ഗാസയുടെ മഹാദുരന്തത്തിന്റെ ചിത്രം പുറത്ത്;പിളര്‍ന്ന് വിണ്ടുകീറി ഒന്നിനും കൊള്ളാത്ത ഒരു ഭൂമിയായ് ഗാസ,ഹമാസിന്റെ കൈവിട്ട കളിക്ക് ഇരയായത് ഈ നഗരം,ഇസ്രയേല്‍ സര്‍വ്വ ശക്തിയുമെടുത്ത് പോരാടുന്നത് താങ്ങാതെ ഗാസ,സര്‍വ്വതും നഷ്ടപ്പെട്ട് കുറേ പാവങ്ങള്‍

ഗാസ പൂര്‍ണമായും തകര്‍ന്നടിഞ്ഞ് കഴിഞ്ഞു. ഒന്നിനും കൊള്ളാത്ത ഒരു ഭൂമിയായ് മാറിയിരിക്കുന്നു. ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇപ്പോള്‍ ഒരു ചിത്രം പുറത്ത് വന്നിട്ടുണ്ട്. ആയിരത്തിലേറെ ഗര്‍ത്തങ്ങള്‍, ഗാസയുടെ മഹാദുരന്തത്തിന്റെ ഉപഗ്രഹചിത്രം പുറത്ത്. വിണ്ടുകീറി നാമാവസേഷമായ് മാറിയിരിക്കുന്നു ഗാസ. ഇസ്രയേല്‍ തങ്ങളുടെ സര്‍വ്വശക്തിയുമെടുത്ത് ചെയ്യുന്ന യുദ്ധം ഗാസയ്ക്ക് താങ്ങാനാകുന്നില്ല. ഗാസയുടെ രക്ഷകരെന്ന് ഹമാസ് വാദിക്കുമ്പോള്‍ ഈ ഉപഗ്രഹം ചിത്രം അവര്‍ക്കുള്ള മുന്നറിയിപ്പാണ്. ഗാസയുടെ നാശത്തിന്റെ കാരണക്കാര്‍ ഹമാസാണ്.
ഇസ്രായേല്‍ ഗാസയിലേക്ക് എത്രത്തോളം നീങ്ങിയെന്നും അത് വരുത്തിവച്ച നാശത്തെക്കുറിച്ചും ആഴത്തില്‍ വ്യക്തമാക്കുന്ന ഉപഗ്രഹദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇസ്രായേല്‍ ഹമാസ് യുദ്ധം ഒരു മാസത്തോട് അടുക്കുമ്പോള്‍, ഹൃദയഭേദക കാഴ്ചകള്‍ മാത്രം ബാക്കിയാവുകയാണ് വടക്കന്‍ മേഖലയില്‍. കെട്ടിടങ്ങളിലേറെയും നാമാവശേഷമാക്കിയ ആക്രമണങ്ങളെ തുടര്‍ന്ന് 10 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ മാത്രം 1,000ലേറെ കൂറ്റന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതായി സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഇവയില്‍ നൂറോളം ഗര്‍ത്തങ്ങള്‍ 45 അടി വരെ താഴ്ചയുള്ളവയാണ്. ഇവിടെ നിരവധി ആശുപത്രികളും സ്‌കൂളുകളും നേരിട്ടോ പരിസരത്തോ നടന്ന ബോംബിങ്ങില്‍ ഉപയോഗശൂന്യമായി മാറിയിട്ടുണ്ട്. 200ലേറെ സ്‌കൂളുകള്‍ മാത്രം ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ 40ഉം പൂര്‍ണമായി തകര്‍ന്നവയാണ്. രാജ്യാന്തര യുദ്ധനിയമപ്രകാരം വിദ്യാലയങ്ങളും ആശുപത്രികളും സംരക്ഷിക്കപ്പെടണമെന്നിരിക്കെയാണ് ഈ ആക്രമണം. വീടുകളിലും റോഡുകളിലും ഉള്‍പ്പെടെ വ്യോമാക്രമണത്തിന്റെയും ഷെല്ലാക്രമണത്തിന്റെയും നൂറുകണക്കിന് ഗര്‍ത്തങ്ങള്‍ ദൃശ്യമാണ്, കൂടാതെ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകള്‍ നിരപ്പായിട്ടുണ്ട്. ഇസ്രായേലി ടാങ്കുകളും മറ്റ് വാഹനങ്ങളും ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റിയിലേക്ക് നീങ്ങിയ മൂന്ന് ദിശകളില്‍ ഒന്നാണ് കാണിച്ചിരിക്കുന്ന പ്രദേശം. ഗാസയുടെ വടക്ക് മുതല്‍ തെക്ക് വരെ നീളുന്ന പ്രധാന റോഡിലും സ്ട്രിപ്പിന്റെ വടക്കുകിഴക്കന്‍ കോണിലും ബെയ്റ്റ് ഹനൂനിലും കവചിത വാഹനങ്ങളുടെ നിരകള്‍ തന്നെ കാണാം.
