ഗാസയില്‍ ജൂതപ്പട ഇരച്ചുകയറുമ്പോള്‍ പ്ലാന്‍ മാറ്റി ഹമാസ്;ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങള്‍ക്ക് ഹമാസ് ഒരുങ്ങുന്നു,മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഏറ്റുമുട്ടലിലൂടെ ഇസ്രയേ കീഴടക്കുമെന്ന് തലവന്മാര്‍,ഇസ്രയേലിനെ വെടിനിര്‍ത്തലിന് പ്രേരിപ്പിക്കുകയാണ് ലക്ഷ്യം, ഭീകരരെ തീര്‍ത്തേ അടങ്ങൂവെന്ന് നെതന്യാഹു

ഗാസയില്‍ ഇസ്രയേല്‍ സംഹാരതാണ്ഡവം നടത്തുമ്പോള്‍ പ്ലാന്‍ മാറ്റിപ്പിടിച്ച് ഹമാസ്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങള്‍ക്ക് ഹമാസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആരുപറഞ്ഞിട്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ഇസ്രയേല്‍ സര്‍വ്വശക്തിയുമെടുത്ത് പോരാടുകയാണ്. ഇത് ഭീകരരെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ശത്രുസൈന്യത്തെ വളഞ്ഞ് വെടിനിര്‍ത്തലിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള യുദ്ധസന്നാഹങ്ങള്‍ ഒരുക്കിയതായി ഹമാസിന്റെ ഉന്നതനേതാക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി വലിയ അളവില്‍ ആയുധങ്ങളും മിസൈലുകളും ആരോഗ്യസംവിധാനങ്ങളും ഹമാസ് ശേഖരിച്ചുവെന്നാണ് വിവരം. തുടങ്ങിവച്ചത് ഹമാസാണെങ്കിലും ഇതൊന്ന് തീര്‍ന്നുകിട്ടിയാല്‍ മതിയെന്ന് പ്രാര്‍ത്ഥിക്കുകയാണ് ഭീകരര്‍. കാരണം കണ്ണില്‍ കാണുന്നതെല്ലാം തകര്‍ത്ത് ഇരച്ചുകയറുകയാണ് ജൂതപ്പട. നടുങ്ങി തുടങ്ങിയിട്ടുണ്ട് ഇറാനും കൂട്ടാളികളും.
ഗാസയിലെ തുരങ്കങ്ങള്‍ തങ്ങളുടെ അര്‍ബന്‍ ഗറില്ല യുദ്ധതന്ത്രത്തിന് സഹായകരമാകുമെന്നാണ് ഹമാസിന്റെ വിലയിരുത്തല്‍. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഏറ്റുമുട്ടലിലൂടെ ഇസ്രയേല്‍ സൈന്യത്തെ കീഴടക്കാം എന്നാണ് ഹമാസ് കരുതുന്നത്. സാധാരണക്കാര്‍ക്ക് കൂട്ടമായി ജീവന്‍ നഷ്ടമാവുന്ന സാഹചര്യമുണ്ടാവുന്നതോടെ അന്താരാഷ്ട്രതലത്തില്‍ ഉയരുന്ന സമ്മര്‍ദ്ദം യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിക്കുമെന്നാണ് ഹമാസിന്റെ പ്രതീക്ഷ. ബന്ദികളെ മോചിപ്പിച്ച് ഇസ്രയേലി തടവുകാരെ വീണ്ടെടുക്കുന്നതടക്കമുള്ള നീക്കുപോക്കുകളും അവര്‍ പ്രതീക്ഷിക്കുന്നു. ഖത്തറിന്റെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകളിലൂടെ ഇക്കാര്യം യു.എസിനേയും ഇസ്രയേലിനും പരോക്ഷമായി അറിയിച്ചുവെന്നാണ് വിവരം. 17 വര്‍ഷമായി തുടരുന്ന ഗാസ ഉപരോധം ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന് ഹമാസ് ആവശ്യപ്പെടുന്നുമുണ്ട്. ഗാസയിലെ ഇസ്രയേല്‍ കുടിയേറ്റം അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
