അറബ് നേതാക്കളെ കാണാൻ എത്തിയ ആന്റണി ബ്ലിങ്കന് മുന്നില്‍ ലക്ഷ്യങ്ങള്‍ ഏറെ:- യുദ്ധാനന്തര ഗാസയുടെ മാസ്റ്റർ പ്ലാൻ തയ്യാർ...

ഗാസ മുനമ്പില്‍ ശക്തമായ വ്യോമാക്രമണമാണ് ഇസ്രായേല്‍ സൈന്യം തുടരുന്നത്. ഇവിടെ മരണം 9000 കടന്നിരിക്കുകയാണ്. ഹമാസിനെ സൈനികമായി നേരിടുന്നതിന് പകരം നിരപരാധികളെ കൊലപ്പെടുത്തുന്നത് ഇസ്രായേലിനെതിരായ വികാരം ശക്തിപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. വെടിനിര്‍ത്തണമെന്ന യുഎന്‍ ആവശ്യവും ഇസ്രായേല്‍ തള്ളിയിരുന്നു. അതിനിടെ അറബ് നേതാക്കളെ കാണാനായി അമ്മാനിലെത്തിയ അമേരിക്കന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് മുന്നില്‍ ലക്ഷ്യങ്ങള്‍ ഏറെയാണ്.
ഇസ്രായേലില്‍ പ്രധാനമന്ത്രിയും പ്രസിഡന്റും യുദ്ധമന്ത്രിസഭയുമടക്കം എല്ലാവരെയും കണ്ടതിന് ശേഷമാണ്, ബ്ലിങ്കന്‍ അമ്മാനിലെത്തിയത്. മാനുഷികമായ താത്കാലിക വെടിനിര്‍ത്തല്‍ ഇടവേളയാണ് തന്റെ ആവശ്യമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടാകില്ലെന്ന് ഇസ്രായേല്‍ നയം വ്യക്തമാക്കിയതോടെ ആ ദൗത്യം അവസാനിച്ച മട്ടാണത്രെ. അതുകഴിഞ്ഞ് ഇസ്രായേല്‍ വിട്ട ബ്ലിങ്കന്‍ അറബ് നേതാക്കള്‍ക്ക് മുന്നില്‍ എത്തുന്നത് ഇസ്രായേല്‍ ആക്രമണത്തിനു ശേഷമുള്ള ഗാസയെ കുറിച്ചുള്ള പദ്ധതികള്‍കൂടി മുന്നില്‍ കണ്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സമ്പൂര്‍ണ വെടിനിര്‍ത്തലില്ലാതെ മാനുഷിക സഹായത്തിനുള്ള താത്കാലിക വെടിനിര്‍ത്തലെന്ന ബ്ലിങ്കന്റെ പ്രസ്താവനക്കെതിരെ, കടുത്ത എതിര്‍പ്പാണ് ഫലസ്തീന്‍ അനുകൂല സമൂഹത്തില്‍ നിന്ന് വരെ ഉയരുന്നത്. ഫലസ്തീനികള്‍ക്ക് ഭക്ഷണം വാങ്ങാനായി വെടിനിര്‍ത്തുകയും പിന്നീട് അവരെ ബോംബിട്ടു കൊല്ലുകയും ചെയ്യുക എന്ന അസംബന്ധമാണ് ഈ നയമെന്നും ഇത് സ്വീകാര്യമല്ലെന്നും അങ്ങനെയൊരു വെടിനിര്‍ത്തല്‍ ഫലസ്തീനികള്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കിരുന്നു.
ലബനാന്‍ പ്രധാനമന്ത്രി നജീബ് മീകാത്തിയുമായിട്ടായിരുന്നു ബ്ലിങ്കന്റെ ആദ്യത്തെ കൂടിക്കാഴ്ച. തുടര്‍ന്ന് സൗദി അറേബ്യ, ഖത്തര്‍, ജോര്‍ഡന്‍, ഈജിപ്ത് എന്നിവയുടെ വിദേശകാര്യ മന്ത്രിമാരുമായുള്ള ചര്‍ച്ചകള്‍ നടന്നു. ഗാസയുടെ ഭാവി പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കില്ലെന്നാണ് നിലപാടെന്ന് ഈജിപ്ത് പ്രതിനിധി വ്യക്തമാക്കിയതോടെ അതും മുന്നോട്ടുപോയേക്കില്ലെന്നാണ് സൂചന.