മാസെ അനലിറ്റിക്‌സ് വിശകലനം ചെയ്ത ഉപഗ്രഹ ചിത്രങ്ങള്‍ അനുസരിച്ച്, തീരദേശ എന്‍ക്ലേവിലെ മറ്റ് അഞ്ച് അഭയാര്‍ത്ഥി ക്യാമ്പുകളെങ്കിലും ഇസ്രായേലിന്റെ തുടര്‍ച്ചയായ ആക്രമണത്തിനിടെ തകര്‍ന്നിട്ടുണ്ട്. ജബലിയ, ബീച്ച്, അല്‍ ബുറൈജ് ക്യാമ്പുകളില്‍ ആയിരക്കണക്കിന് ആളുകള്‍ അഭയകേന്ദ്രങ്ങളായി ഉപയോഗിക്കുന്ന സ്‌കൂളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും 360 ചതുരശ്ര കിലോമീറ്റര്‍ ഗാസ മുനമ്പില്‍ 50 ഓളം
കെട്ടിടങ്ങളടക്കം തകര്‍ന്നതായി ഫലസ്തീനി ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സി പറഞ്ഞു. തങ്ങളുടെ 70 ലധികം ജീവനക്കാര്‍ കൊല്ലപ്പെട്ടതായി യുഎന്‍ ഏജന്‍സി അറിയിച്ചു.
9500 പേര്‍ നിലവില്‍ കൊല്ലപ്പെട്ടതില്‍ മഹാഭൂരിപക്ഷവും ഇസ്രായേല്‍ ബോംബാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവരാണ്. അവരുടെ താമസകേന്ദ്രങ്ങള്‍ വേറെ. ആദ്യ ആഴ്ചയില്‍ മാത്രം 6,000 ബോംബുകള്‍ വര്‍ഷിച്ചതായി ഇസ്രായേല്‍ സ്ഥിരീകരിച്ചിരുന്നു. പിന്നീട്, എണ്ണം പറയുന്നത് നിര്‍ത്തി ആക്രമിച്ച കേന്ദ്രങ്ങള്‍ എത്രയെന്ന കണക്കിലാണ് ഇസ്രായേല്‍ റിപ്പോര്‍ട്ടുകള്‍. ഒരാഴ്ച മുമ്പ് 12,000 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. കഴിഞ്ഞ ഒരാഴ്ചക്കിടെ 18,000 ടണ്‍ ബോംബുകള്‍ ഇസ്രായേല്‍ ഗസ്സയില്‍ വര്‍ഷിച്ചതായി ഫലസ്തീന്‍ അധികൃതര്‍ പറയുന്നു. അമേരിക്കയുടെ എം.കെ80 വിഭാഗത്തില്‍ പെട്ടവയാണ് പ്രധാനമായും ഈ ബോംബുകള്‍. മുമ്പ് വിയറ്റ്‌നാം യുദ്ധത്തില്‍ ഉപയോഗിച്ചു തുടങ്ങിയ ഇവയുടെ നവീകരിച്ച അത്യാധുനിക രൂപമാണ് നിലവില്‍ ഉപയോഗിച്ചുവരുന്നത്. ഏറ്റവും ചെറുത് 120 കിലോ മുതല്‍ 1,000 കിലോവരെയുള്ളവയാണ് ഓരോ ബോംബും. ബോംബിടാന്‍ ഉപയോഗിക്കുന്ന എഫ്16 വിമാനങ്ങള്‍ മാത്രം 170 എണ്ണമുണ്ട് ഇസ്രായേലിന്റെ വശത്ത്. ഗാസയ്ക്ക് 100 കിലോമീറ്റര്‍ പരിധിയിലായി ഏഴ് വ്യോമതാവളങ്ങളും ഉണ്ട്. വേണ്ടത്രയും അതിലധികവും സാമ്പത്തികമായി സഹായിച്ച് യു എസ് കൂടെയുള്ളപ്പോള്‍ ഇസ്രായേല്‍ ബോംബുകള്‍ ഇതിലേറെ പ്രഹര ശേഷി കാട്ടുമെന്ന് ഉറപ്പാണ്.
