീവനക്കാര്‍ കൊല്ലപ്പെട്ടതായി യുഎന്‍ ഏജന്‍സി അറിയിച്ചു.
9500 പേര്‍ നിലവില്‍ കൊല്ലപ്പെട്ടതില്‍ മഹാഭൂരിപക്ഷവും ഇസ്രായേല്‍ ബോംബാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവരാണ്. അവരുടെ താമസകേന്ദ്രങ്ങള്‍ വേറെ. ആദ്യ ആഴ്ചയില്‍ മാത്രം 6,000 ബോംബുകള്‍ വര്‍ഷിച്ചതായി ഇസ്രായേല്‍ സ്ഥിരീകരിച്ചിരുന്നു. പിന്നീട്, എണ്ണം പറയുന്നത് നിര്‍ത്തി ആക്രമിച്ച കേന്ദ്രങ്ങള്‍ എത്രയെന്ന കണക്കിലാണ് ഇസ്രായേല്‍ റിപ്പോര്‍ട്ടുകള്‍. ഒരാഴ്ച മുമ്പ് 12,000 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. കഴിഞ്ഞ ഒരാഴ്ചക്കിടെ 18,000 ടണ്‍ ബോംബുകള്‍ ഇസ്രായേല്‍ ഗസ്സയില്‍ വര്‍ഷിച്ചതായി ഫലസ്തീന്‍ അധികൃതര്‍ പറയുന്നു.
അമേരിക്കയുടെ എം.കെ80 വിഭാഗത്തില്‍ പെട്ടവയാണ് പ്രധാനമായും ഈ ബോംബുകള്‍. മുമ്പ് വിയറ്റ്‌നാം യുദ്ധത്തില്‍ ഉപയോഗിച്ചു തുടങ്ങിയ ഇവയുടെ നവീകരിച്ച അത്യാധുനിക രൂപമാണ് നിലവില്‍ ഉപയോഗിച്ചുവരുന്നത്. ഏറ്റവും ചെറുത് 120 കിലോ മുതല്‍ 1,000 കിലോവരെയുള്ളവയാണ് ഓരോ ബോംബും.
ബോംബിടാന്‍ ഉപയോഗിക്കുന്ന എഫ്-16 വിമാനങ്ങള്‍ മാത്രം 170 എണ്ണമുണ്ട് ഇസ്രായേലിന്റെ വശത്ത്. ഗാസയ്ക്ക് 100 കിലോമീറ്റര്‍ പരിധിയിലായി ഏഴ് വ്യോമതാവളങ്ങളും ഉണ്ട്. വേണ്ടത്രയും അതിലധികവും സാമ്പത്തികമായി സഹായിച്ച് യു. എസ് കൂടെയുള്ളപ്പോള്‍ ഇസ്രായേല്‍ ബോംബുകള്‍ ഇതിലേറെ പ്രഹര ശേഷി കാട്ടുമെന്ന് ഉറപ്പാണ്.
അതേ സമയം ഹമാസിനെ പൂര്‍ണമായും നശിപ്പിച്ചേ യുദ്ധം അവസാനപ്പിക്കൂവെന്ന പ്രഖ്യാപനപ്രകാരം ആക്രമണം കടുപ്പിക്കുകയാണ് ഇസ്രായേല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ വെടിനിര്‍ത്തലിനായി ഇസ്രായേലിനുമേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ഇസ്ലാമിക രാഷ്ട്രങ്ങളുടെ ആവശ്യം. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവരുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അറബ് രാഷ്ട്രങ്ങള്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ബന്ദികളെ വിട്ടുകിട്ടുന്നതുവരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ലെന്നാണ് ഇസ്രായേലിന്റെ നയം.
https://www.facebook.com/Malayalivartha





