ഇസ്രായേലിലെ അംബാസഡറെ തിരിച്ചുവിളിച്ച തുര്‍ക്കിയിലും അദ്ദേഹം സന്ദര്‍ശനം നടത്തുന്നുണ്ട്. യുദ്ധം താല്‍ക്കാലികമായി നിര്‍ത്തുന്നത് ഗാസയിലേയ്ക്ക് കൂടുതല്‍ സഹായം അനുവദിക്കുമെന്നും ഫലസ്തീന്‍ പൗരന്മാരെ സംരക്ഷിക്കുമെന്നും ഹമാസ് തടവിലാക്കിയവരെ മോചിപ്പിക്കാന്‍ നയതന്ത്രം നീക്കത്തിനും ഇത് സഹായകമാകുമെന്നുമാണ് വെള്ളിയാഴ്ച ഇസ്രായേല്‍ സന്ദര്‍ശിച്ച ബ്ലിങ്കന്‍ പറഞ്ഞത്. രണ്ടാഴ്ചമുമ്പ് ഇതേ ആവശ്യമുന്നയിച്ച് നേരത്തെ യു.എന്‍ സുരക്ഷ കൗണ്‍സിലില്‍ വന്ന പ്രമേയം വീറ്റോ ചെയ്തത് അമേരിക്കയാണ്.
ഇപ്പോഴുള്ള ബ്ലിങ്കന്റെ പരാമര്‍ശം നിലപാട് മാറ്റത്തിന്റെ സൂചനയായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഫലസ്തീന്‍ വിഷയത്തില്‍ ബൈഡന്‍ ഭരണകൂടത്തിനെതിരെ അമേരിക്കയില്‍ ഉയരുന്ന പൊതുജന രോഷം ശമിപ്പിക്കാനുള്ള പ്രസ്താവന മാത്രമായാണ് ഫലസ്തീന്‍ അനുകൂല ഗ്രൂപ്പുകള്‍ കാണുന്നത്. അയല്‍ രാജ്യങ്ങളുടെ നിലപാടുകള്‍ ഇസ്രായേലിന് എതിരാണ്. ജോര്‍ദാന്‍, സൗദി അറേബ്യ, ഖത്തര്‍, മറ്റു ജിസിസി രാജ്യങ്ങള്‍, സിറിയ, ലബ്നാന്‍ എന്നീ രാജ്യങ്ങളെല്ലാം ഇസ്രായേലിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ലബ്നാനില്‍ നിന്ന് ഇസ്രായേലിനെതിരെയും തിരിച്ചും ആക്രമണം നടക്കുന്നുണ്ട്.
അതിനിടെ യമനില്‍ നിന്നും ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയിരുന്നു. പക്ഷെ യമനില്‍ നിന്നുള്ള ആക്രമണം ഇസ്രായേലിനെ ബാധിച്ചിട്ടില്ല. അതിനിടെ തുര്‍ക്കി അംബാസഡറെ തിരിച്ച് വിളിക്കയും ചെയ്തു. വെടിനിര്‍ത്തല്‍ ആവശ്യം ഇസ്രായേല്‍ തള്ളിയ സാഹചര്യത്തിലായിരുന്നു തുര്‍ക്കിയുടെ നടപടി. ഗാസയിലെ സാഹചര്യം ചര്‍ച്ച ചെയ്യാനാണ് അംബാസഡറെ വിളിപ്പിക്കുന്നതെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിരുന്നു.
തുര്‍ക്കിയിലെ അമേരിക്കന്‍ സൈനിക താവളത്തിന് മുമ്പില്‍ യുദ്ധവിരുദ്ധ പ്രതിഷേധം നടന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുറപ്പെട്ട തുര്‍ക്കിയില്‍ നിന്നുള്ള കപ്പല്‍ വ്യൂഹത്തെ ഇസ്രായേല്‍ സൈന്യം ആക്രമിച്ചിരുന്നു, നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് തുര്‍ക്കി ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചത്. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബന്ധം പുനഃസ്ഥാപിച്ചത്. പുതിയ സംഭവങ്ങള്‍ ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിലേക്ക് എത്തുമോ എന്നാണ് സംശയം.
https://www.facebook.com/Malayalivartha






















