ഗാസ മുനമ്പില്‍ അണുബോംബ് വര്‍ഷിക്കുകയെന്നത് ഒരു സാധ്യതയാണെന്ന പ്രകോപന പ്രസ്താവനയുമായി, ഇസ്രയേല്‍ പൈതൃക വകുപ്പ് മന്ത്രി; എലിയാഹുവിന്റെ പ്രസ്താവന യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു: എലിയാഹുവിനെ മന്ത്രി സഭയില്‍ നിന്ന് നീക്കിയതായി റിപ്പോർട്ട്...

ഹമാസ് പോരാളികള്‍ക്കെതിരായ യുദ്ധം എന്‍ക്ലേവില്‍ ശക്തമാകുമ്പോഴും ഗാസ മുനമ്പില്‍ അണുബോംബ് വര്‍ഷിക്കുകയെന്നത് ഒരു സാധ്യതയാണെന്ന പ്രകോപന പ്രസ്താവനയുമായി ഇസ്രയേല്‍ പൈതൃക വകുപ്പു മന്ത്രി അമിഹൈ എലിയാഹു. കോല്‍ ബറാമ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്ന ഒസ്മ യെഹുദിത് പാര്‍ട്ടി നേതാവാണ് എലിയാഹു.
ഗാസയ്ക്ക് യാതൊരു വിധത്തിലുമുള്ള മാനുഷിക സഹായവും വേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ ഭാവിയെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ അയര്‍ലാന്‍ഡിലേക്കോ അല്ലെങ്കില്‍ ഏതെങ്കിലും മരുഭൂമിയിലേക്കോ പോകട്ടെ എന്നായിരുന്നു എലിയാഹുവിന്റെ മറുപടി. ഗാസയിലെ ഭീകരര്‍ അതിനൊരു വഴി കണ്ടെത്തും. ഫലസ്തീന്റെയോ ഹമാസിന്റെയോ പതാക വീശുന്നവര്‍ക്ക് ഈ ഭൂമിയില്‍ തുടരാന്‍ അവകാശമില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി എലിയാഹു രംഗത്തെത്തി. 'അതൊരു ആലങ്കാരിക പ്രയോഗമാണ് എന്ന് എല്ലാവര്‍ക്കും മനസ്സിലാകുന്നതാണ്. എന്നാല്‍ ഭീകരവാദത്തിനെതിരെ ശക്തമായ മറുപടി വേണം. ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കാന്‍ ഇസ്രായേല്‍ ഗവണ്‍മെന്റ് ആവശ്യമായ എല്ലാ കാര്യവും ചെയ്യും' - അദ്ദേഹം പറഞ്ഞു. പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യൈര്‍ ലാപിഡ് രംഗത്തെത്തി.
ഒരു ഉത്തരവാദിത്വുമില്ലാത്ത മന്ത്രിയുടെ ഭ്രാന്തന്‍ പരാമര്‍ശം എന്നാണ് ലാപിഡ് പ്രസ്താവനയെ വിശേഷിപ്പിച്ചത്. മന്ത്രിസഭയില്‍ നിന്ന് മന്ത്രിയെ നെതന്യാഹു ഉടന്‍ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എലിയാഹുവിന്റെ പ്രസ്താവന യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. നിരപരാധികളെ ഒഴിവാക്കി അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചാണ് ഗാസയിലെ ഓപറേഷന്‍ നടക്കുന്നത്. വിജയം വരെ ഇതു തുടരും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എലിയാഹുവിനെ മന്ത്രി സഭയില്‍ നിന്ന് നീക്കിയതായി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
അതേ സമയം, ഗാസയില്‍ ഇപ്പോള്‍ നടക്കുന്നത് നിര്‍ണായക യുദ്ധമെന്ന് ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസ്സന്‍ നസ്‌റല്ല വെളിപ്പെടുത്തിയിരുന്നു. ഹമാസ് നേതാക്കള്‍ വമ്പന്‍ തയ്യാറെടുപ്പുകളാണ് ഇതിനായി നടത്തിയത്. നീണ്ട കാലം പൊരുതാന്‍ കഴിയും വിധം ആയുധങ്ങള്‍, ഭക്ഷണം, മരുന്നുകള്‍ എന്നിവ സംഭരിച്ചിട്ടുണ്ടെന്ന് സംഘടനാനേതൃത്വത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു. ഫലസ്തീന്‍ മണ്ണിലെ ആഴമേറിയ തുരങ്കങ്ങളില്‍ ആയിരക്കണക്കിന് പോരാളികള്‍ക്ക് മാസങ്ങളോളം അതിജീവിക്കാനും നഗര ഗറില്ല തന്ത്രങ്ങള്‍ ഉപയോഗിച്ച് ഇസ്രായേലി സേനയെ ചെറുക്കാനും കഴിയുമെന്ന് ഹമാസിന് ഉറപ്പുണ്ടെന്ന് ഇവര്‍ വാര്‍ത്ത ഏജന്‍സിയോട് വ്യക്തമാക്കി.
ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിനു മാത്രം ഏകദേശം 40,000 പോരാളികളുണ്ടെന്നാണ് സൂചന. മറ്റു വിഭാഗങ്ങളിലായി 20,000വും. നൂറുകണക്കിന് കിലോമീറ്റര്‍ നീളവും 80 മീറ്റര്‍ വരെ ആഴവുമുള്ള തുരങ്കങ്ങളാണ് അവരുടെ സഞ്ചാരവഴി. 25 മൈല്‍ മാത്രം നീളമുള്ള ഗാസയില്‍ 300 മൈല്‍ നീളത്തിലായി 1300 തുരങ്കങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് ഇസ്രായേല്‍ കണക്കുകൂട്ടല്‍. ഇവയില്‍ പലതും തീരെ കുടുസ്സായതാണെങ്കില്‍ ചിലത് വിശാലതയുള്ളവയാണ്.
ഇത് മനസ്സിലാക്കിയാണ് ഇസ്രായേല്‍ സൈനിക മേധാവി ഇവയെ 'ഗാസ മെട്രോ' എന്ന് പേരിട്ടത്. പൂര്‍ണമായും സൈനിക ആവശ്യങ്ങള്‍ക്കുള്ളവയാണ് ഈ ഭൂഗര്‍ഭപാതകള്‍. കഴിഞ്ഞ ദിവസം ഗാസയിലെ തുരങ്കങ്ങളില്‍ നിന്ന് ഇസ്രായേലി ടാങ്കുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ബൈറൂത് ആസ്ഥാനമായ ഹമാസിന്റെ വിദേശ ബന്ധങ്ങളുടെ തലവന്‍ അലി ബറക, തങ്ങളുടെ സൈനിക ശേഷി ക്രമേണ മെച്ചപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി. നേരത്തെ ഹമാസ് റോക്കറ്റുകളുടെ പരമാവധി ദൂരപരിധി 40 കിലോമീറ്റര്‍ ആയിരുന്നത് 2021ലെ സംഘര്‍ഷത്തോടെ 230 കിലോമീറ്ററായി വര്‍ധിപ്പിക്കാനായി. ഓരോ യുദ്ധത്തിലും തങ്ങള്‍ ഇസ്രായേലികളെ പുതിയ എന്തെങ്കിലുംകൊണ്ട് അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം വാര്‍ത്ത ഏജന്‍സി റോയിട്ടേഴ്സിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha






