40,000ലേറെ സംഘാംഗങ്ങള്‍ ഹമാസിനുണ്ടെന്നാണ് വിവരം. ഗാസയിലെ തുരങ്ക ശൃംഖലകളിലൂടെയാണ് ഇവര്‍ സഞ്ചരിക്കുന്നത്. കിലോമീറ്ററോളം നീളവും 80 മീറ്ററിലേറെ ആഴവുമുള്ളവയാണ് ഇത്തരം തുരങ്കങ്ങള്‍. ഇവയില്‍നിന്ന് അപ്രതീക്ഷിതമായി പുറത്തുവരുന്ന ഹമാസ് അംഗങ്ങള്‍ മിന്നലാക്രമണം നടത്തി തിരികെ പോവുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി സങ്കീര്‍ണ്ണമായ നഗരയുദ്ധമെന്നാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഹമാസുമായുള്ള സംഘര്‍ഷത്തെ വിശേഷിപ്പിച്ചത്. ടണല്‍ ഷാഫ്റ്റ് കണ്ടെത്തി നശിപ്പിക്കാന്‍ യഹലോം പ്രത്യേക സംഘത്തില്‍ നിന്നുള്ള എന്‍ജിനീയറിങ് വിഭാഗത്തെയാണ് ഇസ്രയേല്‍ ഇറക്കിയിരിക്കുന്നത്. നിരവധിപേര്‍ മരിച്ചുവീഴുകയും ആയിരക്കണക്കിനുപേര്‍ ദുരിതത്തിലാകുകയും ചെയ്യുന്നതിനിടെയാണ് ഇരുവിഭാഗവും പുതിയ തന്ത്രങ്ങള്‍ മെനയുന്നത്.
ഇസ്രയേലുമായി നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന തങ്ങള്‍ കാലാകാലങ്ങളായി ആയുധസംവിധാനങ്ങളില്‍ കാര്യമായ പുരോഗതി വരുത്തിയിട്ടുണ്ടെന്ന് ബെയ്‌റൂത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹമാസിന്റെ വിദേശകാര്യ ചുമതലയുള്ള അലി ബറാക്ക അറിയിച്ചു. 2008ല്‍ റോക്കറ്റുകള്‍ക്ക് 40 കിലോമീറ്റര്‍ റേഞ്ച് പ്രഹരശേഷിയാണ് ഉണ്ടായിരുന്നതെങ്കില്‍ 2021 ആവുമ്പോഴേക്കും തങ്ങളത് 230 കിലോമീറ്ററായി ഉയര്‍ത്തിയെന്ന് ബറാക്ക അവകാശപ്പെട്ടു. ഒരോ യുദ്ധത്തിലും തങ്ങള്‍ പുതിയതെന്തെങ്കിലും കൊണ്ട് ഇസ്രയേലിനെ അതിശയിപ്പിക്കുന്നുവെന്നും ബറാക്ക കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ഹമാസിന്റെ പോളിറ്റ്ബ്യുറോ തലവന്‍ ഇസ്മായില്‍ ഹനിയയുടെ ഗാസ മുനമ്പിലെ വീട് ഇസ്രായേല്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. വടക്കന്‍ ഗാസ മുനമ്പില്‍ അല്‍ ഷാന്തിക്ക് സമീപമുള്ള വീട്ടിലാണ് ഐഡിഎഫ് വ്യോമാക്രമണം നടത്തിയത്. ഹനിയ ഈ സമയം ഇറാനിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഹനിയയുടെ കുടുംബത്തിലെ 14 പേര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പാലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷെയ്ഖ് റദ്‌വാന്‍ പ്രദേശത്തിന് സമീപമുള്ള വീട്ടിലായിരുന്നു അന്ന് ആക്രമണമുണ്ടായത്. ഹനിയയുടെ സഹോദരനും അനന്തരാവകാശിയുമുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ തുരങ്കങ്ങള്‍ തകര്‍ക്കാനുള്ള ശ്രമത്തിനിടെ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. കഴിഞ്ഞ രാത്രി ഗാസ മുനമ്പില്‍ ഇസ്രായേല്‍ ആരംഭിച്ച വ്യോമാക്രമണം പുലര്‍ച്ചെ വരെ നീണ്ടു. ഗാസയുടെ തെക്കന്‍ പ്രദേശങ്ങളിലും മിസൈലുകള്‍ പതിച്ചു. വടക്കന്‍ ഗാസയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ പാര്‍പ്പിച്ചിരുന്ന സ്‌കൂളിന് നേരെയും ആക്രമണമുണ്ടായി. 12 പേര്‍ മരിച്ചു. രോഗികളുമായി ഈജിപ്തിലേക്ക് പോയ ആംബുലന്‍സുകള്‍ക്ക് നേരെയും ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha






