ഗാസ ഇന്ന് നരകമാണ് ചുറ്റും തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍. ഇസ്രയേല്‍ഹമാസ് യുദ്ധം മുറുകുമ്പോള്‍ ഇരകളാകുന്നത് ഇവിടുത്തെ സാധാരണ ജനതയാണ്. അവരെ കവചമാക്കിയാണ് ഹമാസ് യുദ്ധം ചെയ്യുന്നത്. ഓരോ പത്ത് മിനിട്ടിലും ഗാസയില്‍ ഒരു കുട്ടി കൊല്ലപ്പെടുന്നു. കുട്ടികളുടെ ശ്മശാനമായ് ഗാസ മാറിയിരിക്കുന്നു. ഗാസയില്‍ സംഭവിക്കുന്ന ഓരോ അഞ്ച് മരണങ്ങളിലും രണ്ടെണ്ണം കുട്ടികളാണെന്ന് പലസ്തീന്‍ പ്രദേശങ്ങള്‍ക്കായുള്ള സേവ് ദ് ചില്‍ഡ്രന്‍സ് ഡയറക്ടര്‍ ജേസന്‍ ലീ പറയുന്നു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന ആയിരത്തിലധികം കുട്ടികളെ ഉള്‍പ്പെടുത്താതെയാണ് ഈ കണക്ക്.
''ഒരു കുട്ടിയുടെ മരണം ഒന്നിലേറെ മരണങ്ങള്‍ക്കു തുല്യമാണ്. അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഏക മാര്‍ഗം വെടിനിര്‍ത്തല്‍ മാത്രമാണ്. ഓരോ ദിവസവും കുട്ടികള്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്യുന്നു. കുട്ടികള്‍ എല്ലായ്‌പ്പോഴും സംരക്ഷിക്കപ്പെടണം, പ്രത്യേകിച്ചും അവര്‍ സ്‌കൂളുകളിലും ആശുപത്രികളിലും സുരക്ഷ തേടുമ്പോള്‍.'' ജേസന്‍ ലീ പറഞ്ഞു. ഇസ്രയേല്‍ ആക്രമണത്തില്‍ 3900 കുട്ടികളും 2509 സ്ത്രീകളും ഉള്‍പ്പെടെ, ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 9500 ആയി. 2200 പേരാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്. ഒക്‌ടോബര്‍ 7ന് തെക്കന്‍ ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്തി 1400ലധികം ആളുകള്‍ കൊല്ലപ്പെടുകയും ഒരു ഡസനോളം കുട്ടികള്‍ ഉള്‍പ്പെടെ 230ലധികം പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.
'ആയിരക്കണക്കിന് കുട്ടികള്‍ കൊല്ലപ്പെടുന്ന ഒരു യുദ്ധത്തില്‍ വിജയികളില്ല' വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തുകൊണ്ട് യുഎന്‍ !കുട്ടികളുടെ അവകാശ സമിതിയുടെ പ്രസ്താവനയിലെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. വെറും മൂന്നാഴ്ചത്തെ യുദ്ധത്തില്‍, ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 2019 മുതലുള്ള വര്‍ഷങ്ങളില്‍ ലോകത്തിലെ എല്ലാ സംഘര്‍ഷ മേഖലകളിലും കൊല്ലപ്പെട്ട മൊത്തം കുട്ടികളുടെ എണ്ണത്തെ മറികടന്നതായി ആഗോള ചാരിറ്റി സംഘടനയായ സേവ് ദ് ചില്‍ഡ്രന്‍ പറയുന്നു. 'ഗാസ കുട്ടികളുടെ ശ്മശാനമായി മാറിയിരിക്കുന്നു. മറ്റുള്ളവര്‍ക്ക് ഇത് ഒരു ജീവനുള്ള നരകമാണ്' യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ പറഞ്ഞു. ഗാസയിലുള്ള മിക്ക കുട്ടികളും ഇതിനകം ഒന്നിലധികം യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചവരാണ്. ഐക്യരാഷ്ട്രസംഘടനയുടെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും ജനസാന്ദ്രമായ നഗരപ്രദേശങ്ങളിലൊന്നായ ഗാസ മുനമ്പിലെ 2.3 ദശലക്ഷം ആളുകളില്‍ പകുതിയോളം പേരും 18 വയസ്സിന് താഴെയുള്ളവരാണ്. ഹമാസ് അധികാരം പിടിച്ചെടുത്ത 2007 ജനിച്ചവര്‍ മുതല്‍ ഭൂരിഭാഗവും ഗാസ വിട്ടിട്ടില്ല. കാരണം ഇതേ വര്‍ഷം തന്നെയാണ് ഇസ്രയേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഭൂരിപക്ഷവും ദാരിദ്ര്യത്തിലാണ് വളരുന്നത്; ചിലര്‍ക്ക് മാത്രമാണ് മതിയായ വൈദ്യസഹായമോ വിദ്യാഭ്യാസമോ ശുദ്ധജലമോ സ്ഥിരമായി ലഭിക്കുന്നത്.
https://www.facebook.com/Malayalivartha






















