ഗാസയില്‍ അണുബോംബ് വര്‍ഷിക്കും;ഇസ്രയേല്‍ മന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഞെട്ടി ലോകരാജ്യങ്ങള്‍,നെതന്യാഹു എന്തിനുള്ള പുറപ്പാടാണ്, ഗാസയ്ക്ക് സര്‍വ്വനാശം വരുത്തും പലസ്തീനിലെ നാസികളെ തീര്‍ക്കുമെന്ന് മന്ത്രി,ഇസ്രയേല്‍-ഹമാസ് യുദ്ധം അതിരുവിടുന്നുവെന്ന് രാഷ്ട്രത്തലവന്മാര്‍

ഗാസയില്‍ അണുബോംബ് വര്‍ഷിക്കും സര്‍വ്വനാശം വരുത്തും. ലോകരാജ്യങ്ങള്‍ ഞെട്ടി ഇസ്രയേലി മന്ത്രിയുടെ പ്രഖ്യാപനം കേട്ട്. ഇസ്രയേല്‍-ഹമാസ് യുദ്ധം അതിരുവിട്ടിരിക്കുന്നു. ഇനിയും ഇത് തടുത്ത് നിര്‍ത്താനായില്ലെങ്കില്‍ വന്‍ ദുരന്തം നടക്കുമെന്ന് രാഷ്ട്രത്തലവന്മാര്‍. എല്ലാ കണ്ണുകളും ഇസ്രയേലിലേക്ക് നീളുന്നു. ഹമാസിനെ തീര്‍ത്തുകെട്ടുമെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം പലസ്തീനെ മുഴുവന്‍ ഇല്ലാതാക്കാനോ. ഇസ്രയേലി മന്ത്രിയുടെ അണുബോംബ് പ്രയോഗിക്കുമെന്ന പ്രഖ്യാപനത്തോടെ വലിയ ചര്‍ച്ചകള്‍ ഉടലെടുക്കുന്നു. ഗാസയില്‍ അണുബോംബ് വര്‍ഷിക്കുമെന്ന് ഇസ്രായേല്‍ മന്ത്രി അമിച്ചായ് എലിയാഹുവാണ് പ്രഖ്യാപിച്ചത്. ഇസ്രായേലിന്റെ മുന്നിലുള്ള പല ഒപ്ഷനുകളില്‍ ഒന്നാണിത് എന്നാണ് ഒരു റേഡിയോ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞത്. ആഗോള തലത്തില്‍ മാത്രമല്ല, ഇസ്രായേലിലും വലിയ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട് എലിയാഹുവിന്റെ പ്രതികരണം. വളരെ പെട്ടെന്ന് തന്നെ പ്രതികരണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്തുവന്നു.
ഇസ്രായേലിന്റെ കൈവശം ആറ്റം ബോംബുണ്ട് എന്ന് നേരത്തെ പല വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. പശ്ചിമേഷ്യയില്‍ അണുബോംബ് കൈവശമുള്ള ഏകരാജ്യം ഇസ്രായേലാണ് എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഇസ്രായേല്‍ ഇക്കാര്യം സമ്മതിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന ഏറെ ചര്‍ച്ചയായത്. ഇസ്രായേലിലെ തീവ്ര ജൂത പാര്‍ട്ടിയായ ഒറ്റ്‌സമ യഹുദിതിന്റെ നേതാവാണ് എലിയാഹു. പലസ്തീന്‍കാര്‍ക്കെതിരെ വിദ്വേഷം പ്രസംഗിച്ച് നേരത്തെയും വിവാദത്തിലായ വ്യക്തിയാണ് ഇയാള്‍. ഗാസയിലുള്ളവര്‍ നാസികളാണ് എന്നാണ് എലിയാഹു പറയുന്നത്. ജര്‍മനിയില്‍ ജൂതരെ കൂട്ടക്കൊല ചെയ്ത നാസി വിഭാഗത്തോടാണ് പലസ്തീന്‍കാരെ ഇസ്രായേലിലെ തീവ്ര ജൂതര്‍ താരതമ്യം ചെയ്യാറ്. ഗാസയിലേക്ക് മാനുഷിക സഹായം നല്‍കുന്നതിനെയും എലിയാഹു എതിര്‍ത്തു. ഗാസയിലുള്ള എല്ലാവര്‍ക്കും ഹമാസുമായി ബന്ധമുണ്ട് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഗാസയുടെ അധികാരം ഇസ്രായേല്‍ പിടിച്ചടക്കണം. കുടിയേറ്റ നിര്‍മാണം ഗാസയിലേക്ക് വ്യാപിപ്പിക്കണം. ഇസ്രായേല്‍ ഗാസ പിടിച്ചാല്‍ പലസ്തീന്‍കാരെ തുരത്തും. അവര്‍ക്കുള്ള പരിഹാരം അവര്‍ തന്നെ കണ്ടെത്തട്ടെ എന്നും എലിയാഹു പറഞ്ഞുവെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, എലിയാഹുവിനെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് എലിയാഹു പറയുന്നത്. ഇസ്രായേല്‍ സര്‍ക്കാരിനോ സൈന്യത്തിനോ ആണവാക്രമണം പദ്ധതിയിലില്ല. അന്താരാഷ്ട്ര നിയമം അനുസരിച്ച് സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് പരമാവധി ഒഴിവാക്കിയാണ് ഇസ്രായേല്‍ ഗാസയില്‍ നടപടിയെടുക്കുന്നത്. വിജയം വരെ യുദ്ധം തുടരുമെന്നും നെതന്യാഹു പറഞ്ഞു. യുദ്ധം തുടങ്ങിയ ശേഷം ഇസ്രായേല്‍ പ്രതിപക്ഷത്തെ കൂടി ചേര്‍ത്തുള്ള സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ യര്‍ ലാപിഡിന്റെ പാര്‍ട്ടിയിലെ പ്രതിനിധികളും പുതിയ സര്‍ക്കാരിലുണ്ട്. എലിയാഹുവിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ലാപിഡ് രംഗത്തുവന്നു. നിരുത്തരവാദപരമായ പ്രസ്താവന നടത്തുന്ന മന്ത്രിയെ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ എലിയാഹുവിനെ സര്‍ക്കാര്‍ യോഗങ്ങളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്‌പെന്റ് ചെയ്തതായി നെതന്യാഹു അറിയിച്ചു. യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ പ്രതിഷേധം നടക്കുന്നുണ്ട്. ഇസ്രായേലിനുള്ള ആയുധങ്ങളുമായി പുറപ്പെടാനിരുന്ന കപ്പല്‍ തടഞ്ഞ് അമേരിക്കയിലും പ്രതിഷേധം തുടരുകയാണ്. അതിനിടെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.
ഗാസയില്‍ ഇസ്രയേല്‍ സംഹാരതാണ്ഡവം നടത്തുമ്പോള്‍ പ്ലാന്‍ മാറ്റിപ്പിടിച്ച് ഹമാസ്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങള്‍ക്ക് ഹമാസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആരുപറഞ്ഞിട്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ഇസ്രയേല്‍ സര്‍വ്വശക്തിയുമെടുത്ത് പോരാടുകയാണ്. ഇത് ഭീകരരെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ശത്രുസൈന്യത്തെ വളഞ്ഞ് വെടിനിര്‍ത്തലിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള യുദ്ധസന്നാഹങ്ങള്‍ ഒരുക്കിയതായി ഹമാസിന്റെ ഉന്നതനേതാക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി വലിയ അളവില്‍ ആയുധങ്ങളും മിസൈലുകളും ആരോഗ്യസംവിധാനങ്ങളും ഹമാസ് ശേഖരിച്ചുവെന്നാണ് വിവരം. തുടങ്ങിവച്ചത് ഹമാസാണെങ്കിലും ഇതൊന്ന് തീര്‍ന്നുകിട്ടിയാല്‍ മതിയെന്ന് പ്രാര്‍ത്ഥിക്കുകയാണ് ഭീകരര്‍. കാരണം കണ്ണില്‍ കാണുന്നതെല്ലാം തകര്‍ത്ത് ഇരച്ചുകയറുകയാണ് ജൂതപ്പട. നടുങ്ങി തുടങ്ങിയിട്ടുണ്ട് ഇറാനും കൂട്ടാളികളും.
ഗാസയിലെ തുരങ്കങ്ങള്‍ തങ്ങളുടെ അര്‍ബന്‍ ഗറില്ല യുദ്ധതന്ത്രത്തിന് സഹായകരമാകുമെന്നാണ് ഹമാസിന്റെ വിലയിരുത്തല്‍. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഏറ്റുമുട്ടലിലൂടെ ഇസ്രയേല്‍ സൈന്യത്തെ കീഴടക്കാം എന്നാണ് ഹമാസ് കരുതുന്നത്. സാധാരണക്കാര്‍ക്ക് കൂട്ടമായി ജീവന്‍ നഷ്ടമാവുന്ന സാഹചര്യമുണ്ടാവുന്നതോടെ അന്താരാഷ്ട്രതലത്തില്‍ ഉയരുന്ന സമ്മര്‍ദ്ദം യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിക്കുമെന്നാണ് ഹമാസിന്റെ പ്രതീക്ഷ. ബന്ദികളെ മോചിപ്പിച്ച് ഇസ്രയേലി തടവുകാരെ വീണ്ടെടുക്കുന്നതടക്കമുള്ള നീക്കുപോക്കുകളും അവര്‍ പ്രതീക്ഷിക്കുന്നു. ഖത്തറിന്റെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകളിലൂടെ ഇക്കാര്യം യു.എസിനേയും ഇസ്രയേലിനും പരോക്ഷമായി അറിയിച്ചുവെന്നാണ് വിവരം. 17 വര്‍ഷമായി തുടരുന്ന ഗാസ ഉപരോധം ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന് ഹമാസ് ആവശ്യപ്പെടുന്നുമുണ്ട്. ഗാസയിലെ ഇസ്രയേല്‍ കുടിയേറ്റം അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha






















